ചെന്നൈ: ചെന്നൈ വടപളനിയില്‍ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിന്ന് 30 ലക്ഷം രൂപ കവർന്ന സംഭവത്തിൽ ഒരാൾ പിടയിൽ. ഏഴ് പേരടങ്ങുന്ന സംഘമാണ് കൊള്ള നടത്തിയത്. സ്ഥാപന ഉടമ തന്ത്രപരമായാണ് മോഷണ സംഘത്തിലുണ്ടായിരുന്ന ഒരാളെ പിടികൂടിയത്.
സംഘത്തിലുണ്ടായിരുന്ന ആറ് പേർ ഒളിവിലാണെന്നാണ് വിവരം. ഇന്നലെ (16-8-2022) വൈകിട്ട് 3 മണിക്കാണ് സംഭവം. ധനകാര്യ സ്ഥാപനത്തിലേക്ക് അതിക്രമിച്ച് കയറിയ ഏഴംഗ സംഘം ജീവനക്കാരെ കത്തികാണിച്ച് ഭീഷണിപ്പെടുത്തിയാണ് കൊള്ള നടത്തിയത്. കവർച്ച നടക്കുന്നതിനിടെ ശബ്‌ദം കേട്ടെത്തിയ ഉടമ മോഷ്‌ടാക്കളെ ഓഫീസിൽ പൂട്ടിയിട്ട ശേഷം പൊലീസിൽ വിവരമറിയിച്ചു.
എന്നാൽ മോഷ്‌ടാക്കൾ ഓഫീസിന്‍റെ കതക് തകർത്ത് പുറത്ത് ചാടാൻ ശ്രമം നടത്തി. ഇവരെ പിടികൂടാൻ ശ്രമിക്കുന്നതിനിടയിൽ ജീവനക്കാരന് പരിക്കേറ്റു. അതിനിടെ സ്ഥാപനത്തിൽ നിന്ന് രക്ഷപെട്ട മോഷ്‌ടാക്കളെ ഉടമയും ജീവനക്കാരും കാറിൽ പിൻതുടർന്നു.
തിരുനഗറിൽ വച്ച് മോഷ്‌ടാക്കൾ സഞ്ചരിച്ച ബൈക്ക് അപകടത്തിൽപെട്ടു. തുടർന്ന് ഒരാൾ ഓടി രക്ഷപ്പെട്ടു. ഒരാളെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. ഉടമയുടെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് ഒളിവിൽ പോയവരെ കണ്ടെത്തുന്നതിനുള്ള ശ്രമത്തിലാണ് പൊലീസ്.