മുംബൈ: 1993ലെ മുംബൈ സ്‌ഫോടനക്കേസ് പ്രതി യാക്കൂബ് മേമന്‍റെ കബറിടം അലങ്കരിച്ചതിന് പിന്നാലെ രാഷ്‌ട്രീയ ആരോപണങ്ങളുയര്‍ന്നു. കബറിടം സൗന്ദര്യവത്ക്കരിക്കപ്പെട്ട നിലയിലുള്ള ചിത്രങ്ങള്‍ പുറത്ത് വന്നതോടെയാണ് സംഭവം വിവാദമായത്. മാര്‍ബിള്‍ പാകി, എല്‍ഇഡി ബള്‍ബുകള്‍ സ്ഥാപിച്ച് അലങ്കരിച്ചതിന്‍റെ ചിത്രങ്ങളാണ് പുറത്ത് വന്നത്.
കബറിടം അലങ്കരിച്ചത് വിവാദമായതോടെ വിഷയത്തെ കുറിച്ച് അന്വേഷിക്കാന്‍ മഹാരാഷ്‌ട്ര സര്‍ക്കാര്‍ ഉത്തരവിട്ടു. അതിനിടെ മഹാരാഷ്‌ട്ര മുന്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ഭരണത്തിലിരുന്ന സമയത്താണ് ഇത്തരത്തില്‍ കബറിടം അലങ്കരിച്ചതെന്ന ആരോപണവുമായി ബിജെപി രംഗത്തെത്തി.
ശിവസേനയും കോണ്‍ഗ്രസും എന്‍സിപിയും ഉള്‍പ്പെട്ട മഹാവികാസ് അഘാഡി സർക്കാരിന്‍റെ കാലത്താണ് ഇത്തരമൊരു നടപടിയുണ്ടായതെന്ന് ബിജെപി ആരോപിച്ചു. എന്നാല്‍ ബിജെപിയെ വിമര്‍ശിച്ച് ശിവസേനയും രംഗത്തെത്തി. ഹിന്ദു മത സംഘടനകളില്‍ നിന്ന് ഉദ്ധവ് താക്കറെയ്ക്കെതിരെ നിരവധി വിമര്‍ശനങ്ങളാണ് നേരിടുന്നത്.
അതേസമയം യാക്കൂബ് മേമന്‍റെ കബറിടത്തിന് ചുറ്റും സ്ഥാപിച്ച എല്‍ഇഡി ബള്‍ബുകളും മറ്റും നീക്കം ചെയ്യാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് മുംബൈ പൊലീസ് അറിയിച്ചു. സംഭവത്തില്‍ വിവിധയിടങ്ങളില്‍ നിന്നാണ് വിമര്‍ശനങ്ങള്‍ ഉയരുന്നത്.
ഉദ്ധവ് താക്കറെയ്‌ക്കെതിരായ ചന്ദ്രശേഖർ ബവൻകുലെയുടെ വിമർശനം: യാക്കൂബ് മേമന്‍റെ കബറിടം അലങ്കരിച്ചത് ഒരു രാജദ്രോഹ കുറ്റമാണ്. ഇതിനെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ ചന്ദ്രശേഖര്‍ ബവന്‍കുലെ പറഞ്ഞു. കബറിടം അലങ്കരിച്ചവരെ ഉടന്‍ കണ്ടെത്തണമെന്നും അദ്ദേഹം ബിജെപി സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.
ഇത് ഗൗരവമേറിയ കാര്യമാണ്. ഞങ്ങൾ ഉറച്ച ഹിന്ദുത്വവാദികളാണെന്ന് ഉദ്ധവ് താക്കറെ പറഞ്ഞു. ബാലാസാഹെബ് താക്കറെയുടെ ഹിന്ദുത്വത്തെ ഞങ്ങൾ ഉപേക്ഷിക്കില്ല. അപ്പോൾ ഇത് എങ്ങനെ സംഭവിച്ചുവെന്നത് കണ്ടുപിടിക്കണം. എന്തിനാണ് ഈ വിട്ടുവീഴ്‌ച ചെയ്തതെന്ന കാര്യത്തില്‍ താക്കറെ ഉത്തരം പറയണമെന്ന് ബവന്‍കുലെ പറഞ്ഞു.
അവർ ദാവൂദിന്‍റെ പ്രചാരകരാണ്: ഭരണകക്ഷിയായ ശിവസേന ദാവൂദിന്‍റെ അനുയായിയാണെന്ന് മുംബൈ ബിജെപി അധ്യക്ഷൻ ആശിഷ് ഷെലാർ വിമർശിച്ചു. ഇപ്പോൾ ശിവസേനയാണ് ദാവൂദിന്‍റെ പ്രചാരകൻ. ശവക്കുഴി അലങ്കരിക്കാൻ ഉദ്ധവ് താക്കറെ എങ്ങനെയാണ് അനുമതി നൽകിയത്. ശവകുടീരം അലങ്കരിച്ചതിന്‍റെ മുഴുവൻ ഉത്തരവാദിത്തവും മുംബൈ മുനിസിപ്പാലിറ്റിക്കാണെന്നും അദ്ദേഹം പറഞ്ഞു.
കിഷോരി പെഡ്നേക്കറുടെ വിമര്‍ശനം: യാക്കൂബ് മേമനെ അടക്കം ചെയ്തിട്ടുള്ള ശ്‌മശാനം സ്വകാര്യ ട്രസ്‌റ്റിന്‍റെ ഉടമസ്ഥതയിലുള്ളതാണ്. മാത്രമല്ല കബറിടം നവീകരിക്കുന്നതിന് നഗരസഭ ഫണ്ട് അനുവദിച്ചിട്ടില്ല. ഇത്തരത്തിലുള്ള രാജ്യദ്രോഹികളായവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ശിവസേന വക്താവ് കിഷോരി പെഡ്നേക്കര്‍ ആവശ്യപ്പെട്ടു.
യാക്കൂബ് മേമന്‍(മുംബൈ സ്‌ഫോടനം) : 1993ല്‍ മാര്‍ച്ച് 12നാണ് മുംബൈയില്‍ സ്‌ഫോടനം നടന്നത്. തുടര്‍ച്ചയായ പത്ത് സ്‌ഫോടനങ്ങളാണ് മുംബൈയെ തകര്‍ത്തത്. 1992ല്‍ പൊലീസിന്‍റെ സഹായത്തില്‍ മുസ്‌ലിംകളെ കൊന്നൊടുക്കി കൊണ്ട് ശിവസേന നടത്തിയ കലാപത്തിനുള്ള മറുപടിയായിരുന്നു മംബൈ സ്‌ഫോടനം. സ്‌ഫോടന കേസ് പരമ്പരയിലെ മുഖ്യപ്രതിയായ ടൈഗര്‍ മേമന്‍റെ സഹോദരനാണ് പ്രതിയായ യാക്കൂബ് മേമന്‍. കേസില്‍ കുറ്റവാളിയാണെന്ന് തെളിഞ്ഞതിനെ തുടര്‍ന്ന് 2015 ജൂലൈ 30നാണ് നാഗ്‌പൂര്‍ സെന്‍ട്രല്‍ ജയിലില്‍ മേമനെ തൂക്കിലേറ്റിയത്.