പോർബന്തർ : ഗുജറാത്തിലെ പോർബന്തറില്‍ നിന്ന് ഏഴ് വർഷം മുന്‍പ് ദുരൂഹ സാഹചര്യത്തില്‍ കാണാതായ യുവാവിനെ ആധാർ കാർഡിന്‍റെ സഹായത്തോടെ കണ്ടെത്തി (Traced Missing Youth With Aadhaar Card - Reunites With Family After 7 Years). 2017 ല്‍ പോർബന്തറിലെ (Porbandar) ബോഖിരയില്‍ നിന്ന് കാണാതായ സുരേഷ് സമത്‌ഭായ് അമറിനെയാണ് (Suresh Samatbhai Amar) പൊലീസ് കണ്ടെത്തി കുടുംബത്തിന് കൈമാറിയത്. കാണാതായതിനെത്തുടര്‍ന്ന് സുരേഷിനെ തട്ടിക്കൊണ്ടുപോയെന്നാരോപിച്ച് കുടുംബം പൊലീസിന് പരാതി നല്‍കിയിരുന്നു.
ഏഴ് വർഷത്തിന് ശേഷം സുരേഷ് സമത്‌ഭായ് അമർ നാട്ടിലേക്ക് മടങ്ങുമ്പോൾ പോർബന്തര്‍ എസ്‌പി ഓഫിസ് വികാരനിർഭരമായ രംഗങ്ങള്‍ക്കാണ് സാക്ഷ്യം വഹിച്ചത്. സുരേഷിന്‍റെ സഹോദരി ഏഴ് വർഷങ്ങൾക്ക് ശേഷം സഹോദരന് രാഖി കെട്ടി. യുവാവ് അമ്മയെയും മുത്തശ്ശിയെയും കെട്ടിപ്പിടിച്ച് കരഞ്ഞു. സന്തോഷ സൂചകമായി കുടുംബാംഗങ്ങൾ പൊലീസ് ഉദ്യോഗസ്ഥരെ ഹാരമണിയിക്കുകയും സ്റ്റേഷനിലുണ്ടായിരുന്നവര്‍ക്ക് മധുരപലഹാരങ്ങൾ വിതരണം ചെയ്യുകയും ചെയ്‌തു. പോർബന്തർ എസ്‌പി ഭഗീരഥ് സിംഗ് ജഡേജയ്ക്കും (Porbandar SP, Bhagirath Singh Jadeja) ഉദ്യോഗ്‌നഗറിലെ പൊലീസ് ഉദ്യോഗസ്ഥർക്കും സുരേഷിന്‍റെ അമ്മാവൻ ലക്ഷ്‌മൺഭായ് അമർ ഹൃദയംഗമമായ നന്ദി അറിയിച്ചു.
അടുത്തിടെ വീട്ടിൽ തപാൽ വഴി എത്തിയ ആധാർ കാർഡിന്‍റെ അടിസ്ഥാനത്തിലാണ് സുരേഷിനെ കണ്ടെത്താനായത്. ആധാർ കാർഡുമായി ബന്ധിപ്പിച്ച മൊബൈൽ നമ്പർ അഹമ്മദാബാദിലുള്ളതായി പൊലീസ് കണ്ടെത്തി. മൊബൈൽ നമ്പർ പിന്നീട് സുരേഷ് അമറിലേക്കുള്ള വഴികാട്ടിയായി. തുടര്‍ന്ന് അഹമ്മദാബാദ് പൊലീസിന്‍റെ (Ahmedabad Police) സഹായത്തോടെയാണ് ഉദ്യോഗ്‌നഗർ പൊലീസ് സുരേഷിനെ കണ്ടെത്തി കുടുംബത്തോട് ചേര്‍ത്തത്.
2017ലാണ് പോർബന്തറിലെ ഒരു സ്വകാര്യ സ്‌കൂളിൽ പതിനൊന്നാം ക്ലാസ് വിദ്യര്‍ഥിയായിരുന്ന സുരേഷിനെ കാണാതാവുന്നത്. ഈ സമയത്ത് സുരേഷ് ഒരു പെൺകുട്ടിയുമായി പ്രണയത്തിലായിരുന്നു. ഇരുവരും ഒളിച്ചോടാന്‍ പദ്ധതിയിട്ടു. പോർബന്തറിൽ നിന്ന് രാജ്‌കോട്ടിലേക്കും രാജ്‌കോട്ടിൽ നിന്ന് രാജസ്ഥാനിലേക്കും (Rajastan) ട്രെയിനിൽ പോകാനായിരുന്നു ഇവരുടെ പദ്ധതി. എന്നാൽ അവസാനനിമിഷം പെൺകുട്ടി സുരേഷിനെ കയ്യൊഴിഞ്ഞതിനാല്‍ പദ്ധതി യാഥാർഥ്യമായില്ലെന്ന് പൊലീസ് പറഞ്ഞു. സുരേഷിനെ കാണാതായ ഉടൻ തന്നെ പെൺകുട്ടിയുടെ വീട്ടുകാർ കുട്ടിയെ തടഞ്ഞുവച്ചിരിക്കുന്നതായി കാട്ടി ബന്ധുക്കള്‍ ഉദ്യോഗ് നഗർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.
Also Read: ആധാർ കാർഡുകൾ ആക്രിക്കടയിൽ; കണ്ടെത്തിയത് മുന്നൂറോളം ആധാർ കാർഡുകള്‍
ഇതിനിടെ ഒറ്റയ്ക്ക് രാജസ്ഥാനിലേക്ക് നാടുവിട്ട സുരേഷ് ഏഴ് വർഷത്തോളം അവിടെയുള്ള വിവിധ ഹോട്ടലുകളിൽ ജോലി ചെയ്‌തു. തുടര്‍ന്ന് അടുത്തിടെയാണ് അഹമ്മദാബാദിലേക്ക് തിരികെയെത്തിയത്. പിന്നീട് കുറച്ചുകാലം അഹമ്മദാബാദിലെ ഒരു സ്വകാര്യ ട്രാൻസ്പോർട്ട് കമ്പനിയിൽ ജോലി ചെയ്‌തു. കഴിഞ്ഞ ദീപാവലി ഉത്സവത്തിന് സുരേഷ് ബാഗ്വാദറിലെ റാൻഡൽ ക്ഷേത്രത്തിൽ വന്ന് വീട്ടുകാരുമായി ബന്ധപ്പെടാൻ ശ്രമിച്ചിരുന്നു. എന്നാൽ പ്രത്യാഘാതം ഭയന്ന് വീണ്ടും അഹമ്മദാബാദിലേക്ക് മടങ്ങുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.