ചെന്നൈ : വണ്ടലൂര്‍ മൃഗശാല അഥവാ അരിഞ്ജർ അണ്ണാ സുവോളജിക്കല്‍ പാര്‍ക്കില്‍ ജീവനക്കാരനെ വെള്ളക്കടുവ ആക്രമിച്ചു. നകുലന്‍ എന്ന് പേരുള്ള വെള്ളക്കടുവയാണ് ചെല്ലയ്യയെ ആക്രമിച്ചത്. കണ്ണിന് താഴെ പരിക്കേറ്റ ഇയാളെ ക്രോംപേട്ട് സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അസുഖ ബാധിതനായ കടുവയെ ചികിത്സയ്ക്കായി കൂട്ടിലടച്ചിരിക്കുകയായിരുന്നു. ചൊവ്വാഴ്‌ച മെഡിക്കല്‍ പരിശോധനയ്ക്ക് വേണ്ടി മൃഗശാലയിലെ വെറ്ററിനറി ഡോക്‌ടറുടെ സാന്നിധ്യത്തിൽ ചെല്ലയ്യയും മറ്റ് ജീവനക്കാരും ചേര്‍ന്ന് കടുവയുടെ സാമ്പിള്‍ ശേഖരിക്കുകയായിരുന്നു. ഇതിനിടെ, അപ്രതീക്ഷിതമായി വെള്ളക്കടുവ ചെല്ലയ്യയെ ആക്രമിക്കുകയായിരുന്നു.
ഇയാളുടെ പരിക്ക് സാരമല്ലെന്നും കണ്ണിന് താഴെ നഖം കൊണ്ടതിന്‍റെ ചെറിയ പാട് മാത്രമേ ഉള്ളൂവെന്നും മൃഗശാല അധികൃതര്‍ അറിയിച്ചു. ചെല്ലയ്യയ്ക്ക് മറ്റ് ആരോഗ്യ പ്രശ്‌നങ്ങളൊന്നുമില്ലെന്ന് ആശുപത്രി അധികൃതരും വ്യക്തമാക്കി. സംഭവത്തില്‍ മൃഗശാല അന്വേഷണം ആരംഭിച്ചിട്ടുണ്ട്.