ന്യൂഡൽഹി: രാജ്യ തലസ്ഥാനത്ത് കൊവിഡ് -19 കേസുകൾ വർധിക്കുന്നത് കണക്കിലെടുത്ത് കൂടുതൽ പരിശോധനാ കേന്ദ്രങ്ങൾ സ്ഥാപിക്കണമെന്ന് ഡല്‍ഹി സർക്കാരിനോട് ആവശ്യപ്പെട്ട് ഹൈക്കോടതി. കഴിഞ്ഞ കുറച്ചുദിവസങ്ങളായി പ്രതിദിനം 24,000 ത്തിലധികം കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ടു ചെയ്യുന്ന പശ്ചാത്തലത്തിലാണ് ഹൈക്കോടതി നിര്‍ദേശം മുന്നോട്ടുവെച്ചത്.
സാമ്പിൾ ശേഖരണ പ്രക്രിയ സുഗമമാക്കുന്നതിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്തണമെന്ന് ചീഫ് ജസ്റ്റിസ് ഡി.എൻ പട്ടേൽ, ജസ്റ്റിസ് ജസ്മീത് സിങ് എന്നിവരടങ്ങിയ ബെഞ്ച് നിർദേശിച്ചു. പരിശോധനയ്ക്കായി ചെല്ലുമ്പോള്‍ രണ്ട്, മൂന്നു ദിവസത്തിന് ശേഷം സാമ്പിൾ ശേഖരണം നടത്താമെന്ന് ലാബുകൾ പറയുന്നതിനാൽ ബുദ്ധിമുട്ട് നേരിടുന്നുവെന്ന് നിരവധി അഭിഭാഷകർ ബെഞ്ചിനോട് പറഞ്ഞു. ഇതുകൂടി കണക്കിലെടുത്താണ് കോടതിയുടെ ഇടപെടല്‍.