ന്യൂഡല്‍ഹി: പടിഞ്ഞാറന്‍ സംസ്ഥാനങ്ങളിലെ രാഷ്‌ട്രീയ സാഹചര്യങ്ങള്‍ കോണ്‍ഗ്രസിന് വീണ്ടും തലവേദനയാകുന്നു. ഗോവ, മഹാരാഷ്‌ട്ര, ഗുജറാത്ത് രാഷ്‌ട്രീയങ്ങളിലെ പുതിയ സംഭവങ്ങള്‍ പാര്‍ട്ടിയെ കൂടുതല്‍ പ്രതിസന്ധിയിലാക്കുന്നതായാണ് വിലയിരുത്തല്‍. ഗോവയില്‍ പ്രതിപക്ഷ നേതാവും, ഭാര്യയും, മുന്‍ മുഖ്യമന്ത്രിയും അടക്കം കോണ്‍ഗ്രസിന്‍റെ അതിപ്രാധാന്യമുള്ള സ്ഥാനങ്ങളിലെ നേതാക്കള്‍ ബിജെപിയിലേക്ക് പോയതോടെ പ്രതിസന്ധി മറികടക്കാന്‍ പുതിയ വഴി തേടുകയാണ് കോണ്‍ഗ്രസ്.
ഗുജറാത്ത്, ഗോവ, മഹാരാഷ്‌ട്ര തെരഞ്ഞെടുപ്പുകളും പിന്നീടുണ്ടായ മാറ്റങ്ങളും ഹൈക്കമാന്‍റിന് ആശങ്ക വര്‍ധിപ്പിക്കുന്നു. ഇതില്‍ നിന്നും രക്ഷ നേടാന്‍ ഒടുവില്‍ പ്രതിസന്ധി പരിഹാര കമ്മിറ്റിയെ ചുമതലപ്പെടുത്തിയിരിക്കുകയാണ് കോണ്‍ഗ്രസ്. ഇതിന്‍റെ ഭാഗമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മുകുള്‍ വാസ്‌നിക്കിനെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഗോവയിലേക്ക് നിയമിച്ചു. മഹാരാഷ്‌ട്രയിലെ മുതിര്‍ന്ന നേതാവായ മോഹന്‍ പ്രകാശിനാണ് ഗോവയിലെയും, മഹാരാഷ്‌ട്രയിലെയും പ്രതിസന്ധി പരിഹരിക്കാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.
ചാഞ്ചാടി മഹാരാഷ്‌ട്ര: നിരവധി കോണ്‍ഗ്രസ് എംഎല്‍എമാരാണ് കഴിഞ്ഞ കുറച്ച് നാളുകള്‍ക്കുള്ളില്‍ ബിജെപിയിലേക്ക് ചേക്കേറിയത്. മഹാരാഷ്‌ട്രയില്‍ എല്‍സിയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ജൂണ്‍ 20ന് ബിജെപിക്ക് അനുകൂലമായാണ് കോണ്‍ഗ്രസിലെ ചില എംഎല്‍എമാര്‍ വേട്ട് ചെയ്‌തത്. എന്നാല്‍ ജൂലൈ നാലിന് ഏക്‌നാഥ് ഷിന്‍ഡെയ്‌ക്ക് എതിരായി വോട്ടു ചെയ്‌ത് ഇവര്‍ പാര്‍ട്ടിയുടെ തലവേദന കുറച്ചു.
ഇതിനിടെയാണ് ഗോവയില്‍ കോണ്‍ഗ്രസിലെ 11 എം.എല്‍.എമാര്‍ ബിജെപിയിലേക്ക് പോകുമെന്ന വാര്‍ത്ത പുറത്ത് വരുന്നത്. ഇവരെ തടയുകയും നിലവില്‍ കൂറുമാറിയ ആറ് എം.എല്‍.എമാരെ തിരിച്ച് എത്തിക്കാനുമുള്ള ദൗത്യം സോണിയ ഗാന്ധി വാസ്‌നിക്കിന് നല്‍കിയിരിക്കുകയാണ്.
2017ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ 40 സീറ്റുള്ള ഗോവയില്‍ 17 സീറ്റ് വിജയിച്ചിരുന്നു കോണ്‍ഗ്രസ്. സഭയിലെ ഏറ്റവും വലിയ ഒറ്റ കക്ഷിയായിട്ടും 13 സീറ്റ് മാത്രം നേടിയ ബിജെപി സംസ്ഥാനത്ത് മന്ത്രിസഭയുണ്ടാക്കി. ബിജെപി ജനവിധിയെ വിലയ്‌ക്കെടുത്തു എന്നായിരുന്നു പാര്‍ട്ടി അന്ന് ഇതിനെ വിമര്‍ശിച്ചത്. ഇതിനിടെ തങ്ങളുടെ 10 എം.എല്‍ എമാര്‍ കൂടി ബിജെപിയില്‍ എത്തിയത് പാര്‍ട്ടിക്ക് വന്‍ തലവേദനയായി. 2022ലെ തെരഞ്ഞെടുപ്പില്‍ മുന്‍ മുഖ്യമന്ത്രി ദിഗംബര്‍ കാമത്ത് തന്നെ പാര്‍ട്ടി വിട്ടു. എന്നാല്‍ ഇദ്ദേഹത്തെ തിരിച്ച് എത്തിച്ച് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ മുഖമായി അദ്ദേഹത്തെ കൊണ്ടുവന്നു.
സത്യം ചെയ്യിച്ച നിസ്സഹായത: 2017ല്‍ 17 സീറ്റില്‍ വിജയിച്ച പാര്‍ട്ടി 2022ല്‍ 11 സീറ്റിലേക്ക് വീണ്ടും ചുരുങ്ങി. തെരഞ്ഞെടുപ്പിന് മുന്‍പ് ജയിച്ചാല്‍ പാര്‍ട്ടി വിടില്ലെന്ന് ദൈവനാമത്തില്‍ സത്യം ചെയ്യിച്ചാണ് എം.എല്‍.എമാരെ കോണ്‍ഗ്രസ് പുറത്തിറക്കിയത്. ഒരു ദേശീയ പാര്‍ട്ടിക്ക് സ്വന്തം എം.എല്‍.എമാരെ സത്യം ചെയ്യിക്കേണ്ടി വന്ന സംഭവം അന്ന് കടുത്ത വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചിരുന്നു.
തീര്‍ന്നില്ല 2019ല്‍ അയല്‍ രാഷ്‌ട്രീയ പ്രതിസന്ധി നിലനിന്നെങ്കിലും മഹാരാഷ്‌ട്രയില്‍ കോണ്‍ഗ്രസ്, എന്‍സിപി ശിവസേന സഖ്യം ചേര്‍ന്ന് ഭരണം പിടിച്ചു. ശിവസേനയ്‌ക്കും എൻസിപിക്കും ഒപ്പം അന്ന് കോണ്‍ഗ്രസ് വഴങ്ങി കൊടുത്താണ് പേരിനെങ്കിലും ഭരണമെന്ന നിലയിലേക്ക് എത്തിയത്. എന്നാല്‍ ബിജെപി മഹാ വികാസ് അഗാഡി സഖ്യത്തെ അട്ടിമറിച്ച് മഹാരാഷ്‌ട്രയില്‍ ഭരണം തിരിച്ച് പിടിച്ചത് ദിവസങ്ങള്‍ക്ക് മുന്‍പാണ്. പ്രതിസന്ധികള്‍ക്കിടയില്‍ ശിവസേനയുടെയും എന്‍സിപിയുടെയും വാക്കുകള്‍ ശ്രദ്ധയോടെ കേട്ട രാഷ്‌ട്രീയ ഇന്ത്യ ഒരിക്കല്‍ പോലും കോണ്‍ഗ്രസിനെ ശ്രദ്ധിച്ചില്ലെന്നതും ശ്രദ്ധേയമായിരുന്നു. അതേസമയം ബിജെപി പാളയത്തില്‍ എത്തിയ ശിവസേന വിമത നേതാവ് മഹാരാഷ്‌ട്രയില്‍ സംസ്ഥാന മുഖ്യമന്ത്രി ആയതോടെ കോണ്‍ഗ്രസിന് വന്‍ പ്രഹരമേറ്റു.
ഗൂജറാത്തിലും സ്ഥിതി മോശമാണ് കോണ്‍ഗ്രസിന്. അടുത്തിടെയാണ് വര്‍ക്കിങ് പ്രസിഡന്‍റും യുവ നേതാവുമായ ഹാര്‍ദിക്ക് പട്ടേല്‍ ബിജെപിയില്‍ ചേര്‍ന്നത്. ഇദ്ദേഹത്തിനൊപ്പം എം.എല്‍.എയായ അശ്വിന്‍ കൊട്വാളും പാര്‍ട്ടി വിട്ടു. ഇതോടെ സോണിയ ഗാന്ധി 26 അംഗ എഐസിസി അംഗങ്ങളെ സംസ്ഥാനത്തിന്‍റെ പ്രശ്‌നങ്ങള്‍ നിരീക്ഷിക്കാനായി നിയോഗിച്ചു. തെരഞ്ഞെടുപ്പിന് അഞ്ച് മാസം ബാക്കി നില്‍ക്കെയായിരുന്നു തീരുമാനം. 27 എഐസിസി അംഗങ്ങളാണ് തങ്ങളുടെ 26 എം.എല്‍.എമാരെ നിരീക്ഷിക്കുന്നത്.
ഇതിനിടെയാണ് ഗോവയിലും പാര്‍ട്ടിയില്‍ അട്ടിമറി നടക്കുന്നത്. ഇതോടെ പടിഞ്ഞാറന്‍ സംസ്ഥാനങ്ങളില്‍ രാഷ്‌ട്രീയത്തില്‍ കോണ്‍ഗ്രസിന് അക്ഷരാര്‍ത്ഥത്തില്‍ അടിപതറി. അപ്പോഴും തിരിച്ചു വരാനുള്ള കാര്യക്ഷമമായ പ്രവര്‍ത്തനങ്ങള്‍ ഒന്നും തന്നെ പാര്‍ട്ടി നടത്തുന്നില്ലെന്ന വിമര്‍ശനവും ശക്തമാണ്. 2017ല്‍ അടിപതറിയ ഗോവയുടെ തീരദേശ മണ്ഡലങ്ങള്‍ തിരിച്ച് പിടിക്കാനായി രാഹുല്‍ ഗാന്ധി തന്ത്രങ്ങള്‍ മെനഞ്ഞിരുന്നു. ഇതിന്‍റെ ഭാഗമായി അമിത് പട്‌കറെ(36) ഗോവ യൂണിറ്റ് മേധാവിയായി നിയമിച്ചു.
ഫലം കാണാത്ത രാഹുല്‍ തന്ത്രങ്ങള്‍: രാഹുലിന്‍റെ തന്ത്രമായിരുന്നു ഇതിന് പിന്നില്‍. 46 കാരനായ യൂറി അലെമാവോയെ വർക്കിങ് പ്രസിഡന്‍റായി നിയമിച്ച് തീരദേശത്ത് പാർട്ടിയെ ശക്തിപ്പെടുത്താൻ രാഹുൽ ഗാന്ധി നിര്‍ദേശം നല്‍കി. ഗിരീഷ് ചോദങ്കറെ മാറ്റിയാണ് അമിത് പട്‌കറെ നിയമിച്ചത്. നേരത്തെ ബിജെപി വിട്ട് കോൺഗ്രസിൽ ചേർന്ന മൈക്കിൾ ലോബോയെ ഗോവ നിയമസഭയിലെ പുതിയ കോൺഗ്രസ് നിയമസഭ കക്ഷി നേതാവായി നിയമിച്ചു.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഭാര്യയ്‌ക്ക് ബിജെപി സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ച് ബിജെപി വിട്ട മൈക്കല്‍ ലോബോയെ കോണ്‍ഗ്രസ് ഏറ്റെടുക്കുകയായിരുന്നു. ശേഷം ഭാര്യയ്‌ക്കും കോണ്‍ഗ്രസ് സീറ്റ് നല്‍കി. ഇരുവരും വിജയിച്ചു. സങ്കൽപ് അമോങ്കറിനെ പ്രതിപക്ഷ ഉപനേതാവായും കാർലോസ് ഫെരേരയെ ചീഫ് വിപ്പായും പാര്‍ട്ടി നിയമിച്ചു. മുൻ മുഖ്യമന്ത്രി ദിഗംബർ കാമത്തിനെ കേന്ദ്ര സ്ഥാനത്തേക്ക് മാറ്റുകയും സുപ്രധാന തീരുമാനങ്ങൾ എടുക്കുന്ന കോൺഗ്രസ് വർക്കിങ് കമ്മിറ്റിയിലേക്ക് സ്ഥിരം ക്ഷണിതാവ് ആക്കുകയും ചെയ്‌തെങ്കിലും അദ്ദേഹം തൃപ്‌തനായിരുന്നില്ല.
ലോബോയെ പ്രതിപക്ഷ നേതാവാക്കിയതിൽ വിയോജിപ്പുള്ള എം.എൽ.എമാരിൽ പലരും അതൃപ്‌തരായിരുന്നു. അവസാനം വരെ പാർട്ടിയോട് വിശ്വസ്‌തത പുലർത്തിയിരുന്നെങ്കിലും പുതിയ സംസ്ഥാനം രൂപീകരിച്ചതിൽ കാമത്തിനും വിയോജിപ്പുണ്ടായി.
പിന്നീട് ബിജെപിയുടെ സഹായത്തോടെ ലോബോയും കാമത്തും ഗോവ കോൺഗ്രസിൽ കൂറുമാറ്റത്തിന് ഗൂഢാലോചന നടത്തുകയായിരുന്നു. ഇതിനിടെ ഞായറാഴ്‌ച ലോബോയെ പാർട്ടി പുറത്താക്കി. കാമത്തിന് എതിരെയും നടപടി ആലോചിച്ചിരുന്നെങ്കിലും നടപടിക്ക് മുന്‍പെ അദ്ദേഹം കൂറുമാറ്റം പൂര്‍ത്തിയാക്കിയിരുന്നു.
ഭയപ്പെട്ട് കോണ്‍ഗ്രസ്: മഹാരാഷ്‌ട്രയിലും കോണ്‍ഗ്രസ് ഭയത്തോടെയാണ് കാര്യങ്ങള്‍ നോക്കി കാണുന്നത്. എംഎല്‍എമാരെ എപ്പോഴും ബിജെപി ചാക്കിലാക്കാമെന്ന് ഇവര്‍ സംശയിക്കുന്നു. എം.എൽ.എമാരുടെ സംശയാസ്‌പദമായ പെരുമാറ്റം മോഹൻ പ്രകാശ് നിരീക്ഷിക്കുന്നുണ്ട്. എംഎൽസി തെരഞ്ഞെടുപ്പിൽ ക്രോസ് വോട്ട് ചെയ്‌തവരും, വിശ്വാസ വോട്ടെടുപ്പിൽ നിന്നും വിട്ടുനിന്നവരും പാര്‍ട്ടിയിലുണ്ടെന്നും കോണ്‍ഗ്രസ് വിലയിരുത്തുന്നു. അതിനൊപ്പം ഏക്‌നാഥ് ഷിന്‍ഡെയെ മുഖ്യമന്ത്രി സ്ഥാനത്ത് ഇരുത്തി ഭരണം നടത്തുന്നത് ദേവേന്ദ്ര ഫഡ്‌നാവിസെന്ന വിമര്‍ശനവും കോണ്‍ഗ്രസ് ഉന്നയിക്കുന്നുണ്ട്.
മഹാവികാസ് അഗാഡി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയ ശേഷവും എം.എല്‍.എമാര്‍ തമ്മില്‍ ചേരിപ്പോര് ഉണ്ടെന്ന റിപ്പോര്‍ട്ട് കോണ്‍ഗ്രസിന് ലഭിച്ചിരുന്നു. എന്നാല്‍ ഇതില്‍ ഇടപെടാന്‍ പാര്‍ട്ടി തയ്യാറായില്ല. അതിനാല്‍ തന്നെ മഹാരാഷ്‌ട്രയിലെ സംഭവങ്ങളെ കുറിച്ച് അന്വേഷിക്കാന്‍ പാര്‍ട്ടി നിയോഗിച്ച മോഹൻ പ്രകാശിന് കാര്യങ്ങള്‍ അത്ര എളുപ്പമാകില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഗുജറാത്തില്‍ ഹാര്‍ദിക്ക് പട്ടേല്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് എതിരെ നിരന്തരം രംഗത്ത് വരുന്നത് പാര്‍ട്ടിയെ അനുദിനം പ്രതിരോധത്തില്‍ ആക്കുന്നുണ്ട്. ഇതിനിടെ വരാനിരിക്കുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പുകളില്‍ അടക്കം പാര്‍ട്ടിയുടെ അടിത്തറ നിലനിര്‍ത്താന്‍ കേന്ദ്ര നേതാക്കളെ അടക്കം രംഗത്തിറക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്ന് പാര്‍ട്ടിയിലെ അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.