മുംബൈ : പ്രശസ്‌ത ടെലിവിഷന്‍ നടന്‍ (Television Actor) പവന്‍ സിങ് (25) ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. ഇന്നലെ (ഓഗസ്‌റ്റ് 18) പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് മുംബൈയിലെ തന്‍റെ വസതിയില്‍ വച്ച് പവന്‍ സിങ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരണപ്പെട്ടത്. നിരവധി ഹിന്ദി, തമിഴ് സീരിയലുകളിൽ അഭിനയിച്ച താരത്തിന്‍റെ വിയോഗത്തില്‍ കുടുംബവും സഹതാരങ്ങളും ഉള്‍പ്പടെ തെന്നിന്ത്യന്‍ സിനിമാലോകം (South film industry) ഞെട്ടലിലാണ്.
കര്‍ണാടകയിലെ ഹരിഹരപുര ഗ്രാമത്തില്‍ (Hariharapura village) നാഗരാജുവിന്‍റെയും സരസ്വതിയുടെയും മകനായാണ് പവന്‍ സിങ്ങിന്‍റെ (Pawan Singh) ജനനം. തുടര്‍ന്ന് കുടുംബം മുംബൈയിലേക്ക് താമസം മാറ്റുകയായിരുന്നു. അതേസമയം പവന്‍ സിങ്ങിന്‍റെ മൃതദേഹം ജന്മനാട്ടിലെത്തിച്ചാണ് സംസ്‌കാരം നടക്കുക.
അനുശോചനമറിയിച്ച് പ്രമുഖര്‍: അതേസമയം മാണ്ഡ്യ എംഎല്‍എ എച്ച്‌ടി മഞ്ജു, മുന്‍ മന്ത്രി കെസി നാരായണ ഗൗഡ, മുന്‍ എംഎല്‍എമാരായ കെബി ചന്ദ്രശേഖര, ബി പ്രകാശ്, ടിഎപിസിഎംഎസ് (TAPCMS) ചെയര്‍മാന്‍ ബിഎല്‍ ദേവരാജു, കോണ്‍ഗ്രസ് നേതാവ് ബുക്കാനകെരെ വിജയ രാമഗൗഡ, കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്‍റ് ബി നാഗേന്ദ്ര കുമാര്‍, യുവ ജനതാദള്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കുറുബഹള്ളി നാഗേഷ്, ജെഡിഎസ് നേതാവ് അക്കിഹെബ്ബാലും രഘു തുടങ്ങി രാഷ്‌ട്രീയ സാമൂഹിക രംഗത്തെ നിരവധിപേര്‍ പവന്‍ സിങ്ങിന്‍റെ മരണത്തില്‍ അനുശോചനമറിയിച്ച് രംഗത്തെത്തി.
Also read: 'അങ്ങാടി തെരു'വിലൂടെ ശ്രദ്ധേയായ നടി സിന്ധു അന്തരിച്ചു, മരണം അര്‍ബുദ ബാധയെ തുടര്‍ന്ന്
സ്‌പന്ദനയുടെ മരണം: ഇക്കഴിഞ്ഞ ഓഗസ്‌റ്റ് എട്ടിന് കന്നട നടന്‍ വിജയ് രാഘവേന്ദ്രയുടെ (Vijay Raghavendra) ഭാര്യ സ്പന്ദന ഹൃദയാഘാതം മൂലം മരിച്ചിരുന്നു. ബാങ്കോക്കിലെ അവധിക്കാലം ആഘോഷിക്കുന്നതിനിടെയായിരുന്നു സ്‌പന്ദനയുടെ മരണം. വിജയ് രാഘവേന്ദ്രയും സ്‌പന്ദനയും തമ്മിലുള്ള വിവാഹം നടക്കുന്നത് 2007 ലാണ്. പൊലീസ് അസിസ്‌റ്റന്‍റ് കമ്മിഷണര്‍ ബികെ ശിവറാമിന്‍റെ മകളാണ് അന്തരിച്ച സ്‌പന്ദന. അതേസമയം അന്തരിച്ച കന്നഡ സൂപ്പർസ്‌റ്റാർ പുനീത് രാജ്‌കുമാറിന്‍റെ ബന്ധുവാണ് വിജയ് രാഘവേന്ദ്ര.
കുടുംബത്തോടൊപ്പം അവധി ആഘോഷിക്കാനാണ് സ്‌പന്ദന (Spandana) ബാങ്കോക്കിലെത്തിയത്. സംഭവദിവസം രാത്രിയില്‍ ഉറങ്ങാന്‍ കിടന്ന സ്‌പന്ദനയെ രാവിലെയോടെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നുവെന്ന് വിജയ് രാഘവേന്ദ്രയുടെ സഹോദരനാണ് മാധ്യമങ്ങളെ അറിയിച്ചത്. ഉടൻ തന്നെ സ്‌പന്ദനയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തിരുന്നു.
സ്‌പന്ദനയുടെ മരണവിവരം അറിഞ്ഞതിനെ തുടർന്ന് അടുത്ത ബന്ധുക്കൾ ബാങ്കോക്കിലേക്ക് തിരിച്ചിരുന്നു. തുടര്‍ന്ന് നടപടി ക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബെംഗളൂരുവിലെത്തിച്ച് സംസ്‌കരിക്കുകയായിരുന്നു. 16-ാം വിവാഹ വാർഷികം ആഘോഷിക്കാനിരിക്കെയായിരുന്നു ഇവരുടെ മരണം. സ്പന്ദനയുടെ മരണത്തിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറും ദുഃഖം രേഖപ്പെടുത്തി.