കൊൽക്കത്ത: റോഡപകടത്തിൽപ്പെടുന്നവർക്കായി സൗജന്യ ആംബുലൻസ് സേവനം ആരംഭിക്കാനൊരുങ്ങി പശ്ചിമ ബംഗാൾ സർക്കാർ. സംസ്ഥാന ആരോഗ്യ വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥനാണ് ഇക്കാര്യം അറിയിച്ചത്.കുറഞ്ഞത് 150 ആംബുലൻസുകളോടെ ഈ സേവനം ആരംഭിക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് അപകട സാധ്യതയുള്ള മേഖലകളുടെയും അടുത്തുള്ള ആശുപത്രികളുടെയും വിശദമായ ഭൂപടം സർക്കാർ തയ്യാറാക്കുന്നുണ്ട്.
പ്രാഥമികമായി ജിപിഎസ് സംവിധാനത്തിൽ ആരംഭിക്കുന്ന ഈ സേവനത്തിനായി 30 കോടി രൂപ ചെലവാക്കുമെന്നും ഉദ്യോഗസ്ഥൻ അറിയിച്ചു. വിവരം ലഭിച്ച് 15 മുതൽ 20 മിനിറ്റിനുള്ളിൽ അപകടത്തിൽപ്പെടുന്നവരെ അടുത്തുള്ള ആശുപത്രികളിലേക്കോ മെഡിക്കൽ കോളേജുകളിലേക്കോ ട്രോമാ കെയർ സെന്‍ററിലേക്കോ കൊണ്ടുപോകാനാണ് ലക്ഷ്യമിടുന്നതെന്നും ആസൂത്രണ ഘട്ടത്തിലുള്ള ഈ പദ്ധതി ഉടൻ ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ബേസിക് ലൈഫ് സപ്പോർട്ട് ആംബുലൻസ്, അഡ്വാൻസ് ലൈഫ് സപ്പോർട്ട് ആംബുലൻസ് എന്നിങ്ങനെ രണ്ടു തരത്തിലായിട്ടുള്ള ആംബുലൻസുകൾക്കായി ടോൾ ഫ്രീ നമ്പർ നൽകുമെന്നും അദ്ദേഹം പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് വകുപ്പ്, പൊലീസ്, ഗതാഗത വകുപ്പ് എന്നിവയുമായി ആരോഗ്യ വകുപ്പ് ചർച്ച നടത്തുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.