ഹൈദരാബാദ്: കൊവിഡിന്‍റെ രണ്ടാം തരംഗം ഒട്ടേറെ പേരെ ജീവശ്വാസം കിട്ടാതെ വലച്ചു കൊണ്ടിരിക്കുകയാണ്. ഓക്‌സിജന്‍റെയും മരുന്നിന്‍റെയും ദൗര്‍ലഭ്യത കൊറോണ വൈറസിനെതിരെയുള്ള പോരാട്ടം പലര്‍ക്കും ദുഷ്‌കരമാക്കി മാറ്റിയിരിക്കുന്നു. ഒട്ടേറെ പേര്‍ ഓക്‌സിജന്‍റെ ദൗര്‍ലഭ്യത മൂലം മരണമടയുമ്പോള്‍ നിരവധി പേര്‍ ആവശ്യത്തിന് മരുന്നുകള്‍ ലഭ്യമല്ലാതെ മരണത്തിന്‍റെ വക്കിലെത്തി നില്‍ക്കുകയാണ്. എന്നാല്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ എല്ലാം ഭദ്രമാണെന്നും എന്തും സുലഭമാണെന്നുമുള്ള അവകാശവാദങ്ങളും കൊട്ടിഘോഷിക്കലും നടത്തി കൊണ്ടിരിക്കുന്നു. കൊറോണ വൈറസിന്‍റെ രണ്ടാം തരംഗം സൃഷ്ടിച്ച ദുരന്തജനകമായ സ്ഥിതി വിശേഷത്തിന് നമ്മുടെ ഭരണ വ്യവസ്ഥയും തുല്യ പങ്കാളികളാണ് എന്ന കാര്യത്തില്‍ സംശയമില്ല. യഥാര്‍ത്ഥത്തില്‍ നമ്മുടെ ഭരണ വ്യവസ്ഥ തന്നെ ഒരു വെന്‍റിലേറ്ററിലായ അവസ്ഥയാണ് ഇപ്പോൾ. അതുകൊണ്ടു തന്നെ നമ്മള്‍ എങ്ങിനെയാണ് ഇനി കൊറോണ വൈറസിനെ പരാജയപ്പെടുത്താന്‍ പോകുന്നത് എന്നുള്ള ഒരു ന്യായമായ ചോദ്യം ഓരോരുത്തരുടേയും മനസ്സില്‍ ഉയരുന്നു.
പി എം കെയേഴ്‌സ് ഫണ്ടിന്റെ ഭാഗമായി സംസ്ഥാനങ്ങള്‍ക്ക് വെന്‍റിലേറ്ററുകള്‍ വിതരണം ചെയ്യുകയുണ്ടായി എന്നുള്ള കാര്യം ഇവിടെ എടുത്ത് പറയേണ്ടിയിരിക്കുന്നു. എന്നാല്‍ പല സംസ്ഥാനങ്ങളിലും ആരോഗ്യ വ്യവസ്ഥ തന്നെ വെന്‍റിലേറ്ററായി മാറിയിരിക്കുകയാണ്. ആശുപത്രികളിലെ സൗകര്യങ്ങളെല്ലാം തന്നെ വളരെ അപര്യാപ്തമായ സ്ഥിതിയിലാണെന്നതിനാല്‍ പി എം കെയേഴ്‌സ് വഴി കൊടുത്തിരിക്കുന്ന വെന്‍റിലേറ്ററുകള്‍ ഒരു മൂലയില്‍ കൂട്ടിയിട്ടിരിക്കുകയാണ് പലയിടങ്ങളിലും. അതല്ലെങ്കില്‍ ഈ വെന്‍റിലേറ്ററുകള്‍ പ്രവര്‍ത്തിപ്പിക്കുവാന്‍ അറിയുന്ന സാങ്കേതിക വിദഗ്ധരെ ലഭ്യമല്ല.
രാജ്യത്ത് പ്രതിദിനം കോവിഡ്-19 മൂലം ശരാശരി 3800 മുതല്‍ 4000 വരെ ആളുകള്‍ മരിച്ചു കൊണ്ടിരിക്കുന്ന ഒരു സാഹചര്യത്തിലാണ് ഇത്തരമൊരു സ്ഥിതി സംജാതമായിരിക്കുന്നത് എന്ന് നമ്മള്‍ മനസ്സിലാക്കേണ്ടതുണ്ട്. ആശുപത്രികളില്‍ തങ്ങളുടെ രോഗികള്‍ക്ക് വെന്റിലേറ്റര്‍ ലഭ്യമാക്കണമെന്ന് അവരുടെ ബന്ധുക്കള്‍ അധികൃതര്‍ക്ക് മുന്നില്‍ കരഞ്ഞു യാചിക്കുകയാണ്. വെന്‍റിലേറ്ററുകള്‍ ഇല്ലാത്തതിനാല്‍ ഒട്ടേറെ ജീവന്‍ നഷ്ടപ്പെട്ടു കഴിഞ്ഞു. സംസ്ഥാനങ്ങളിലുടനീളമുള്ള ആശുപത്രികളിലെ ഈ സ്ഥിതി വിശേഷം കണ്ടാല്‍ ജീവിതത്തില്‍ നിങ്ങള്‍ക്ക് അതൊരു വലിയ ഞെട്ടലായി മാറും. മാത്രമല്ല, മഹാമാരിയെ നേരിടുവാന്‍ രാജ്യം എത്രത്തോളം സജ്ജമാണെന്നുള്ള കാര്യം വളരെ എളുപ്പത്തില്‍ മനസ്സിലാക്കി എടുക്കാനും ഈ സാഹചര്യം നിങ്ങള്‍ക്ക് സഹായമാകും.
ബിഹാര്‍
ബിഹാറിനെ കുറിച്ച് നമ്മള്‍ സംസാരിക്കാന്‍ തുടങ്ങിയാല്‍ തന്നെ ഒരു വ്യവസ്ഥ അവിടെ ഉണ്ടോ എന്നുള്ള കാര്യം നമുക്ക് സംശയമാകും. ബിഹാറില്‍ മികച്ച ഭരണം കാഴ്ച വെച്ചതിന്‍റെ പേരില്‍ അഭിനന്ദനങ്ങളുടെ ഒരു വലിയ കൂമ്പാരം തന്നെ നേടിയെടുത്ത മുഖ്യമന്ത്രി നിതീഷ് കുമാര്‍ സംസ്ഥാനത്തെ ഈ അവസ്ഥകള്‍ നന്നായി അറിയുന്ന വ്യക്തിയാണ്. ഏത് തരം ചികിത്സയാണ് ഇവിടെ ജനങ്ങള്‍ക്ക് ലഭിക്കുന്നത് എന്നും അദ്ദേഹത്തിന് നന്നായി അറിയാം. പി എം കെയേഴ്‌സ് ഫണ്ടിന്റെ ഭാഗമായി കഴിഞ്ഞ വര്‍ഷം 30 വെന്റിലേറ്ററുകളാണ് ബിഹാറിനു ലഭിച്ചിട്ടുള്ളത്. പക്ഷെ അതിലൊന്നുപോലും ഉപയോഗിച്ചിട്ടില്ല ഇതുവരെ. എന്താണ് അതിനു കാരണം? സംസ്ഥാനത്ത് സാങ്കേതിക വിദഗ്ധരുടെ ദൗര്‍ലഭ്യത ഉണ്ട്. സാങ്കേതിക വിദഗ്ധരെ തന്നെ ലഭ്യമല്ലാത്ത ഒരിടത്ത് ഈ യന്ത്രങ്ങള്‍ ഘടിപ്പിച്ച് എന്തുകൊണ്ട് പ്രവര്‍ത്തിപ്പിക്കുന്നില്ല എന്നുള്ള ചോദ്യം തന്നെ അപ്രസക്തമായി മാറുന്നു. സോഫ്റ്റ് വെയറിന്‍റെയും ഹാര്‍ഡ് വെയറിന്‍റെയും ദൗര്‍ലഭ്യത കൂടി ചേരുന്നതോടെ ഈ ജീവന്‍ രക്ഷാ യന്ത്രങ്ങള്‍ നിലവില്‍ സംസ്ഥാനത്ത് അതിന്റെ പെട്ടികളില്‍ തന്നെ ഭദ്രമായി ഇരിക്കുന്നു എന്നു ചുരുക്കം.
സംസ്ഥാനത്ത് മൊത്തത്തിലുള്ള 207 വെന്‍റിലേറ്ററുകളും അത് പ്രവര്‍ത്തിപ്പിക്കുവാന്‍ അറിയുന്ന സാങ്കേതിക വിദഗ്ധര്‍ ഇല്ലാത്തതിനാല്‍ വെറുതെ കിടക്കുകയാണ് എന്നുള്ള വസ്തുതയില്‍ നിന്നും ബിഹാറിലെ സ്ഥിതി വിശേഷം എത്രത്തോളം പരിതാപകരമാണെന്നുള്ള കാര്യം നമുക്ക് മനസ്സിലാക്കി എടുക്കാം. ഈ യന്ത്രങ്ങള്‍ ഉപയോഗിച്ചുവോ ഇല്ലയോ എന്നുള്ള കാര്യമൊന്നും ഇവിടെ ആര്‍ക്കും ഒട്ടും പ്രസക്തമായ ഒന്നായി തോന്നുന്നതേയില്ല. സംസ്ഥാനത്തെ 31 ജില്ലകളില്‍ ഓരോന്നിലും 6 വെന്റിലേറ്ററുകള്‍ വീതം വെറുതെ കിടപ്പാണ്. ജീവന്‍ രക്ഷിക്കാമെന്നുള്ള പ്രതീക്ഷയില്‍ രോഗികള്‍ ആശുപത്രികളിലേക്ക് പാഞ്ഞെത്തി കൊണ്ടിരിക്കുന്ന കാലത്ത് അവര്‍ക്ക് ഉപയോഗിക്കാന്‍ വെന്റിലേറ്റര്‍ ഇല്ല. കഴിഞ്ഞ വര്‍ഷം 1700-ലധികം ലാബ് ടെക്‌നീഷ്യന്മാരെ തെരഞ്ഞെടുക്കുവാനുള്ള പ്രക്രിയകളെല്ലാം സംസ്ഥാനത്ത് നടന്നു കഴിഞ്ഞുവെങ്കിലും അതിന്റെ ഫലം പോലും ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
പഞ്ചാബ്
പി എം കെയേഴ്‌സ് ഫണ്ടില്‍ നിന്നും 809 വെന്‍റിലേറ്ററുകളാണ് പഞ്ചാബിനു ലഭിച്ചത്. അതില്‍ 558 വെന്‍റിലേറ്ററുകള്‍ മാത്രമാണ് ഇതുവരെ ആശുപത്രികളില്‍ ഘടിപ്പിക്കുവാന്‍ കഴിഞ്ഞിട്ടുള്ളത്. ബാക്കിയുള്ള 251 എണ്ണവും വിവിധ സര്‍ക്കാര്‍ ആശുപത്രികളിലായി ഉപയോഗശൂന്യമായി കിടക്കുന്നു. പഞ്ചാബില്‍ മൊത്തം ഈ വെന്റിലേറ്ററുകള്‍ സ്ഥാപിക്കുന്നതിനായി ഒരേ ഒരു എഞ്ചിനീയറെ മാത്രമാണ് നിയോഗിച്ചിട്ടുള്ളത് എന്നാണ് സര്‍ക്കാര്‍ പറയുന്നത്. അതുകൊണ്ടു തന്നെ രോഗികള്‍ ഉപയോഗിക്കേണ്ടിയിരുന്ന ഈ യന്ത്രങ്ങള്‍ വെറുതെ പാഴായി പോകുന്നു.
അതേ സമയം ഈ വെന്റിലേറ്ററുകള്‍ ഉപയോഗിക്കാന്‍ കഴിയാത്തതിന്‍റെ പേരില്‍ പഞ്ചാബ് സര്‍ക്കാരിനെ ലക്ഷ്യമിട്ടുകൊണ്ട് ആം ആദ്മി പാര്‍ട്ടിയുടെ (എ എ പി) എം എല്‍ എ കുല്‍ത്താര്‍ സിങ് ഒരു ട്വീറ്റ് ചെയ്യുകയുണ്ടായി. അദ്ദേഹത്തിന്റെ ട്വീറ്റ് പ്രകാരം പി എം കെയേഴ്‌സ് ഫണ്ടില്‍ നിന്നും ലഭിച്ച ഏതാണ്ട് 70 വെന്റിലേറ്ററുകള്‍ ഫരീദ് കോര്‍ട്ടിലെ ഗുരു ഗോബിന്ദ് സിങ് മെഡിക്കല്‍ കോളേജില്‍ കൂട്ടിയിട്ടിരിക്കുകയാണ്. ഈ യൂണിവേഴ്‌സിറ്റിയുടെ വൈസ് ചാന്‍സലറോട് ഇ ടി വി ഭാരത് ഇതേ കുറിച്ച് ചോദിച്ചപ്പോള്‍ 82 വെന്റിലേറ്ററുകളാണ് പി എം കെയേഴ്‌സ് ഫണ്ടില്‍ നിന്നും മെഡിക്കല്‍ കോളേജിന് ലഭിച്ചതെന്നും അതില്‍ തന്നെ 62 വെന്റിലേറ്ററുകള്‍ തുടക്കത്തിലെ പ്രവര്‍ത്തന രഹിതമാണെന്നുമാണ് മറുപടി ലഭിച്ചത്. ഈ വെന്‍റിലേറ്ററുകള്‍ നല്ല നിലവാരമുള്ളവയല്ല എങ്കില്‍ ഇത്രയും ദിവസം എന്തുകൊണ്ട് സര്‍ക്കാരോ അല്ലെങ്കില്‍ മെഡിക്കല്‍ കൊളേജ് അധികൃതരോ അവ നന്നാക്കി എടുക്കാന്‍ ശ്രമിച്ചില്ല എന്നുള്ള ചോദ്യം ഇവിടെ ഉയരുന്നു. സാങ്കേതിക വിദഗ്ധരുടെ ദൗര്‍ലഭ്യത മുതല്‍ വെന്‍റിലേറ്ററുകളുടെ വളരെ മോശപ്പെട്ട നിലവാരം വരെയായി ഒട്ടേറെ കാരണങ്ങളാണ് യൂണിവേഴ്‌സിറ്റി ഭരണാധികാരികള്‍ അതിനു ചൂണ്ടികാട്ടുന്നത്. കൊറോണ മഹാമാരിയുടെ കാലത്ത് വെന്റിലേറ്ററുകള്‍ പോലുള്ള നിര്‍ണ്ണായകമായ പിന്തുണകള്‍ രോഗികള്‍ക്ക് അനിവാര്യമായിരിക്കുന്ന സാഹചര്യത്തില്‍ ഇത്തരം സ്ഥിതി വിശേഷങ്ങള്‍ കൈകാര്യം ചെയ്യുവാനുള്ള തങ്ങളുടെ കഴിവില്ലായ്മ ന്യായീകരിക്കുന്നതിനായി അധികൃതര്‍ നിരവധി വാദങ്ങളാണ് മുന്നോട്ട് വെക്കുന്നത്.
കര്‍ണ്ണാടക
പി എം കെയേഴ്‌സ് ഫണ്ടില്‍ നിന്നും 3025 വെന്റിലേറ്ററുകള്‍ ലഭിച്ച കര്‍ണ്ണാടക അവയില്‍ 1859 വെന്‍റിലേറ്ററുകള്‍ മാത്രമാണ് ഇതുവരെ ഉപയോഗിച്ചിട്ടുള്ളത്. ബാക്കിയുള്ള 1166 വെന്റിലേറ്ററുകള്‍ ഉപയോഗശൂന്യമായി വെറുതെ കിടക്കുകയാണ്. കൊറോണ ബാധിതരുടെ എണ്ണം ദിനം പ്രതി കുത്തനെ ഉയര്‍ന്നു കൊണ്ടിരിക്കുന്ന ഒരു സംസ്ഥാനമായ കര്‍ണ്ണാടകത്തിലെ കാര്യങ്ങളുടെ കിടപ്പ് ഇങ്ങനെയാണ്. കൊറോണയുടെ രണ്ടാം തരംഗത്തില്‍ നിര്‍ണ്ണായകമായ പിന്തുണകളില്ലാതെ രോഗികള്‍ മരിച്ചു വീഴുമ്പോള്‍ കര്‍ണ്ണാടകക്ക് പി എം കെയേഴ്‌സ് ഫണ്ടില്‍ നിന്നും ലഭിച്ച വെന്റിലേറ്ററുകളില്‍ 40 ശതമാനത്തോളവും വെറുതെ പൊടി പിടിച്ചു കിടക്കുകയാണ്. അതിനു ചൂണ്ടികാട്ടുന്ന കാരണമോ ചില സാങ്കേതിക പ്രശ്‌നങ്ങളും.
രാജസ്ഥാന്‍
പി എം കെയേഴ്‌സ് ഫണ്ടില്‍ നിന്നും 1900 വെന്‍റിലേറ്ററുകള്‍ രാജസ്ഥാന് ലഭിക്കുകയുണ്ടായി. ആരോഗ്യ വകുപ്പ് നല്‍കുന്ന വിവര പ്രകാരം എല്ലാ വെന്റിലേറ്ററുകളും പരിശോധനക്ക് വിധേയമാക്കുകയും അവയില്‍ 90 ശതമാനവും പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തുകയും ചെയ്തു. 10 എണ്ണത്തിന് സോഫ്റ്റ് വെയറുമായി ബന്ധപ്പെട്ട അല്ലെങ്കില്‍ സര്‍വീസ് ചെയ്യാത്തതിന്റേയോ ഘടിപ്പിക്കാന്‍ പറ്റാത്തതിന്‍റെയോ കാരണത്താല്‍ ചില പ്രശ്‌നങ്ങളുണ്ട് എന്നും അവര്‍ പറയുന്നു. സാങ്കേതിക വിദഗ്ധരുടെ ദൗര്‍ലഭ്യത മൂലം രാജസ്ഥാനിലും നിരവധി വെന്‍റിലേറ്ററുകള്‍ ഉപയോഗിക്കാതെ കിടക്കുന്നു എന്ന് ചുരുക്കം. കൊറോണ വൈറസിന്‍റെ ഈ രണ്ടാം തരംഗത്തില്‍ ഈ വെന്റിലേറ്ററുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനായി എഞ്ചിനീയര്‍മാരെ ലഭ്യമാക്കുക എന്നുള്ള കാര്യം ആരോഗ്യ വകുപ്പിനെ സംബന്ധിച്ചിടത്തോളം ഒരു വെല്ലുവിളിയാണെന്നുള്ള കാര്യം കൂടി ഇവിടെ പറയേണ്ടിയിരിക്കുന്നു.
ഹിമാചല്‍ പ്രദേശ്
പി എം കെയേഴ്‌സ് ഫണ്ടില്‍ നിന്നും 500 വെന്‍റിലേറ്ററുകളാണ് ഹിമാചല്‍ പ്രദേശിന് ലഭിച്ചിട്ടുള്ളത്. സംസ്ഥാനത്തെ ആരോഗ്യ വകുപ്പിന്‍റെ കണക്കുകള്‍ പ്രകാരം മെയ്-12 വരെ ഇതില്‍ വെറും 48 വെന്‍റിലേറ്ററുകള്‍ മാത്രമാണ് ഉപയോഗിച്ചിട്ടുള്ളത്. ബാക്കിയുള്ള 452 വെന്‍റിലേറ്ററുകളും ഉപയോഗിക്കേണ്ടി വന്നിട്ടില്ല എന്നുള്ളതാണ് ഇവിടുത്തെ സ്ഥിതി. ഹിമാചല്‍ പ്രദേശിലെ ആരോഗ്യ വകുപ്പ് ഡപ്യൂട്ടി ഡയറക്ടര്‍ ഡോക്ടര്‍ രമേശ് നല്‍കുന്ന വിവര പ്രകാരം സംസ്ഥാനത്ത് വെന്റിലേറ്ററുകളുടെ പിന്തുണ ആവശ്യമുള്ള രോഗികളുടെ എണ്ണം വളരെ അധികം കുറവാണ്. അതിനാല്‍ 48 വെന്‍റിലേറ്ററുകള്‍ മാത്രമാണ് ഇതുവരെ ഉപയോഗിച്ചിട്ടുള്ളത്. മാത്രമല്ല, ബാക്കിയുള്ള എല്ലാ വെന്റിലേറ്ററുകളും നല്ലതും നന്നായി പ്രവര്‍ത്തിക്കുന്നതുമാണ്.
കേരളം
പി എം കെയേഴ്‌സ് ഫണ്ടില്‍ നിന്നും 480 വെന്റിലേറ്ററുകളാണ് കേരളത്തിന് ലഭിച്ചിട്ടുള്ളത്. സാങ്കേതിക പ്രശ്‌നങ്ങളാല്‍ ഇതില്‍ 36 വെന്‍റിലേറ്ററുകള്‍ മാത്രമാണ് ഇതുവരെ ഉപയോഗിക്കാതെ വെച്ചിട്ടുള്ളത്. ഈ സാങ്കേതിക പ്രശ്‌നങ്ങള്‍ താമസിയാതെ തന്നെ പരിഹരിക്കുമെന്നും ആരോഗ്യ വകുപ്പ് അറിയിക്കുന്നു.
ഉത്തരാഖണ്ഡ്
പി എം കെയേഴ്‌സ് ഫണ്ടില്‍ നിന്നും 700 വെന്‍റിലേറ്ററുകളാണ് ഉത്തരാഖണ്ഡിന് ലഭിച്ചത്. അവയില്‍ 670 വെന്‍റിലേറ്ററുകള്‍ കൊവിഡ് ചികിത്സാ കേന്ദ്രങ്ങളില്‍ ഘടിപ്പിച്ച് ഉപയോഗിച്ചു വരുന്നുണ്ട്. ബാക്കി 30 വെന്റിലേറ്ററുകള്‍ എഞ്ചിനീയര്‍മാരുടെ ദൗര്‍ലഭ്യത മൂലം ഇതുവരെ ഘടിപ്പിക്കുവാന്‍ കഴിഞ്ഞിട്ടില്ല. സംസ്ഥാനത്ത് അവ ഘടിപ്പിക്കുവാന്‍ അറിയുന്ന ഒരു എഞ്ചിനീയറെ പോലും ലഭ്യമല്ല. എന്നാല്‍ ഒരു വെന്‍റിലേറ്റര്‍ പോലും തകരാറുള്ളതല്ല എന്ന് പറയുന്നു ആരോഗ്യ ഡയറക്ടര്‍ ജനറല്‍ തൃപ്തി ബഹുഗുണ. വെന്റിലേറ്ററുകള്‍ ഘടിപ്പിക്കുന്നതിനായി മുംബൈയില്‍ നിന്നോ അല്ലെങ്കില്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നോ എഞ്ചിനീയര്‍മാരെ വരുത്തുവാന്‍ ശ്രമിക്കുന്നുണ്ട്. പക്ഷെ മഹാമാരിയുടെ കാലത്ത് മറ്റിടങ്ങളിലും നിരവധി വെന്‍റിലേറ്ററുകള്‍ സ്ഥാപിക്കേണ്ടതുണ്ട് എന്നതിനാല്‍ ഇത്തരം എഞ്ചിനീയര്‍മാരെ ലഭിക്കുക എന്നുള്ള കാര്യം അത്ര എളുപ്പമല്ല.
ഛത്തീസ്ഗഡ്
പി എം കെയേഴ്‌സ് ഫണ്ടില്‍ നിന്നും 230 വെന്‍റിലേറ്ററുകളാണ് ഛത്തീസ്ഗഡിന് ലഭിച്ചത്. ഇതില്‍ 70 വെന്‍റിലേറ്ററുകള്‍ക്ക് സാങ്കേതിക തകരാറുകള്‍ ഉണ്ട് എന്ന് സര്‍ക്കാര്‍ അറിയിക്കുന്നു. അവയില്‍ തന്നെ 60 എണ്ണം നന്നാക്കി എടുത്ത് ഉപയോഗിക്കുവാന്‍ തുടങ്ങിയിട്ടുണ്ട്. എന്നാല്‍ സാങ്കേതിക തകരാറുകള്‍ മൂലം 10 വെന്‍റിലേറ്ററുകള്‍ ഇനിയും ഉപയോഗപ്രദമാക്കുവാന്‍ കഴിഞ്ഞിട്ടില്ല.
ഡല്‍ഹി
രാജ്യ തലസ്ഥാനമായ ഡല്‍ഹി കൊറോണ വൈറസ് ബാധയുടെ അതിതീവ്രമായ ഒരു കാലഘട്ടത്തിലൂടേയാണ് കടന്നു പോയ്‌കൊണ്ടിരിക്കുന്നത്. കോവിഡിന്‍റെ രണ്ടാം തരംഗത്തില്‍ ഡല്‍ഹിയില്‍ നിരവധി രോഗികളുടെ സ്ഥിതി അതീവ ഗുരുതരമായി മാറുകയും ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ട മിക്ക രോഗികള്‍ക്കും ഐ സി യുവോ അല്ലെങ്കില്‍ വെന്‍റിലേറ്ററുകളോ ആവശ്യവുമുണ്ട്. പി എം കെയേഴ്‌സ് ഫണ്ടില്‍ നിന്നും 990 വെന്‍റിലേറ്ററുകളാണ് ഡല്‍ഹിക്ക് ലഭിച്ചത്. ഡല്‍ഹിയിലെ ആശുപത്രികളില്‍ ഇവയെല്ലാം തന്നെ ഉപയോഗിച്ചു വരുന്നു. വെന്‍റിലേറ്ററുകള്‍ക്കൊന്നും തന്നെ യാതൊരു പ്രശ്‌നവുമില്ല എന്നാണ് വിവിധ ആശുപത്രികള്‍ അറിയിക്കുന്നത്. ഡല്‍ഹിയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ ഇപ്പോള്‍ ഏതാണ്ട് 1200-ഓളം വെന്‍റിലേറ്ററുകളുണ്ട്.
കൂടിയും കുറഞ്ഞുമൊക്കെയാണെങ്കിലും മിക്കവാറും എല്ലാ സംസ്ഥാനങ്ങളിലും ഈ വ്യവസ്ഥയില്ലായ്മ നിലവിലുണ്ട്. വെന്‍റിലേറ്ററുകള്‍ ഉപയോഗശൂന്യമായി കുന്നുകൂടി കിടക്കുമ്പോള്‍ അവ നന്നാക്കി എടുക്കുവാന്‍ ആരേയും ലഭിക്കാത്ത അവസ്ഥ. അപ്പോള്‍ ഒരു ചോദ്യം ഉയരുന്നു. ഒരു വെന്‍റിലേറ്റര്‍ പ്രവര്‍ത്തിക്കാതായാല്‍ അത് നന്നാക്കി എടുക്കുവാന്‍ എന്തുകൊണ്ടാണ് നമ്മുടെ വ്യവസ്ഥാപിത സംവിധാനങ്ങള്‍ മുന്നോട്ട് വരാത്തത്? ഏതെങ്കിലും ഒരു വെന്റിലേറ്റര്‍ നന്നായി പ്രവര്‍ത്തിച്ചാല്‍ തന്നെ നിരവധി രോഗികളുടെ ജീവന്‍ രക്ഷിക്കാന്‍ കഴിയും. ഏതെങ്കിലും ഒരു സംസ്ഥാനത്ത് വെന്റിലേറ്ററുകളുടെ ആവശ്യം കുറവാണെങ്കില്‍ ധാരാളം ഗുരുതരമായ രോഗികള്‍ ഉള്ള മറ്റ് സംസ്ഥാനങ്ങളിലേക്ക് അവ ഉപയോഗിക്കുവാന്‍ എന്തുകൊണ്ട് കൊടുത്തുകൂടാ? യഥാര്‍ത്ഥത്തില്‍ ഇതിനൊന്നും യാതൊരു വ്യവസ്ഥയുമില്ല ഈ രാജ്യത്ത് എന്നുള്ളതാണ് സത്യം. മിക്ക സംസ്ഥാനങ്ങളിലും പൊതുവെയുള്ള അവസ്ഥ വളരെ പരിതാപകരമാണ്. നമ്മുടെ വ്യവസ്ഥ തന്നെ വെന്‍റിലേറ്ററിലായിരിക്കുന്ന ഈ അവസ്ഥയില്‍ പാവം പൊതു ജനങ്ങള്‍ എന്തു ചെയ്യും? ഉത്തരമില്ലാത്ത ഒരു കനത്ത ചോദ്യം തന്നെയാണ് ഇത്.