ലക്നൗ: തൊഴിലില്ലായ്മ പ്രശ്നത്തിൽ തെറ്റായ കണക്കുകൾ അവതരിപ്പിച്ച് യുപി സർക്കാർ ജനങ്ങളെ കബളിപ്പിക്കുകയാണെന്ന് സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. സംസ്ഥാനത്ത് ഇപ്പോഴും തൊഴിലില്ലായ്മ രൂക്ഷമാണ്. യുവാക്കൾ തൊഴിൽ മാർഗമില്ലാതെ പ്രതിസന്ധിയിലാകുമ്പോഴും തെറ്റായ കണക്കുകൾ കാട്ടി സർക്കാർ അവരെ കബളിപ്പിക്കുന്നുവെന്ന് അഖിലേഷ് യാദവ് ആരോപിച്ചു.
എംഎൻആർഇജിഎസ്, മാടികലാ തുടങ്ങി പുതിയ തൊഴിലവസരങ്ങളെന്ന് യുപി സർക്കാർ അവകാശപ്പെടുന്ന എല്ലാ പദ്ധതികളും കടുത്ത പ്രതിസന്ധിയിലാണ്. ഇതിൽ ഉൾപ്പെട്ട യുവാക്കൾ അവരുടെ ദൈനംദിന ആവശ്യങ്ങൾ നിറവേറ്റുന്നതിൽ പോലും പ്രശ്നങ്ങൾ നേരിടുന്നുണ്ടെന്നും ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രി പറഞ്ഞു. ഈ വർഷം സെപ്തംബറുമായി താരതമ്യം ചെയ്യുമ്പോൾ, ഒക്ടോബറിൽ 60 ശതമാനം തൊഴിലവസരങ്ങളുടെ കുറവുണ്ടായെന്ന് സർക്കാർ വൊക്കേഷണൽ കരിയർ സർവീസ് പോർട്ടലിൽ വ്യക്തമാക്കുന്നതായും അഖിലേഷ് അറിയിച്ചു.
സംസ്ഥാനത്ത് ബിജെപി സർക്കാരിന്‍റെ ഭരണകാലത്ത് പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിച്ചിട്ടില്ല. നിലവിലുള്ള ഫാക്ടറികൾ അടച്ചുപൂട്ടുകയും ലോക്ക് സൗൺ സമയത്ത് ജീവനക്കാർ കൂടുതൽ ദുരിതത്തിലായെന്നും അദ്ദേഹം പറഞ്ഞു. ഇതിന്‍റെ പരിണിതഫലം 2022ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി നേരിടേണ്ടിവരുമെന്നും അഖിലേഷ് യാദവ് കൂട്ടിച്ചേർത്തു.