സിംഗപ്പൂർ: ഇന്ത്യൻ വംശജനായ സാമ്പത്തിക വിദഗ്ധൻ തർമൻ ഷൺമുഖരത്നം സിംഗപ്പൂരിന്‍റെ പുതിയ പ്രസിഡന്‍റാകും (Indian origin Tharman Shanmugaratnam Elected as the ninth president of Singapore). തെരഞ്ഞെടുപ്പിൽ ചൈനീസ് വംശജരായ രണ്ട് സ്ഥാനാർത്ഥികളെ പരാജയപ്പെടുത്തിയാണ് തമിഴ് വേരുകളുള്ള ഷൺമുഖരത്നം സിംഗപ്പൂരിന്‍റെ ഒൻപതാമത് പ്രസിഡന്‍റാകുന്നത് (9th President of Singapore). 66 കാരനായ ഷൺമുഖരത്നം സർക്കാരിന്‍റെ പിന്തുണയോടെയാണ് തെരഞ്ഞെടുപ്പിൽ മത്സരിച്ചത്. അതിനാൽ ആകെ 70.4 ശതമാനം വോട്ടുകൾ നേടി വ്യക്തമായ ഭൂരിപക്ഷത്തോടെയാണ് അദ്ദേഹത്തിന്‍റെ വിജയം.
ഭരണപക്ഷമായ പീപ്പിൾസ് ആക്ഷൻ പാർട്ടി (Peoples Action Party) നേതാവായിരുന്ന തർമൻ ഷൺമുഖരത്നം തെരഞ്ഞെടുപ്പിന് മുമ്പ് പാർട്ടി അംഗത്വം രാജിവയ്ക്കുകയായിരുന്നു. 2001 ലെ പൊതുതെരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിച്ചാണ് തർമ്മൻ രാഷ്ട്രീയ അരങ്ങേറ്റം നടത്തിയത്. തുടർന്ന് 2006, 2011, 2015, 2020 വർഷങ്ങളിൽ നടന്ന പൊതുതെരഞ്ഞെടുപ്പുകളിലും വിജയിച്ച് വീണ്ടും നാല് തവണ കൂടി അദ്ദേഹം പാർലമെന്‍റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2011 മുതൽ 2019 വരെ സിംഗപ്പൂരിന്‍റെ ഉപ പ്രധാനമന്ത്രിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇതിനുശേഷം ഇക്കഴിഞ്ഞ ജൂലൈ വരെ ഉപപ്രധാനമന്ത്രി പദത്തിന് തൊട്ടുതാഴെയുള്ള മുതിർന്ന മന്ത്രിയായി പ്രവർത്തിച്ചുവരികയായിരുന്നു. 2007 - 2015 കാലയളവിൽ ധനമന്ത്രിയായും 2003 മുതൽ 2008 വരെ വിദ്യാഭ്യാസ മന്ത്രിയായും അദ്ദേഹം പ്രവർത്തിച്ചു.
സാമ്പത്തിക വിദഗ്ധൻ എന്ന നിലയിൽ തർമൻ ഷൺമുഖരത്നം നിരവധി ഉന്നതതല അന്താരാഷ്ട്ര കൗൺസിലുകൾക്കും പാനലുകൾക്കും നേതൃത്വം നൽകിയിട്ടുണ്ട്. 2011 മുതൽ 2014 വരെ അദ്ദേഹം അന്താരാഷ്ട്ര നാണയ നിധിയുടെ (ഐഎംഎഫ്) നയ ഉപദേശക സമിതിയായ ഇന്‍റർനാഷണൽ മോണിറ്ററി ആൻഡ് ഫിനാൻഷ്യൽ കമ്മിറ്റിയുടെ (International Monetary and Financial Committee) അധ്യക്ഷനായിരുന്നു.
നിലവിൽ സിംഗപ്പൂർ പ്രസിഡന്‍റായ മാഡം ഹലീമ യാക്കോബിന്‍റെ (Halimah Yacob) ആറ് വർഷത്തെ കാലാവധി സെപ്‌റ്റംബർ 13 ന് സമാപിക്കാനിരിക്കെയാണ് പുതിയ തെരഞ്ഞെടുപ്പ് നടന്നത്. 2.7 ദശലക്ഷത്തിലധികംപേർ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി. തർമനെതിരെ മത്സരിച്ച സ്ഥാനാർഥികളായ എൻജി കോക്ക് സോംഗ്, താൻ കിൻ ലിയാൻ എന്നിവർക്ക് യഥാക്രമം 15.7%, 13.88% വോട്ടുകളേ നേടാനായുള്ളൂ. 2011 ന് ശേഷമുള്ള സിംഗപ്പൂരിലെ ആദ്യത്തെ മത്സരാധിഷ്ഠിത പ്രസിഡന്‍റ് തെരഞ്ഞെടുപ്പാണ് ഇപ്പോൾ നടന്നത്.
തമിഴ് വംശജനായ സെല്ലപ്പൻ രാമനാഥൻ (1999 - 2011), മലയാളി സി.വി. ദേവൻ നായർ (1981 - 1985) എന്നിവർക്ക് ശേഷം സിംഗപ്പൂരിന്‍റെ പ്രസിഡന്‍റ് സ്ഥാനത്തെത്തുന്ന മൂന്നാമത്തെ ഇന്ത്യൻ വംശജനാണ് ഷൺമുഖരത്നം. നിലവിലെ പ്രസിഡന്‍റായ ഹലിമ യാക്കൂബിന്‍റെ പിതാവ് ഇന്ത്യൻ വംശജനാണ്.
1957 ഫെബ്രുവരി 25 ന് സിംഗപ്പൂരിലാണ് തർമന്‍റെ ജനനം. സിംഗപ്പൂർ കാൻസർ രജിസ്ട്രി സ്ഥാപകനും, ക്യാൻസർ ഗവേഷണവും പാത്തോളജിയുമായി ബന്ധപ്പെട്ട നിരവധി അന്താരാഷ്ട്ര സംഘടനകൾക്ക് നേതൃത്വം നൽകിയ വ്യക്തിയും, സിംഗപ്പൂരിലെ 'പാത്തോളജിയുടെ പിതാവ്' എന്നറിയപ്പെടുന്നയാളുമായ മെഡിക്കൽ ശാസ്ത്രജ്ഞൻ എമരിറ്റസ് പ്രൊഫസർ ഡോ. കെ. ഷൺമുഖരത്നമാണ് തർമന്‍റെ പിതാവ്. ചൈനീസ്-ജാപ്പനീസ് വംശജയായ അഭിഭാഷക ജെയ്ൻ യുമിക്കോ ഇട്ടോഗിയാണ് തർമ്മന്‍റെ ഭാര്യ. ഇവർക്ക് ഒരു മകളും മൂന്ന് ആൺമക്കളും ഉണ്ട്.