ഹൈദരാബാദ് : സിനിമ നിർമാണ കമ്പനിയായ ഗീത ആർട്‌സിന് മുന്നിൽ, തെലുങ്കിലെ ജൂനിയർ ആർട്ടിസ്റ്റെന്ന് അവകാശപ്പെടുന്ന 28കാരിയുടെ നഗ്നതാ പ്രദര്‍ശന പ്രതിഷേധം. ഓഫിസിന് മുന്നിലെത്തിയ യുവതി വസ്ത്രങ്ങള്‍ അഴിച്ച് പൂര്‍ണ നഗ്‌നയായി പ്രതിഷേധിക്കുകയായിരുന്നു. ആന്ധ്രാപ്രദേശ് സ്വദേശിനിയാണ് യുവതി.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വനിത പൊലീസ് ഉദ്യോഗസ്ഥർ യുവതിയെ സ്ഥലത്തുനിന്ന് മാറ്റാൻ ശ്രമിച്ചപ്പോൾ പ്രൊഡക്ഷൻ ഹൗസ് ഓഫിസിന് മുന്നിലെ റോഡിലും യുവതി നഗ്നതാപ്രദര്‍ശനം നടത്തി. 28കാരി മാനസിക വെല്ലുവിളി നേരിടുന്ന വ്യക്തിയാണെന്നാണ് പൊലീസ് വാദം.
കഴിഞ്ഞ കുറച്ച് വർഷങ്ങൾക്കിടയിൽ മൂന്ന് തവണ യുവതി ഇത്തരം പ്രവർത്തികൾ ചെയ്‌തിരുന്നുവെന്നും മാനസികാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടിയിരുന്നുവെന്നും ജൂബിലി ഹിൽസ് പൊലീസ് പറയുന്നു. ഇത്തരമൊരു പ്രതിഷേധത്തിന്‍റെ കാരണം ചോദിച്ചപ്പോൾ പലപ്പോഴും യുവതി പല കാരണങ്ങളാണ് പറയുന്നത്.
സിനിമയിൽ റോൾ ആവശ്യപ്പെട്ട് താൻ ഇത്തരം പ്രതിഷേധങ്ങൾ നടത്താറുണ്ടെന്നാണ് യുവതി ആദ്യം പറഞ്ഞത്. എന്നാൽ പിന്നീട് സിനിമ നിർമാണ കമ്പനിയിൽ നിന്നുള്ള ഒരാള്‍ തന്നെ പീഡിപ്പിച്ചുവെന്നും വിവാഹ വാഗ്‌ദാനം നടത്തി വഞ്ചിച്ചുവെന്നും യുവതി ആരോപിച്ചിരുന്നുവെന്നും പൊലീസ് വിശദീകരിക്കുന്നു. എന്നാല്‍ ഇതില്‍ കഴമ്പില്ലായിരുന്നുവെന്നുമാണ് പൊലീസ് വിവരിക്കുന്നത്.
അതേസമയം യുവതിയുടെ പ്രതിഷേധത്തിന്‍റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. ഇവരെ കോടതിയില്‍ ഹാജരാക്കിയ പൊലീസ് യുവതിയെ സർക്കാർ ഉടമസ്ഥതയിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്‍റൽ ഹെൽത്തിലേക്ക് മാറ്റാന്‍ നടപടികളാരംഭിച്ചിട്ടുണ്ട്.