ന്യൂഡൽഹി : അഞ്ച് ദിവസം (സെപ്റ്റംബർ 18 മുതൽ 22 വരെ) നീളുന്ന പാർലമെന്‍റിന്‍റെ പ്രത്യേക സമ്മേളനത്തിന് ഇന്ന് തുടക്കം.(Five days parliament special session). രാവിലെ 11 മണിയോടെ പഴയ പാർലമെന്‍റ് മന്ദിരത്തിൽ എംപിമാർ സമ്മേളിക്കും (Parliament Session Begins Today). ഈ പാർലമെന്‍റ് മന്ദിരത്തിലെ അവസാന സമ്മേളനമായിരിക്കും ഇന്നത്തേത് (Special Session Of Parliament Begins Today).
തുടർന്ന് പഴയ മന്ദിരത്തിന്‍റെ മുറ്റത്ത് ഇരുസഭകളിലെയും അംഗങ്ങള്‍ ഗ്രൂപ്പ്ഫോട്ടോയ്‌ക്കായി അണിനിരക്കും. ഇന്ന് പഴയ മന്ദിരത്തിൽ പാർലമെന്‍റിന്‍റെ 75 വർഷത്തോടനുബന്ധിച്ച് കോൺസ്റ്റിറ്റ്വന്‍റ് അസംബ്ലി മുതലുള്ള ചരിത്രം എന്ന വിഷയത്തിൽ പ്രത്യേക സമ്മേളനം നടക്കും. പാർലമെന്‍റിന്‍റെ നേട്ടങ്ങൾ, അനുഭവങ്ങൾ, ഓർമ്മകൾ, പഠനങ്ങൾ എന്നീ വിഷയങ്ങൾ ചർച്ച ചെയ്യും.
ഇന്ന് രാവിലെ 10.15ന് പ്രധാനമന്ത്രി നരേന്ദ്രമോദി മാധ്യമങ്ങളെ കാണും. രാജ്യസഭ ഓഗസ്റ്റ് മൂന്നിന് പാസാക്കിയ അഭിഭാഷകരുടെ ഭേദഗതി ബിൽ, പ്രസ് ആൻഡ് രജിസ്ട്രേഷൻ ബിൽ, പോസ്റ്റ് ഓഫിസ് ബിൽ എന്നിവ ലോക്‌സഭയുടെ (Lok sabha) പ്രത്യേക സമ്മേളനത്തില്‍ പരിഗണനയ്ക്ക് വരും. തെരഞ്ഞെടുപ്പ് കമ്മിഷണറുടെ നിയമനം, വനിത സംവരണം തുടങ്ങി 8 ബില്ലുകൾ അവതരിപ്പിക്കുമെന്ന് കേന്ദ്രസർക്കാർ അറിയിച്ചിരുന്നു.
എന്നാൽ പുതുക്കിയ അജണ്ടയിലെ 8 ബില്ലുകളിൽ വനിത സംവരണ ബില്ലും തെരഞ്ഞെടുപ്പ് കമ്മീഷണര്‍ നിയമന രീതി മാറ്റുന്ന ബില്ലും ഉൾപ്പെടുത്തിയിട്ടില്ലെന്നാണ് റിപ്പോർട്ട്. വനിത സംവരണ ബിൽ പാസാക്കണമെന്ന് ഇന്നലെ ചേർന്ന സർവകക്ഷി യോഗത്തിലും പ്രതിപക്ഷം ആവശ്യം ഉന്നയിച്ചിരുന്നു. 34 പാർട്ടികൾ പങ്കെടുത്ത സര്‍വകക്ഷി യോഗത്തിലും പ്രധാന ആവശ്യമായി ഉന്നയിച്ചത് വനിത സംവരണ ബില്ലായിരുന്നു. എന്നാൽ, പുതുക്കിയ അജണ്ടയിലെ എട്ട് ബില്ലുകളിൽ വനിത സംവരണ ബില്‍ ഉൾപ്പെടുത്തിയിട്ടില്ല എന്നത് ശ്രദ്ധേയമാണ്.
പ്രധാനമന്ത്രി നരേന്ദ്രമോദി (Prime Minister Narendra Modi) ലോക്‌സഭയെ അഭിസംബോധന ചെയ്യുന്നുമുണ്ട്. കേന്ദ്രമന്ത്രി പിയുഷ് ഗോയലാണ് (Piyush Goyal) രാജ്യസഭയിൽ (Rajya Sabha) ചർച്ചയ്‌ക്ക് തുടക്കമിടുന്നത്. പ്രിവില്യേജ് കമ്മിറ്റിയുടെ റിപ്പോർട്ടും ഇന്ന് ബിജെപിയുടെ ലോക്‌സഭ എംപിമാരായ ഗണേഷ് സിംഗും സുനിൽ കുമാർ സിംഗും ചേർന്ന് അവതരിപ്പിക്കും.
നാളെ മുതൽ പുതിയ പാർലമെന്‍റ് മന്ദിരത്തിലാണ് സമ്മേളനം നടക്കുക. നാളെ പുതിയ പാർലമെന്‍റ് മന്ദിരത്തിന് മുന്നിലും എംപിമാരുടെ ഫോട്ടോ സെഷൻ ഉണ്ടായിരിക്കും. പ്രത്യേക സമ്മേളനത്തോട് അനുബന്ധിച്ച് പാർലമെന്‍റിന്‍റെ പുതിയ മന്ദിരത്തിൽ ഇന്നലെ ഉപരാഷ്‌ട്രപതി ജഗ്‌ദീപ് ധൻകർ (Jagdeep Dhankhar) ദേശീയ പതാക ഉയർത്തിയിരുന്നു. പിന്നാലെ ചൊവ്വാഴ്‌ച മുതൽ സമ്മേളനം പുതിയ മന്ദിരത്തിലേക്ക് മാറുമെന്ന് പാർലമെന്‍ററികാര്യ മന്ത്രി പ്രഹ്‌ളാദ് ജോഷി അറിയിക്കുകയും ചെയ്‌തിരുന്നു.
അതേസമയം, പാര്‍ലമെന്‍റിന്‍റെ പ്രത്യേക സമ്മേളനത്തില്‍ രാജ്യം അഭിമുഖീകരിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഒമ്പത് വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി കത്ത് അയച്ചിരുന്നു. താങ്ങുവില, അദാനി വിഷയം, ചൈനീസ് കടന്നുകയറ്റം, മണിപ്പൂർ വിഷയം തുടങ്ങി ഒമ്പത് കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ അനുവദിക്കണമെന്നായിരുന്നു ആവശ്യം.