ഹൈദരാബാദ് : തിരുവനന്തപുരം സിറ്റി പൊലീസ് മുൻ കമ്മിഷണറും സ്‌പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് (SPG) ഡയറക്‌ടറുമായ അരുൺ കുമാർ സിൻഹ അന്തരിച്ചു (SPG Director Arun Kumar Sinha Passed Away). ഇന്ന് (സെപ്‌റ്റംബര്‍ 6) പുലര്‍ച്ചെ ഗുരുഗ്രാമിലെ മെദാന്ത ആശുപത്രിയില്‍ ആയിരുന്നു അന്ത്യം. ക്യാന്‍സര്‍ ബാധിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ഒരു വര്‍ഷമായി ചികിത്സയിലായിരുന്നു അദ്ദേഹം. 61 വയസായിരുന്നു. സംസ്‌കാരം സ്വദേശമായ ജാര്‍ഖണ്ഡില്‍ നടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണര്‍ എന്നതിന് പുറമെ, ഇന്‍റലിജന്‍സ് ഐജി, റേഞ്ച് ഐജി, അഡ്‌മിനിസ്‌ട്രേഷന്‍ ഐജി തുടങ്ങി കേരള പൊലീസില്‍ പ്രധാനപ്പെട്ട പദവികളില്‍ അരുണ്‍ കുമാര്‍ സിന്‍ഹ സേവനം അനുഷ്‌ഠിച്ചിട്ടുണ്ട്. 1987 ബാച്ച് കേരള കേഡര്‍ ഉദ്യോഗസ്ഥനായിരുന്നു. പ്രധാനമന്ത്രിയുടെ സുരക്ഷ വിഭാഗത്തിന്‍റെ ചുമതല വഹിച്ച കേരള കേഡര്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ കൂടിയാണ്. 2016 മുതല്‍ സ്‌പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് ഡയറക്‌ടറായി പ്രവര്‍ത്തിക്കുകയായിരുന്നു.
അരുണ്‍ കുമാര്‍ സിന്‍ഹയുടെ ഔദ്യോഗിക ജീവിതം : മാനന്തവാടി എഎസ്‌പിയായാണ് അദ്ദേഹം സര്‍വീസില്‍ പ്രവേശിച്ചത്. നിരവധി ജില്ലകളില്‍ പൊലീസ് മേധാവിയായി സേവനം അനുഷ്‌ഠിച്ച അദ്ദേഹം, തിരുവനന്തപുരം സിറ്റി ഡെപ്യൂട്ടി കമ്മിഷണര്‍, തിരുവനന്തപുരം കമ്മിഷണര്‍, എറണാകുളം റേഞ്ച് ഐജി, രഹസ്യാന്വേഷണ വിഭാഗം ഐജി, പൊലീസ് ആസ്ഥാനം ഐജി തുടങ്ങിയ സുപ്രധാന പദവികള്‍ വഹിച്ചിട്ടുണ്ട്. ജില്ല പൊലീസ് മേധാവിയായിരിക്കെ ക്രമസമാധാന പാലനത്തില്‍ പ്രത്യേക മികവുപുലര്‍ത്തിയ അദ്ദേഹത്തിന് സ്‌തുത്യര്‍ഹ സേവനത്തിനുള്ള രാഷ്ട്രപതിയുടെ മെഡല്‍, മുഖ്യമന്ത്രിയുടെ പൊലീസ് മെഡല്‍ എന്നിവ ലഭിച്ചിട്ടുമുണ്ട്.
ട്രാഫിക് എഡിജിപിയായിരിക്കെ കേന്ദ്ര ഡെപ്യൂട്ടേഷനില്‍ പ്രവേശിച്ച അദ്ദേഹം അതിര്‍ത്തി രക്ഷാസേനയില്‍ (ബിഎസ്‌എഫ്) അഡിഷണല്‍ ഡയറക്‌ടറായിരുന്നു. 2016ല്‍ പ്രധാനമന്ത്രിയുടെയും മുന്‍ പ്രധാനമന്ത്രിമാരുടെയും സുരക്ഷ ചുമതലയുള്ള പ്രത്യേക വിഭാഗമായ എസ്‌പിജിയുടെ തലവനായി. 2022 മെയ് 30 ന് ഔദ്യോഗികമായി വിരമിക്കുന്നതിന് തൊട്ട് തലേദിവസം അദ്ദേഹത്തിന്‍റെ കാലാവധി ഒരു വര്‍ഷത്തേക്കും പിന്നീട് വീണ്ടും ഒരു വര്‍ഷത്തേക്കും നീട്ടി നല്‍കുകയായിരുന്നു.
2016 ല്‍ സിന്‍ഹ എസ്‌പിജി മേധാവിയായി ചുമതലയേല്‍ക്കുന്നതിന് മുന്‍പുള്ള 15 മാസക്കാലം മുഴുവന്‍ സമയ മേധാവിയുണ്ടായിരുന്നില്ല. 1984 ഒക്ടോബര്‍ 31ന് പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ വധത്തെ തുടര്‍ന്ന് 1985ലാണ് എസ്‌പിജി രൂപീകരിച്ചത്. അരുണ്‍ കുമാര്‍ സിന്‍ഹയുടെ നിര്യാണത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ തുടങ്ങിയവര്‍ അനുശോചിച്ചു.