ന്യൂഡൽഹി: റഷ്യയുടെ സ്‌പുട്‌നിക് വാക്സിന് വില നിശ്ചയിച്ച് ഡോ. റെഡ്ഡീസ് ലബോറട്ടറീസ് ലിമിറ്റഡ്. കൊവിഡ് വാക്സിൻ സ്‌പുട്‌നിക് വി യുടെ സോഫ്റ്റ് ലോഞ്ച് ആരംഭിച്ചതായും വാക്‌സിന്‍റെ ആദ്യ ഡോസ് ഹൈദരാബാദിൽ നൽകിയതായും ഫാർമ കമ്പനി അറിയിച്ചു. സ്പുട്‌നിക് വി വാക്‌സിൻ ഇറക്കുമതി ചെയ്ത ഡോസുകളുടെ ആദ്യ ഓർഡർ മെയ് 1 ന് ഇന്ത്യയിൽ എത്തിയിരുന്നു. തുടർന്ന് മെയ് 13ന് കസൗളിയിലെ സെൻട്രൽ ഡ്രഗ്സ് ലബോറട്ടറിയിൽ നിന്ന് അനുമതി ലഭിച്ചു.
സ്പുട്‌നിക് വി കൊവിഡ് വാക്സിന്‍റെ വിതരണം ഇന്ത്യൻ ഉൽപാദന പങ്കാളികളിൽ നിന്ന് ഉടന്‍ ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. വാക്സിനുകളുടെ ലഭ്യത വർദ്ധിപ്പിക്കുന്നതിനായി സർക്കാരുമായും സ്വകാര്യമേഖലയിലുമുള്ള ഉൽപാദന പങ്കാളികളുമായി ചേർന്ന് പ്രവർത്തിക്കുമെന്ന് റെഡ്ഡീസ് ലാബോറട്ടറി അറിയിച്ചു. ഇറക്കുമതി ചെയ്ത ഡോസുകൾക്ക് നിലവിലുള്ള വില 948 രൂപയാണ്. ഒരു ഡോസിന് 5 ശതമാനം ജിഎസ്ടി (995.40 രൂപ) ആണ് നിശ്ചയിച്ചിരിക്കുന്നത്.
സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ കൊവിഷീൽഡ്, ഭാരത് ബയോടെക്കിന്‍റെ കൊവാക്സിൻ എന്നിവയാണ് നിലവിൽ രാജ്യത്ത് ഉപയോഗിക്കുന്ന വാക്സിന്‍.കൊവിഷീൽഡ് കേന്ദ്ര സർക്കാരിന് ഒരു ഡോസിന് 150 രൂപയും സംസ്ഥാന സർക്കാരുകൾ 300 രൂപ സ്വകാര്യ ആശുപത്രികൾ 600 രൂപ എന്ന നിരക്കിലാണ് വിൽക്കുന്നത്. അതേസമയം ഭാരത് ബയോടെക് കൊവാക്സിൻ കേന്ദ്രത്തിന് 150 രൂപയും സംസ്ഥാന സർക്കാരുകൾ 400 രൂപ സ്വകാര്യ ആശുപത്രികൾ 1200 രൂപ നിരക്കിലുമാണ് വിൽക്കുന്നത്.