ന്യൂഡൽഹി : സിപിഎമ്മിന്‍റെ ഡല്‍ഹിയിലെ മന്ദിരത്തില്‍ 'വി ദ പീപ്പിള്‍' സംഘടന നടത്തിയ ‘വി20 മീറ്റിങ്ങില്‍’ (We20 meeting in Delhi) പങ്കെടുക്കാനെത്തിയവരെ ഡല്‍ഹി പൊലീസ് തടഞ്ഞെന്ന ആരോപണവുമായി കോൺഗ്രസ് ജനറൽ സെക്രട്ടറി ജയ്‌റാം രമേശ് (Congress leader jairam ramesh). തെരുവില്‍ പ്രതിഷേധം സംഘടിപ്പിക്കാതെയുള്ള യോഗം തികച്ചും സമാധാനപരമായിരുന്നു. ഇന്ന് രാവിലെ 10.30ന് ഹര്‍കിഷന്‍ സിങ് സുര്‍ജിത് ഭവനിലെ (Harkishan singh surjeet bhawan) വേദിയിലേക്ക് പ്രവേശിക്കുന്നവരെയാണ് പൊലീസ് തടഞ്ഞതെന്നും ജയ്‌റാം രമേശ് ആരോപിച്ചു.
പരിപാടി കഴിഞ്ഞ് ഹര്‍കിഷന്‍ സിങ് സുര്‍ജിത് ഭവനിലെ വേദിക്ക് പുറത്തിറങ്ങാൻ ബുദ്ധിമുട്ടായിരുന്നുവെന്നും ജയ്‌റാം രമേശ് പറഞ്ഞു. വിഷയത്തില്‍ ഡൽഹി പൊലീസിന്‍റെ ഭാഗത്ത് നിന്ന് ഉടൻ പ്രതികരണമൊന്നും ഉണ്ടായില്ല. സിപിഎമ്മിന്‍റെ കെട്ടിടത്തിനുള്ളിൽ 'വി ദ പീപ്പിൾ' എന്ന സംഘടനയെ പ്രതിനിധീകരിക്കുന്ന പ്രവർത്തകർ സംഘടിപ്പിച്ച പരിപാടിയാണ് വി20 മീറ്റിങ്. ഇതില്‍ പങ്കെടുക്കുന്നതിൽ നിന്ന് ആളുകളെ ഡൽഹി പൊലീസ് തടഞ്ഞ നടപടി അസാധാരണമാണെന്നും ജയ്‌റാം രമേഷ് എക്‌സിൽ (Jairam ramesh on x) (ട്വിറ്റര്‍) കുറിച്ചു.
'നടന്ന യോഗം തികച്ചും സമാധാനപരമായിരുന്നു. ഇതുമായി ബന്ധപ്പെട്ട് തെരുവില്‍ പ്രതിഷേധങ്ങള്‍ ഒന്നും തന്നെ നടത്തിയിട്ടില്ല. ഡൽഹി പൊലീസിന്‍റെ നടപടി ആരംഭിക്കുന്നതിന് മുന്‍പ് രാവിലെ 10:30ന് തന്നെ എനിക്ക് ഹാളിനുള്ളിലേക്ക് പ്രവേശിക്കാൻ കഴിഞ്ഞു. പക്ഷേ ഇപ്പോൾ പുറത്തുകടക്കാൻ പ്രയാസമാണ്. ഇതാണ് പുതിയ ഇന്ത്യയിലെ ജനാധിപത്യം'- ജയ്‌റാം രമേശ് വിമര്‍ശിച്ചു. 'വി 20' യോഗം ഡൽഹി പൊലീസ് ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണെന്നും വേദിയില്‍ സംസാരിച്ചതിന് ശേഷം ജയ്‌റാം രമേശിനെ പുറത്തിറങ്ങാന്‍ അനുവദിക്കാതിരിക്കുകയാണെന്നും കോണ്‍ഗ്രസ് ഹാന്‍ഡിലുകള്‍ എക്‌സില്‍ കുറിച്ചു.
ഡല്‍ഹി പൊലീസ് നടപടിയെ അപലപിച്ച് സിപിഎം: ‘വി20 മീറ്റിങ്’ തടഞ്ഞ ഡല്‍ഹി പൊലീസ് നടപടിയെ അപലപിച്ച് സിപിഎം പ്രസ്‌താവന പുറപ്പെടുവിച്ചു. 'ഡൽഹി പൊലീസ് മുഖേന മോദി സർക്കാർ ഇടപെടുന്നത് അവസാനിപ്പിക്കേണ്ടതുണ്ട്. രാജ്യ തലസ്ഥാനത്ത് ചർച്ചകളും സെമിനാറുകളും നടത്തുന്നത് പൗരന്മാരുടെ ജനാധിപത്യ അവകാശമാണ്.'- സിപിഎം, കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ചുകൊണ്ട് പ്രസ്‌താവന പുറത്തിറക്കി. സെമിനാര്‍ നിർത്തിവയ്ക്കാൻ ശ്രമിച്ച ഡൽഹി പൊലീസിന്‍റെ നടപടി തീർത്തും അനുചിതമായിപ്പോയി. വിയോജിപ്പുള്ളവരെ അടിച്ചമർത്താനുള്ള ശ്രമമാണ് ഇത്' - സിപിഎം ഡല്‍ഹി പൊലീസിനെ കുറ്റപ്പെടുത്തി.
എന്നാൽ, സംഘര്‍ഷ സാധ്യതയുള്ള ഇടത്ത് യോഗം സംഘടിപ്പിക്കാന്‍ ഭാരവാഹികള്‍ അനുമതി വാങ്ങിയില്ലെന്ന് ഡല്‍ഹി പൊലീസ് പറഞ്ഞു. ജി20 ഉച്ചകോടി ഉയര്‍ത്തിയ വിഷയങ്ങളില്‍ എതിര്‍പ്പുള്ള സംഘടനകള്‍ ചേര്‍ന്ന് സംഘടിപ്പിച്ച സെമിനാറാണ് വി20. ബദൽ നയങ്ങള്‍ രൂപപ്പെടുത്താന്‍ ഉദ്ദേശിച്ചുകൊണ്ടാണ് സെമിനാല്‍ സംഘടിപ്പിച്ചത്. ഓഗസ്റ്റ് 18 മുതൽ 20 വരെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. വിവിധ സംഘടനകളിലെ പ്രവർത്തകരും പ്രതിപക്ഷ നേതാക്കളും വിവിധ പ്രശ്‌നങ്ങൾ ഉന്നയിക്കുന്നതിന്‍റെ ഭാഗമായാണ് ഒത്തുകൂടിയത്.