ന്യൂഡൽഹി: നഗരത്തിൽ നിന്നും രണ്ട് വ്യത്യസ്‌ത സംഭവങ്ങളിൽ തട്ടിക്കൊണ്ടുപോയ രണ്ട് പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പൊലീസ് രക്ഷപ്പെടുത്തി. ഒന്നര വയസും പതിനാല് വയസും മാത്രം പ്രായമുള്ള കുട്ടികളെയാണ് തട്ടിക്കൊണ്ടു പോയത്. ഇതിൽ ഒന്നര വയസുകാരിയെ ഉത്തർപ്രദേശിലെ ഹത്രാസിൽ നിന്നും പതിനാല് വയസുകാരിയെ ഡൽഹിയിലെ സമായിപൂർ ബദ്‌ലി പ്രദേശത്ത് നിന്നുമാണ് പൊലീസ് രക്ഷപ്പെടുത്തിയത്.
Also Read: പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയ ദമ്പതികളിൽ യുവതി മരിച്ചു
വിവരം ലഭിച്ചയുടൻ കുട്ടികളെ രക്ഷിക്കാനായി രണ്ട് പ്രത്യേക സംഘങ്ങളായി തിരിഞ്ഞായിരുന്നു പൊലീസിന്‍റെ അന്വേഷണം. ഒന്നര വയസുള്ള കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ, സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചായിരുന്നു പൊലീസിന്‍റെ അന്വേഷണം. പ്രതിയെ കുറിച്ച് സൂചന ലഭിച്ച പൊലീസ് കൂടുതൽ അന്വേഷിച്ചപ്പോൾ കുട്ടിയെ തട്ടിക്കൊണ്ടുപോയത് ഇവരുടെ അയൽവാസി തന്നെയാണെന്ന് കണ്ടെത്തുകയായിരുന്നു.
Also Read: മാർട്ടിൻ ജോസഫിനെതിരെ കൂടുതല്‍ പീഡന പരാതി; രക്ഷപ്പെടുന്ന ദൃശ്യം പുറത്ത്
പിന്നീട്, സിസിടിവി ദൃശ്യങ്ങളും ഇയാളുടെ മൊബൈൽ ഫോൺ ലൊക്കേഷനും കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ കുട്ടിയെ ഉത്തർപ്രദേശിലെ ഹത്രാസിലേക്കാണ് കൊണ്ടുപോയതെന്ന് മനസിലാക്കുന്നത്. തുടർന്ന് സംഘം ഹത്രാസിലെത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. രാം ഗോപാൽ എന്ന വ്യക്തിയെയാണ് സംഭവത്തിൽ പൊലീസ് കസ്റ്റഡിയിലെടുത്തത്. കുട്ടിയുടെ മാതാപിതാക്കളുമായുണ്ടായിരുന്ന ചില സാമ്പത്തിക തർക്കങ്ങൾ കാരണമാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്ന് ഇയാൾ പൊലീസിന് മൊഴി നൽകി.
Also Read: വയനാട്ടിൽ വൃദ്ധ ദമ്പതികൾക്ക് നേരെ ആക്രമണം; ഒരാൾ മരിച്ചു
പതിനാല് വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ, കുട്ടിയെ ബദ്‌ലി പ്രദേശത്ത് നിന്നാണ് പൊലീസ് കണ്ടെത്തിയത്. വിഷയത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. രണ്ട് പ്രതികളുടെയും പേരിൽ പ്രസക്തമായ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്‌തതായും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.