ബുക്‌സർ: ബിഹാറിലെ ബുക്‌സറില്‍ ഗംഗ നദിയിൽ മൃതദേഹങ്ങൾ ഒഴുകുന്ന നിലയില്‍ കണ്ടെത്തിയതില്‍ വഴിത്തിരിവ്. ജഡങ്ങള്‍ ഒഴുക്കിയതിലുള്‍പ്പെട്ടവരില്‍ ഒരാളെ കണ്ടെത്തി. ഉത്തര്‍പ്രദേശ് പൊലീസിന്‍റെ നിര്‍ദേശപ്രകാരമാണ് താന്‍ മൃതദേഹങ്ങള്‍ ഒഴുക്കിയതെന്ന് ബിഹാരി സോ എന്നയാള്‍ ഇടിവി ഭാരതിനോട് വെളിപ്പെടുത്തി. ശവം നദിയിൽ ഒഴുക്കുന്നതിനിടെയാണ് ഇയാളെ കണ്ടെത്തിയത്.
തന്‍റെ പേര് ബിഹാരി സോ എന്നാണ്. ഇതുവരെ ആറ് മൃതദേഹങ്ങൾ നദിയിൽ ഉപേക്ഷിച്ചു. കൂടുതലെണ്ണം നദിയിലൊഴുക്കാനുള്ള നിർദേശം ലഭിച്ചിട്ടുണ്ട്. ബാരാ പൊലീസ് ഉദ്യോഗസ്ഥരാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. മാധ്യമ പ്രവർത്തകർ പോയ ശേഷം കൂടുതൽ മൃതദേഹങ്ങൾ നദിയില്‍ നിക്ഷേപിക്കണമെന്നാണ് നിര്‍ദേശമെന്നും ഇയാള്‍ വിശദീകരിക്കുന്നു.
READ MORE: ഗംഗയില്‍ 4 ഡസൻ മൃതദേഹങ്ങൾ ഒഴുകി നടക്കുന്നു
സംസ്കരിക്കുന്നതിനുള്ള സ്ഥലപരിമിതിയോ, സാമ്പത്തിക പ്രശ്‌നങ്ങളോ മൂലമാകും ശവശരീരങ്ങള്‍ നദിയിലൊഴുക്കുന്നതെന്ന തെറ്റായ ധാരണ പ്രചരിക്കുന്നുണ്ടെന്ന് ബുക്‌സർ ജില്ല മജിസ്‌ട്രേറ്റ് അമൻ സമീർ പറഞ്ഞു. തിങ്കളാഴ്‌ചയാണ് ഗംഗ നദിയിൽ നിരവധി മൃതദേഹങ്ങൾ കണ്ടെത്തിയത്. ഇത് കൊവിഡ് രോഗികളുടെ മൃതദേഹങ്ങളാണെന്നും ആക്ഷേപം ഉയരുന്നുണ്ട്. ഗംഗയുടെ ബാല്ലിയ, ഗാസിപൂർ ഭാഗങ്ങളിൽ ഇന്നലെയും മൃതദേഹങ്ങൾ കണ്ടെത്തിയെന്ന് റിപ്പോർട്ടുകളുണ്ട്. ഗംഗയിൽ നിന്ന് കണ്ടെത്തിയ 71 മൃതദേഹങ്ങൾ സംസ്കരിച്ചതായി ബിഹാര്‍ ജലവിഭവ വകുപ്പ് മന്ത്രി സജ്ജയ് കുമാർ ഝാ അറിയിച്ചു.