ബെംഗളൂരു: നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ആദ്യ ഘട്ട സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചതിന് പിന്നാലെ കർണാടക ബിജെപിയിൽ പൊട്ടിത്തെറി. സീറ്റ് കിട്ടാത്തതിനെത്തുടർന്ന് മുൻ ഉപമുഖ്യമന്ത്രിയും മുതിർന്ന നേതാവുമായ ലക്ഷ്‌മൺ സവാദി പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് രാജിവയ്‌ക്കുമെന്ന് പ്രഖ്യാപിച്ചു. നാളെ വൈകിട്ട് അഞ്ച് മണിക്ക് തന്‍റെ മണ്ഡലത്തില്‍ അണികളുടെ അടിയന്തര യോഗം വിളിച്ചിട്ടുണ്ടെന്നും ഈ യോഗത്തില്‍ അന്തിമ തീരുമാനമുണ്ടാകുമെന്നും അദ്ദേഹം വ്യക്‌തമാക്കി.
സവാദി കോണ്‍ഗ്രസിൽ ചേർന്നേക്കുമെന്നാണ് അഭ്യൂഹം. 'അവസാന ഘട്ടത്തിൽ ബിജെപി നേതാക്കൾ എനിക്ക് സീറ്റ് നിഷേധിച്ചു. ഇത് എന്ന വല്ലാതെ വേദനിപ്പിക്കുന്നു. നാളെ അണികളുടെ അടിയന്തര യോഗം വിളിച്ച് ഒരു തീരുമാനത്തിൽ എത്തിച്ചേരും. ലെജിസ്ലേറ്റീവ് കൗൺസിൽ അംഗത്വവും ബിജെപി അംഗത്വവും രാജിവയ്ക്കാനാണ് അണികൾ എന്നോട് ആവശ്യപ്പെടുന്നത്. അന്തിമ തീരുമാനം നാളെ വൈകിട്ട് അഞ്ച് മണിക്ക് ഉണ്ടാകും', സവാദി വ്യക്‌തമാക്കി.
'മുഖ്യമന്ത്രി ബൊമ്മൈയോട് എനിക്ക് ദേഷ്യമില്ല. അദ്ദേഹം ഉയർന്ന തലങ്ങളിലേക്ക് വളരട്ടെ. അദ്ദേഹം ഈ രാജ്യത്തിന്‍റെ പ്രധാനമന്ത്രിയാകണമെന്നാണ് എന്‍റെ ആഗ്രഹം. ഞാൻ എവിടെയായിരുന്നാലും അദ്ദേഹം എന്‍റെ ഗുരുവാണ്. അദ്ദേഹത്തോട് വളരെയധികം ബഹുമാനം എനിക്കുണ്ട്. അദ്ദേഹം ഒരു പ്ലേറ്റിൽ വിഷം നൽകിയാൽ പോലും ഞാൻ അത് കുടിക്കും. എന്‍റെ തീരുമാനത്തിൽ ഞാൻ അദ്ദേഹത്തോട് ക്ഷമാപണം നടത്തുന്നു', സവാദി വികാരാധീനനായി മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
അതേസമയം തനിക്ക് പിന്തുണയുമായി നേതാക്കളാരും കൂടെയില്ലെന്ന കാര്യത്തിലും അദ്ദേഹം പ്രതികരിച്ചു. 'അവർ സംസ്ഥാനത്ത് എവിടെയായിരുന്നാലും ഞാൻ അവരുടെ സുഹൃത്തുക്കളാണ്. ലക്ഷ്‌മണ്‍ സവാദി പാഴ് വേരാണെന്ന് അവർ തന്നെ പറഞ്ഞു. അതിനാൽ ഈ ചെടിയുടെ വേരിൽ നിന്ന് ഒരു പ്രയോജനവുമില്ലെന്ന് അവർക്കറിയാം. സംസ്ഥാനത്തെ സമകാലികരായ എല്ലാ നേതാക്കളെയും ഞാൻ അഭിനന്ദിക്കുന്നു. 20 വർഷത്തിനിടെ ബിജെപിയിൽ എന്തെങ്കിലും തെറ്റ് ചെയ്‌തിട്ടുണ്ടെങ്കിൽ ഖേദിക്കുന്നു', അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം യെദിയൂരപ്പയുടെ വിശ്വസ്‌തനായ ലക്ഷ്‌മൺ സവാദിയുടെ കൂടുമാറ്റം ബിജെപി നേതൃത്വത്തെയും ഞെട്ടിച്ചിട്ടുണ്ട്. ബെലഗാവിയിലെ മുതിർന്ന ലിംഗായത്ത് നേതാവായ സവാദി ഗനിഗ ലിംഗായത്ത് വിഭാഗത്തിലെ ശക്തനായ നേതാവുമാണ്. 2004 മുതൽ 2018 വരെ അദ്ദേഹം ബെലഗാവി ഉത്തർ എംഎൽഎയായിരുന്നു. 2018-ൽ കോൺഗ്രസ് സ്ഥാനാർഥിയായിരുന്ന മഹേഷ് കുമത്തള്ളിയോട് തോൽവി വഴങ്ങിയിരുന്നു.
ജഗദീഷ് ഷെട്ടാറും ഇടഞ്ഞ് തന്നെ: ആദ്യ ഘട്ട സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചതിന് പിന്നാലെ മുന്‍മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാറും ബിജെപിയോട് ഇടഞ്ഞിട്ടുണ്ട്. ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടികയില്‍ ഷെട്ടാര്‍ ഉള്‍പ്പെട്ടിരുന്നില്ല. അദ്ദേഹത്തിന്‍റെ മണ്ഡലമായ സുബ്ബള്ളിയില്‍ നിലവില്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ അവിടെ ഷെട്ടാര്‍ മത്സരിക്കേണ്ടതില്ലെന്നാണ് പാര്‍ട്ടി ദേശീയ നേതൃത്വത്തിന്‍റെ അറിയിപ്പ്.
ഇതിന് പിന്നാലെയാണ് നേതൃത്വത്തിനെതിരെ കലഹിച്ച് ഷെട്ടാർ രംഗത്തെത്തിയത്. ഇക്കാര്യങ്ങൾ സൂചിപ്പിക്കാൻ അദ്ദേഹം ഇന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡയെ കാണുമെന്നാണ് റിപ്പോർട്ടുകൾ. പാര്‍ട്ടി സീറ്റ് നല്‍കിയില്ലെങ്കില്‍ സുബ്ബള്ളിയില്‍ നിന്ന് ഷെട്ടാര്‍ സ്വതന്ത്രനായി മത്സരിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ALSO READ: കര്‍ണാടകയില്‍ ഭരണത്തുടര്‍ച്ചയ്‌ക്ക് ഗുജറാത്ത് മോഡലുമായി ബിജെപി ; നിരവധി പുതുമുഖങ്ങൾ പട്ടികയിൽ