മണിപ്പൂരില്‍ രണ്ട് സ്‌ത്രീകളെ ലൈംഗികാതിക്രമം നടത്തി റോഡിലൂടെ നഗ്നരാക്കി നടത്തിച്ച സംഭവത്തില്‍ നടന്‍ സുരാജ് വെഞ്ഞാറമ്മൂട് (Suraj Venjaramoodu) രൂക്ഷമായി പ്രതികരിച്ചിരുന്നു. മണിപ്പൂരിലെ സംഭവം അസ്വസ്ഥതയുണ്ടാക്കുന്നു എന്നായിരുന്നു സുരാജിന്‍റെ പ്രതികരണം. ഫേസ്‌ബുക്കിലൂടെയായിരുന്നു നടന്‍ നിലപാടറിയിച്ചത്.
എന്നാല്‍ അല്‍പസമയം കഴിഞ്ഞ് സുരാജ് തന്‍റെ പോസ്‌റ്റ് നീക്കം ചെയ്‌തതായി വാര്‍ത്തകള്‍ വന്നു. ഇതേ തുടര്‍ന്ന് നടനെതിരെ സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. എന്നാല്‍ താന്‍ പോസ്‌റ്റ് നീക്കം ചെയ്‌തിട്ടില്ലെന്ന് തുറന്നുപറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് നടന്‍.
കമ്മ്യൂണിറ്റി സ്‌റ്റാന്‍ഡേര്‍ഡ്‌സ് നിയമപ്രകാരം ഫേസ്‌ബുക്ക് അധികൃതരാണ് തന്‍റെ പോസ്‌റ്റ് നീക്കം ചെയ്‌തതെന്ന് സുരാജ് വ്യക്തമാക്കി. 'മണിപ്പൂരിലെ സംഭവങ്ങളുമായി ബന്ധപ്പെട്ട് അല്‍പം മുമ്പ് പങ്കുവച്ച പോസ്‌റ്റ് കമ്മ്യൂണിറ്റി സ്‌റ്റാൻഡേര്‍ഡ്‌സിന് എതിരാണെന്ന കാരണത്താൽ ഫേസ്ബുക്കും ഇൻസ്‌റ്റഗ്രാമും നീക്കം ചെയ്‌തതായി കാണുന്നു... ഷെയർ ചെയ്‌തവർ ശ്രദ്ധിക്കുമല്ലോ...' - തന്‍റെ പുതിയ ഫേസ്‌ബുക്ക് പോസ്‌റ്റില്‍ സുരാജ് കുറിച്ചു.
- " class="align-text-top noRightClick twitterSection" data="">
'മണിപ്പൂർ അസ്വസ്ഥത ഉണ്ടാക്കുന്നു... അപമാനം കൊണ്ട് തല കുനിഞ്ഞുപോകുന്നു... ഇനിയും ഒരു നിമിഷം നീതി വൈകിക്കൂടാ' - സുരാജ് വെഞ്ഞാറമ്മൂടിന്‍റെ ഈ പോസ്‌റ്റാണ് നീക്കം ചെയ്യപ്പെട്ടത്.
മണിപ്പൂരിലെ സംഭവം രാജ്യം വളരെ ഞെട്ടലോടെയാണ് കേട്ടത്. രണ്ട് ദിവസം മുമ്പാണ് ഇതിന്‍റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. ഇതിന് പിന്നാലെ രാജ്യത്തിന്‍റ വിവിധ ഇടങ്ങളില്‍ നിന്ന് പ്രതിഷേധങ്ങള്‍ ഉയരുകയാണ്. രാഷ്‌ട്രീയ, സാമൂഹ്യ, സാംസ്‌കാരിക, സിനിമ മേഖലയിലെ നിരവധി പ്രമുഖര്‍ വിഷയത്തില്‍ പ്രതികരിച്ചിട്ടുണ്ട്.