ന്യൂഡൽഹി: കേന്ദ്രമന്ത്രി അജയ് മിശ്ര ടെനിയുടെ മകൻ ആശിഷ് മിശ്രയ്ക്ക് സുപ്രീം കോടതി എട്ടാഴ്‌ചത്തെ ഇടക്കാല ജാമ്യം അനുവദിച്ചു. ഡൽഹിയിലും ഉത്തർപ്രദേശിലും തങ്ങരുതെന്ന ഉപാധിയിലാണ് കോടതി ബുധനാഴ്‌ച ഇടക്കാല ജാമ്യം അനുവദിച്ചത്. ജാമ്യത്തിലിരിക്കെ ആശിഷ് മിശ്ര തങ്ങുന്ന സ്ഥലത്തെ കുറിച്ചുള്ള വിവരങ്ങൾ ബന്ധപ്പെട്ട കോടതിയെ അറിയിക്കണമെന്നും സുപ്രീം കോടതി നിർദേശിച്ചു.
സാക്ഷികളെ സ്വാധീനിക്കാനും വിചാരണ വൈകിപ്പിക്കാനും ആശിഷ് മിശ്രയോ കുടുംബാംഗങ്ങളോ ശ്രമിക്കുന്നത് ജാമ്യം റദ്ദാക്കാൻ ഇടയാക്കും. ജാമ്യം ലഭിച്ചാൽ ഒരാഴ്‌ചയ്‌ക്കുള്ളിൽ ഉത്തർപ്രദേശിൽ നിന്ന് മാറണമെന്നും കോടതി വ്യക്തമാക്കി. 2021 ഒക്‌ടോബറിൽ ലഖിംപൂർ ഖേരിയിൽ ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയുടെ സന്ദർശനത്തിനെതിരെ കർഷകർ നടത്തിയ പ്രതിഷേധത്തിനിടയിലേയ്‌ക്ക് ആശിഷ് മിശ്രയുടെ വാഹനം പാഞ്ഞുകയറുകയായിരുന്നു.
അപകടത്തിൽ നാല് കർഷകരും ഒരു മാധ്യമപ്രവർത്തകനും കൊല്ലപ്പെട്ടിരുന്നു. സംഭവത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ രണ്ട് ബിജെപി പ്രവർത്തകരും കെല്ലപ്പെട്ടു. കഴിഞ്ഞ വർഷം ജൂലൈ 26ന് അലഹബാദ് ഹൈക്കോടതിയുടെ ലഖ്‌നൗ ബെഞ്ച് ആശിഷ് മിശ്രയുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു.