ന്യൂഡൽഹി: 21കാരിയായ ദിഷ രവിയുടെ അറസ്റ്റ് സംബന്ധിച്ച് വിശദീകരണവുമായി ഡൽഹി പൊലീസ്. കർഷക പ്രതിഷേധം സംബന്ധിച്ച തെറ്റായ വിവരങ്ങൾ നൽകാൻ ടൂൾകിറ്റ് ഉപയോഗിച്ചുവെന്നാണ് ഡൽഹി പൊലീസിൻ്റെ വിശദീകരണം. 'ഫ്രൈഡേയ്‌സ് ഫോർ ഫ്യൂച്ചർ ഇന്ത്യ' എന്ന സോഷ്യൽ മീഡിയ ഗ്രൂപ്പിലൂടെ തെറ്റിധാരണ ഉളവാക്കുന്ന സന്ദേശങ്ങൾ പ്രചരിപ്പിച്ചുവെന്നും പൊലീസ് പറഞ്ഞു. ഗ്രൂപ്പിൻ്റെ അഡ്‌മിൻ കൂടിയാണ് ദിഷ രവി. കേസുമായി ബന്ധപ്പെട്ട് ദിഷ രവിയെ ബെംഗളൂരുവിൽ നിന്ന് ശനിയാഴ്‌ചയാണ് അറസ്റ്റ് ചെയത്.
ഗ്രേറ്റ തുൻബെർഗ് പങ്കുവച്ച ട്വീറ്റിനെ തുടർന്നാണ് സംഭവം വിവാദമായത്. ടൂൾകിറ്റ് എഡിറ്റ് ചെയ്‌തുവെന്നതും അറസ്റ്റിന് കാരണമായതായി പൊലീസ് പറയുന്നുണ്ട്. കർഷക സമരവുമായി ബന്ധപ്പെട്ട പരിസ്ഥിതി പ്രവർത്തകയായ ഗ്രേറ്റ തുൻബെർഗിൻ്റെ ട്വീറ്റാണ് കേസിന് ആധാരം. ജനുവരി 26ന് നടന്ന കർഷക പ്രക്ഷോഭങ്ങൾക്ക് പിന്തുണ അറിയിച്ചാണ് ഗ്രേറ്റ ഒരു ടൂൾകിറ്റ് രേഖ ട്വീറ്റ് ചെയ്‌തത്. കർഷകസമരങ്ങളെ പിന്തുണക്കാൻ ആഗ്രഹിക്കുന്നവർ അറിയേണ്ടതും അവർ ചെയ്യേണ്ടതുമായ കാര്യങ്ങൾ സംബന്ധിച്ച വിവരങ്ങളാണ് ആ കിറ്റിലുണ്ടായിരുന്നത്.