ജഗദൽപൂർ: 91വയസുകാരനായ തൗജി എന്ന് സ്നേഹപൂര്‍വം ആളുകള്‍ വിളിക്കുന്ന ധരംപാല്‍ സൈനിയാണ് ഇപ്പോള്‍ വാര്‍ത്തകളിലെ താരം. ഏപ്രില്‍ എട്ടാണ് അദ്ദേഹത്തിന്‍റെ ജീവിതത്തില്‍ ഇത്രയേറെ മാറ്റങ്ങളുണ്ടാക്കിയത്. ഛത്തീസ്ഗഢിലെ ബസ്തർ വനമേഖലയിൽ ശനിയാഴ്ച ഏറ്റുമുട്ടലിനിടെ നക്സലുകള്‍ തട്ടിക്കൊണ്ടുപോയ കോബ്ര ബറ്റാലിയൻ കമാൻഡോയായ രാകേശ്വർ സിംഗിന്‍റെ മോചനത്തിന് മുഖ്യ പങ്ക് വഹിച്ചത് തൗജിയാണ്. അഞ്ചു ദിവസത്തോളം നക്സലുകളുടെ കസ്റ്റഡിയിൽ കഴിഞ്ഞ ജവാനെ തൗജിയുടെ നേതൃത്വത്തിലുള്ള സംഘം മധ്യസ്ഥ ചര്‍ച്ച നടത്തി യാതൊരു ഉപാധികളും കൂടാതെ മോചിതനാക്കി. നക്സലുകള്‍ ബന്ധിയാക്കിയ ഒരാളുടെ മോചനം അത്ര എളുപ്പമല്ല. എന്നിട്ടും തുടര്‍ച്ചയായ ചര്‍ച്ചകള്‍ നടത്തി അത് സാധ്യമാക്കിയിരിക്കുകയാണ് തൗജി.
ബന്ധിയാക്കി അഞ്ച് ദിവസത്തിന് ശേഷം പൊടുന്നനെ വാര്‍ത്ത വരുന്നു, ജവാനെ നക്സലുകള്‍ വിട്ടയച്ചു എന്ന്. എന്നാല്‍ ഇതിന് പിന്നില്‍ ആരാണ് പ്രവര്‍ത്തിച്ചതെന്ന അന്വേഷണത്തിനൊടുവിലാണ് ഇടിവി ഭാരത് തൗജിയാണെന്ന് മനസിലായത്. ഒരു 91 വയസുകാരന്‍ 500 കിലോമീറ്റര്‍ കാട്ടിലൂടെ സഞ്ചരിച്ച് ജയാവെ മോചിപ്പിക്കുന്നതിന് ഇടനിലക്കാരനായി പ്രവര്‍ത്തിച്ചു എന്നത് ആരിലും ആശ്ചര്യമുളവാക്കും. നക്സലുകള്‍ക്കടുത്തേക്കുള്ള യാത്രാ മധ്യേ ടാരെം പൊലീസ് സ്റ്റേഷനില്‍ നിന്ന് ഇരുചക്രവാഹനത്തില്‍ 20 കിലോമീറ്റര്‍ സഞ്ചരിച്ചതായി ബസ്തറിലെ പ്രശസ്ത സാമൂഹ്യ പ്രവര്‍ത്തകനും പത്മശ്രീ ജേതാവുമായ ധരംപാല്‍ പറഞ്ഞു. യാത്രക്കിടയില്‍ ഒരുപാട് ക,്ടതകള്‍ അനുഭവിച്ചെങ്കിലും ജയാനെ മോചിപ്പിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുള്ളതായി അദ്ദേഹം ഇടിവി ഭാരതിനോട് പറഞ്ഞു.
തൗജി എന്ന മനുഷ്യസ്നേഹി
മനുഷ്യസ്‌നേഹിയായ തൗജി മാതാ രുക്മണി കന്യ ആശ്രമം നടത്തുകയാണ്. ജഗദൽപൂർ നഗരത്തോടൊപ്പം ബസ്തർ ഡിവിഷനിലെ നക്സൽ ബാധിത പ്രദേശങ്ങളിലും അദ്ദേഹത്തിന്റെ ആശ്രമങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ധരംപാൽ സൈനിയുടെ ആശ്രമത്തിൽ പഠിച്ച ശേഷം നിരവധി പെൺകുട്ടികൾ ദേശീയ ഗെയിംസിൽ ഒന്നാം സമ്മാനം നേടിയിട്ടുണ്ട്. 1976 ൽ തൗജി ബസ്തറിലെത്തിയപ്പോൾ അവിടെ സാക്ഷരതാ നിരക്ക് ഒരു ശതമാനമായിരുന്നു. ബസ്തറിലെ സാക്ഷരതാ നിരക്ക് 65 ശതമാനമായി ഉയർത്തുന്നതിൽ സൈനിയുടെ സംഭാവന നിഷേധിക്കാനാവില്ല. ബസ്തറിലെ ആദിവാസി പെൺകുട്ടികൾക്കായി മാതാ രുക്മണി ദേവി ആശ്രമത്തിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന 37 റെസിഡൻഷ്യൽ സ്കൂളുകൾക്ക് പിന്നിലും അദ്ദേഹമാണ്. ഇടിവി ഭാരത് പ്രതിനിധി ധരംപാലുമായി നടത്തിയ അഭിമുഖത്തിലെ ചില ഭാഗങ്ങളിലേക്ക്.
മധ്യസ്ഥതയിലേക്ക് എത്തിയതും തുടര്‍ന്നുള്ള സംഭവങ്ങളും
ഏപ്രിൽ 5 ന് വൈകുന്നേരമാണ് പൊലീസ് ആണ് ഇത്തരത്തില്‍ ഒരു ആവശ്യവുമായി തന്നെ സമീപിച്ചത്. മധ്യസ്ഥത വഹിക്കാൻ സമ്മതിച്ചു. അങ്ങനെയാണ് ഗോണ്ട്വാന സമാജ് പ്രസിഡന്റ് ടെലിം ബൗരിയയും, വൈസ് പ്രസിഡന്റ് സുഖ്മതി ഹക്കയും, വിരമിച്ച അധ്യാപിക ജയ് രുദ്രയും താനും ഏപ്രിൽ 7ന് ജഗദൽപൂർ ബിജാപൂരിലേക്ക് പുറപ്പെട്ടു. ഒരു മോട്ടോർ ബൈക്കിൽ മധ്യസ്ഥ സംഘവും പ്രാദേശിക പത്രപ്രവർത്തകരുമായി ലക്ഷ്യസ്ഥാനത്തേക്ക് പുറപ്പെട്ടു. നക്സലുകൾ ഇതിനകം ഒരു ജൻ അദാലത്ത് സജ്ജമാക്കിയിരുന്നു. ഈ ബഹുജന കോടതിയിൽ ഗ്രാമവാസികളുടെ പരാതികൾ നക്സലുകൾ കേൾക്കുകയായിരുന്നു. ജൻ അദാലത്ത് ഉച്ചയ്ക്ക് 12 മുതൽ ആരംഭിച്ച് വൈകുന്നേരം 4 മണി വരെ നീണ്ടുനിന്നു. അതേസമയം, ബന്ദികളാക്കിയ ജവാനെ ജൻ അദാലത്തിലേക്ക് കൊണ്ടുവരുകയും ഗ്രാമവാസികളുടെ സമ്മതത്തോടെ സുരക്ഷിതമായി വിട്ടയക്കുകയും ചെയ്യുകയായിരുന്നുവെന്ന് തൗജി വ്യക്തമാക്കി.
ജവാന്‍റെ മോചനത്തിനുള്ള ഉപാധി
നക്സലൈറ്റുകളുമായുള്ള മുഴുവൻ ചർച്ചയും പോസിറ്റീവ് ആയിരുന്നു. നക്സലൈറ്റുകൾക്ക് വേണ്ടി രണ്ട് വനിതാ നക്സലൈറ്റ് കമാൻഡർമാരാണ് ജൻ അദാലത്തിനെ നയിച്ചത്. ജവാനെ മോചിപ്പിക്കാൻ നക്സലൈറ്റുകൾ ഒരു നിബന്ധനയും ഏർപ്പെടുത്തിയിരുന്നില്ല. ജവാൻ സുരക്ഷിതനായി വീട്ടിലെത്തി എന്നറിയാനായി ഒരു ചിത്രം ആവശ്യമാണെന്ന് മാത്രമായിരുന്നു നക്സലൈറ്റുകളുടെ ആവശ്യം.
നക്സലിസം ഇല്ലാതാക്കാനുള്ള മാര്‍ഗങ്ങള്‍?
നക്സലിസത്തിന് പരിഹാരം സാധ്യമാണ്. പക്ഷെ സംഭാഷണത്തിലൂടെ മാത്രമേ ഇത് സാധ്യമാകൂ. സർക്കാരിൽ നിന്നും നക്സലൈറ്റുകളിൽ നിന്നും ഇതിന് മുന്‍കൈ എടുക്കേണ്ടതുണ്ട്. നിരവധി മഹായുദ്ധങ്ങൾ മേശകള്‍ക്കിടയില്‍ അവസാനിച്ചിട്ടുണ്ട്. സമാധാനത്തിനായി, സർക്കാരും നക്സലൈറ്റുകളും തമ്മിൽ ചർച്ചകൾ നടത്തേണ്ടതുണ്ട്. നക്സലൈറ്റുകളുമായി സമാധാന ചർച്ചകൾക്കായി സർക്കാർ ക്ഷണം അയച്ചാൽ, അവർ തീർച്ചയായും അതിന് മുന്നോട്ട് വരുമെന്നും അദ്ദേഹം പറഞ്ഞു.