ലഖ്‌നൗ: ഉത്തര്‍ പ്രദേശില്‍ പൊലീസ് കമ്മിഷണറുടെ ഓഫിസിൽവച്ച് (Police Commissioner's office in Lucknow) വനിത കോൺസ്റ്റബിളിനെ ഹെഡ് കോൺസ്റ്റബിൾ (Head constable in Lucknow) പീഡിപ്പിച്ചതായി പരാതി. ഇതുസംബന്ധിച്ച് സെപ്‌റ്റംബര്‍ ഒന്നിന് പൊലീസുകാരി പരാതി നൽകിയിരുന്നു. എന്നാല്‍, പ്രതിക്കെതിരെ ഇതുവരെ നടപടിയുണ്ടായിട്ടില്ലെന്ന് പരാതിക്കാരി പറയുന്നു.
ഹെഡ് കോൺസ്റ്റബിൾ തന്നെ പീഡിപ്പിച്ചതായി വനിത കോൺസ്റ്റബിൾ ആരോപിച്ചതായി ജോയിന്‍റ് പൊലീസ് കമ്മിഷണർ, ക്രൈം കമ്മിഷണർ ആകാശ് കുൽഹാരി മാധ്യമങ്ങളോട് പറഞ്ഞു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം നടക്കുകയാണെന്നും കുൽഹാരി വ്യക്തമാക്കി. പൊലീസ് കമ്മിഷണറുടെ കാര്യാലയത്തില്‍ നിയോഗിക്കപ്പെട്ടതായിരുന്നു അതിജീവിത. വനിത പൊലീസുകാരിയുടെ പരാതിയിൽ ഡെപ്യൂട്ടി പൊലീസ് കമ്മിഷണറുടെ നേതൃത്വത്തില്‍ ആഭ്യന്തര അന്വേഷണ സമിതി (Internal complaints committee) അന്വേഷണം നടത്തിവരികയാണ്.
'പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം ആരംഭിച്ചു': രക്ഷാബന്ധൻ ദിനത്തിലാണ് പൊലീസ് കമ്മിഷണറുടെ ഓഫിസിൽ പീഡനം നടന്നത്. നേരത്തെ മറ്റൊരിടത്ത് ജോലി ചെയ്‌തിരുന്ന അതിജീവിത അടുത്തിടെയാണ് ലഖ്‌നൗവിലേക്ക് സ്ഥലം മാറ്റംകിട്ടി എത്തിയത്. ഡ്യൂട്ടിയിൽ പ്രവേശിക്കാന്‍ 57-ാം നമ്പർ മുറിയിലെത്തിയപ്പോൾ അവിടെയുണ്ടായിരുന്ന ഹെഡ് കോൺസ്റ്റബിൾ തന്നോട് മോശമായി പെരുമാറിയെന്ന് യുവതി പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. ഹെഡ് കോൺസ്റ്റബിൾ പൊലീസുകാരിയെ കസേരയിൽ ഇരുത്തി പീഡിപ്പിക്കുകയായിരുന്നെന്നും പരാതിയില്‍ വ്യക്തമാക്കുന്നു.
സംഭവത്തെ തുടര്‍ന്ന് യുവതി തന്‍റെ വീട്ടിലേക്ക് പോവുകയുണ്ടായി. പിറ്റേന്ന്, ഹെഡ് കോൺസ്റ്റബിളിനെതിരെ പൊലീസ് കമ്മിഷണറുടെ ഓഫിസിലെ ഉന്നത ഉദ്യോഗസ്ഥനോട് പരാതിപ്പെട്ടു. മൊബൈലില്‍ എടുത്തുവച്ച ഫോട്ടോയുടെ സഹായത്തോടെയാണ് ഉന്നത ഉദ്യോഗസ്ഥൻ പ്രതിയെ തിരിച്ചറിഞ്ഞത്. വനിത കോണ്‍സ്റ്റബിളിന്‍റെ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം ആരംഭിച്ചതായി ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ മാധ്യമങ്ങളെ അറിയിച്ചു.
രണ്ട് ദിവസം മുന്‍പ് താന്‍ പരാതി രേഖാമൂലം നല്‍കിയിട്ട് പോലും ലൈംഗികാതിക്രമം നടത്തിയ പൊലീസുകാരനെതിരെ യാതൊരുവിധ നടപടിയും സ്വീകരിക്കാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ തയ്യാറായില്ലെന്ന് അതിജീവിത പറയുന്നു.
17കാരിയെ ബലാത്സംഗം ചെയ്‌തു; രണ്ട് യുവാക്കള്‍ പിടിയില്‍: തെലങ്കാനയിൽ 17കാരിയെ ബലാത്സംഗം ചെയ്‌ത രണ്ട് യുവാക്കളെ പൊലീസ് അറസ്‌റ്റ് ചെയ്‌തു. കാമറെഡ്ഡി ജില്ലയിലാണ് സംഭവം. വിവാഹ വാഗ്‌ദാനം നൽകി പെൺകുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ഡിഗ്രി വിദ്യാർഥിയായ ഫയാസിനേയും സുഹൃത്ത് അൽത്താഫിനേയുമാണ് അറസ്‌റ്റ് ചെയ്‌തത്. സെപ്‌റ്റംബര്‍ രണ്ടിനാണ് ഇതുസംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്‌തത്.
READ MORE | Minor Girl Raped By Two Youths 17കാരിയെ ബലാത്സംഗം ചെയ്‌തത് 3 മാസത്തോളം; 2 യുവാക്കൾ അറസ്‌റ്റിൽ
പ്ലസ് ടു വിദ്യാർഥിയായ പെൺകുട്ടിയോട് ഫയാസ് പ്രണായഭ്യർഥന നടത്തുകയും വിവാഹം കഴിക്കാൻ താത്‌പര്യമുണ്ടെന്ന് പറയുകയും ചെയ്‌തിരുന്നു. പ്ലസ് ടു പഠനം കഴിഞ്ഞ ഉടൻ തന്നെ വിവാഹം കഴിക്കാമെന്ന പേരിൽ മൂന്ന് മാസം മുൻപ് ഇയാൾ പെൺകുട്ടിയെ തന്‍റെ വീട്ടിലേക്ക് വിളിച്ചുവരുത്തി ബലാത്സംഗം ചെയ്‌തതായി പൊലീസ് പറഞ്ഞു. പിന്നീട്, ഫയാസിന്‍റെ സുഹൃത്തായ അൽത്താഫും പെൺകുട്ടിയെ ബലാത്സംഗം ചെയ്യുകയായിരുന്നു.