ഗ്വാളിയോർ : ബൈക്കിലെത്തി തോക്കൂചൂണ്ടി മാല തട്ടിപ്പറിക്കാന്‍ ശ്രമിച്ച യുവാക്കളുടെ ശ്രമം പരാജയപ്പെടുത്തി യുവതി. രണ്ട് വയസുകാരിയായ മകൾ ഒപ്പമുണ്ടായിരുന്നിട്ടും മനോധൈര്യമാണ് മോഷണ ശ്രമത്തിന് തടയിടാന്‍ യുവതിക്ക് കരുത്തായത്. മധ്യപ്രദേശിലെ മുരാർ പൊലീസ് സ്‌റ്റേഷൻ പരിധിയിലാണ് സംഭവം.
ജഡേറുവ അണക്കെട്ടിന് സമീപമുള്ള പാർക്കിൽ കാജൽ തോമറും മകൾ ശ്രീവ്യയും നടക്കാൻ പോയ സമയത്താണ് മോഷണ ശ്രമം. ഹെല്‍മറ്റ് ധരിച്ച് ബൈക്കിലെത്തിയ ഇവര്‍ തോക്കിന്‍മുനയിൽ നിർത്തി. മനോധൈര്യം കൈവിടാതെ കാജൽ മോഷ്‌ടാക്കളില്‍ ഒരാളെ കല്ലുകൊണ്ട് ആക്രമിച്ചു. തുടര്‍ന്ന്, ഇയാളുടെ കൈയിൽ നിന്ന് തോക്ക് വീഴാൻ കാരണമായി.
രണ്ടാമത്തെയാള്‍ രക്ഷപ്പെടാൻ ബൈക്ക് സ്റ്റാര്‍ട്ട് ചെയ്യുന്നതിനിടെ ആദ്യ അക്രമി വീണ്ടും തോക്കെടുത്ത് യുവതിയുടെ സ്വർണമാല തട്ടിയെടുക്കാൻ ശ്രമിച്ചു. ഈ സമയം യുവതി ഇയാൾക്ക് നേരെ കല്ലെറിഞ്ഞ് ശ്രമം വീണ്ടും നിഷ്പ്രഭമാക്കി. മോഷ്‌ടാക്കൾ തന്‍റെ മകൾക്ക് നേരെ തോക്ക് ചൂണ്ടിയതാണ് അവരെ ആക്രമിക്കാന്‍ കാരണമെന്ന് യുവതി പറഞ്ഞു.
യുവതിയുടെ ധീരമായ ചെറുത്തുനില്‍പ്പിന് വന്‍ അഭിനന്ദനപ്രവാഹമാണ് ലഭിക്കുന്നത്. അഡീഷണൽ എസ്.പി മൃഗാഖി ദേക്കയുടെ ഓഫിസിലെ ജീവനക്കാരനാണ് ഭർത്താവ് സച്ചിൻ തോമർ. സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.