മുംബൈ: ശിവസേന നേതാവും എം.പിയുമായ സഞ്ജയ് റാവത്തിന്‍റെ സ്വത്തുക്കൾ കണ്ടുകെട്ടി എൻഫോഴ്‌സ്‌മെന്‍റ് ഡിപ്പാർട്‌മെന്‍റ്. 2002ലെ കള്ളപ്പണം വെളുപ്പിക്കൽ നിയമപ്രകാരമാണ് നടപടി. 11.34 കോടി മൂല്യമുള്ള സ്വത്തുക്കളാണ് ജപ്‌തി ചെയ്‌തത്.
മുംബൈയിലെ ദാദർ പ്രദേശത്തെ എട്ട് സ്ഥലത്തെ ഭൂമിയും ഫ്‌ളാറ്റുകള്‍ക്കെതിരെയാണ് എന്‍ഫോഴ്‌സ്‌മെന്‍റ് നടപടി. സഞ്ജയ് റാവത്തിനെതിരായുള്ള 1034 കോടിയുടെ പത്ര ചാവല്‍ (Patra Chawl Project) ഭൂമി കുംഭകോണ കേസിലാണ് ഇ.ഡി ഇടപെടല്‍. ശിവസേന നേതാവിന്‍റെ അടുത്ത ബന്ധുവായ പ്രവീൺ റാവത്തിനെതിരെ ഇതേ കേസിൽ ഇ.ഡി നേരത്തെ അറസ്റ്റ് ചെയ്‌തിരുന്നു.
സഞ്ജയ് റാവത്തിനെതിരായ നടപടിക്ക് ശേഷം സംസ്ഥാനത്തെ രാഷ്‌ട്രീയ സ്ഥിതിഗതികൾ കൂടുതൽ വഷളായിരിക്കുകയാണ്. സംസ്ഥാന പൊലീസ് ഡയറക്‌ടര്‍ ജനറൽ രജനീഷ് സേത്ത്, മുംബൈ പൊലീസ് കമ്മിഷണർ സഞ്ജയ് പാണ്ഡെ എന്നിവരെ ആഭ്യന്തര മന്ത്രി ദിലീപ് വാൽസ് പാട്ടീല്‍ വിളിപ്പിച്ചു.
എന്താണ് പത്ര ചാവല്‍ പദ്ധതി?
672 കുടുംബങ്ങള്‍ക്കായി വാടകയ്‌ക്ക് ഫ്ളാറ്റുകള്‍ നിര്‍മിച്ചു നല്‍കുന്ന പദ്ധതിയാണ് പത്ര ചാൽ പദ്ധതി. ഇതിനായുള്ള ചുമതല ഗുരു ആശിഷ് കൺസ്ട്രക്ഷൻ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയെ ഏൽപ്പിച്ചു. രാകേഷ് കുമാർ വാധ്വാൻ, സാരംഗ് വാധ്വാൻ, പ്രവീൺ റാവത്ത് എന്നിവരായിരുന്നു ഈ നിര്‍മാണ കമ്പനിയുടെ ഡയറക്‌ടർമാർ.
ഹൗസിങ് ഡെവലപ്‌മെന്‍റ് ആൻഡ് ഇൻഫ്രാസ്ട്രക്‌ചര്‍ ലിമിറ്റഡിന്‍റെ (എച്ച്.ഡി.ഐ.എൽ) ഉപസ്ഥാപനമാണ് ഈ നിര്‍മാണ കമ്പനി. മഹാരാഷ്‌ട്ര ഹൗസിങ് ആന്‍ഡ് ഏരിയ ടെവലപ്പ്‌മെന്‍റ് അതോറിറ്റി (എം.എച്ച്.എ.ഡി.എ), എച്ച്.ഡി.ഐ.എൽ, ഗുരു ആശിഷ് കൺസ്ട്രക്ഷൻ പ്രൈവറ്റ് ലിമിറ്റഡ് എന്നിവ തമ്മിൽ ത്രികക്ഷി കരാർ ഒപ്പുവച്ചു.
672 കുടുംബങ്ങള്‍ക്ക്, നിര്‍മാതാക്കള്‍ ഫ്ലാറ്റുകൾ നൽകുകയും ബാക്കിയുള്ള സ്ഥലം ഇവര്‍ വിൽക്കുകയും ചെയ്യുമെന്നതാണ് കരാര്‍. എന്നാല്‍, ഗുരു ആശിഷ് കൺസ്ട്രക്ഷൻസിന്‍റെ ഡയറക്‌ടര്‍, എം.എച്ച്.എ.ഡി.എയെ കബളിപ്പിച്ച് നിര്‍മാണാവശ്യത്തിനുള്ള സ്ഥലം (floor a space index) ഒന്‍പത് നിര്‍മാണ കമ്പനികള്‍ക്ക് മറിച്ചുവിറ്റു.
'കള്ളം പറയുന്നതിനെ ഭയക്കില്ല': 672 കുടുംബങ്ങള്‍ക്കായുള്ള മുറികളുടെ ഏകദേശം 901.79 കോടി രൂപ തിരിച്ചുപിടിക്കുകയും ചെയ്‌തു. എം.എച്ച്.എ.ഡി.എയുടെ വിഹിതത്തിൽ പുനരധിവാസം നടത്തിയില്ല. കൂടാതെ ഗുരു ആശിഷ് കൺസ്ട്രക്ഷൻ പ്രൈവറ്റ് ലിമിറ്റഡ് മെഡോസ് എന്ന പേരിൽ ഒരു പ്രോജക്റ്റ് ആരംഭിച്ചു. ഫ്ലാറ്റ് വാങ്ങാനാഗ്രമുള്ളവരില്‍ നിന്ന് ഏകദേശം 138 കോടി രൂപയുടെ ബുക്കിങ് നടത്തുകയും ചെയ്‌തു.
ഗുരു ആശിഷ് കൺസ്ട്രക്ഷൻ പ്രൈവറ്റ് ലിമിറ്റഡിന്‍റെ ഡയറക്‌ടര്‍മാർ ചെയ്‌ത കുംഭകോണം 1039.79 കോടിയുടേതാണ്. അഴിമതി നടത്തിയ തുകയില്‍ നിന്നും ഒരു വിഹിതം സഞ്ജയ് റാവത്തിന്‍റെ കുടുംബം ഉള്‍പ്പെടെയുള്ളവര്‍ക്ക് നല്‍കിയെന്നാണ് ആരോപണം.
അതേസമയം, റാവത്ത് ഇ.ഡിയ്‌ക്കെതിരെ രംഗത്തെത്തി. കള്ളം പറയുന്നതിനെ ഞങ്ങൾ ഭയപ്പെടുന്നില്ല. പ്രതിപക്ഷം ശവക്കുഴി തോണ്ടാൻ തുടങ്ങിയിരിക്കുകയാണെന്നും അദ്ദേഹം ഇ.ഡി നടപടിയെ വിശേഷിപ്പിച്ചു.
ALSO READ | video: പ്രമുഖ വ്യവസായി സഞ്ജയ് ബിയാനിയെ വെടിവെച്ച് കൊലപ്പെടുത്തി; സിസിടിവി ദൃശ്യങ്ങൾ