ജലോർ (രാജസ്ഥാൻ): ഇന്ത്യയുടെ ലോകകപ്പ് പരാജയത്തിന് കാരണം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യമെന്ന പരോക്ഷ പരിഹാസവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി (Rahul Gandhi Indirectly Digs PM Modi As Bad Omen After Word Cup Failure). ദുശ്ശകുനം ഫൈനൽ കാണാൻ എത്തിയതാണ് ഇന്ത്യ തോല്‍ക്കാന്‍ കാരണമെന്നാണ് മോദിയുടെ പേര് പരാമര്‍ശിക്കാതെ രാഹുല്‍ പരിഹസിച്ചത്. രാജസ്ഥാനിലെ ജാലോറിൽ തിരഞ്ഞെടുപ്പു റാലിയിൽ (Jalore, Rajasthan) പ്രസംഗിക്കവെയായിരുന്നു അദ്ദേഹത്തിന്‍റെ 'ദുശ്ശകുന' പരാമർശം.
‘‘നമ്മുടെ കുട്ടികള്‍ ഇത്തവണ ലോകകപ്പ് നേടേണ്ടതായിരുന്നു. പക്ഷേ ഒരു ദുശ്ശകുനം അവര്‍ക്ക് ട്രോഫി നഷ്‌ടമാകാന്‍ കാരണമായി. ടെലിവിഷനിൽ ചാനലുകൾ എല്ലാ കാര്യവും പറയില്ലായിരിക്കാം. പക്ഷേ, ഈ രാജ്യത്തെ ജനങ്ങള്‍ക്ക് എല്ലാം അറിയാം." - രാഹുൽ ഗാന്ധി പറഞ്ഞു. രാഹുലിന്‍റെ പരാമര്‍ശം സദസ്സില്‍ ചിരിയും ആവേശവും പടര്‍ത്തി. നിറഞ്ഞ കയ്യടികളാണ് രാഹുല്‍ ഇത് പറഞ്ഞതോടെ ഉയര്‍ന്നത്. ഇതിന്‍റെ വിഡിയോ കോൺഗ്രസ് പിന്നീട് തങ്ങളുടെ ഔദ്യോഗിക എക്‌സ് പേജിൽ (Official X page of Congress) പോസ്‌റ്റ് ചെയ്‌തു.
തോല്‍വിക്ക് പിന്നാലെ പ്രധാനമന്ത്രിയുടെ സാനിധ്യത്തെ ട്രോളന്മാര്‍ ദുശ്ശകുനമെന്ന് പരിഹസിച്ചിരുന്നെങ്കിലും ആദ്യമായാണ് സമാന രീതിയില്‍ ഒരു രാഷ്‌ട്രീയ നേതാവിന്‍റെ പ്രതികരണം വരുന്നത്. രാഹുല്‍ ഗാന്ധിയുടെ 'ദുശ്ശകുന' പരാമർശം സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നുണ്ടെങ്കിലും ഉത്തരവാദിത്തപ്പെട്ട നേതാവ് ട്രോളന്മാരുടെ നിലവാരത്തിലേക്ക് തരം താഴരുതെന്ന വിമര്‍ശനവും ചില കോണുകളില്‍ നിന്ന് ഉയരുന്നുണ്ട്.
ഫൈനലിലെ തോൽവിക്ക് ശേഷം ഇന്ത്യൻ താരങ്ങളെ പ്രധാനമന്ത്രി മോദി ആശ്വസിപ്പിക്കുന്ന വീഡിയോ ക്ലിപ്പ് പ്രധാനമന്ത്രിയുടെ ഓഫീസ് (PMO India) പുറത്തുവിട്ട് മണിക്കൂറുകൾക്ക് ശേഷമാണ് രാഹുല്‍ ഗാന്ധിയുടെ പരാമർശം വരുന്നത്. ടീം ഇന്ത്യയുടെ ഡ്രസ്സിംഗ് റൂമിലെത്തിയാണ് (Team India Dressing Room) പ്രധാനമന്ത്രി കളിക്കാരെ സമാശ്വസിപ്പിച്ചത്. വിരാട് കോലിയെയും (Virat Kohli) രോഹിത് ശർമ്മയെയും (Rohit Sharma) മോദി ആശ്വസിപ്പിക്കുന്നത് വീഡിയോയില്‍ കാണാം. ഇത്തരം കാര്യങ്ങൾ സംഭവിച്ചുകൊണ്ടേയിരിക്കുമെന്നും, തുടർച്ചയായി 10 മത്സരങ്ങളിൽ അപരാജിത പോരാട്ടം നടത്തിയാണ് ഇതുവരെ എത്തിയതെന്നും, അത് വലിയ വിജയമാണെന്നും മോദി വിരാട് കോലിയോട് പറഞ്ഞു. കളിയില്‍ ഏറ്റവും കൂടുതൽ വിക്കറ്റെടുത്ത മുഹമ്മദ് ഷമിയെ (Mohhamed Shami) പേരെടുത്ത് വിളിച്ചാണ് പ്രധാനമന്ത്രി നെഞ്ചോട് ചേര്‍ത്ത് ആശ്വസിപ്പിച്ചത്.
ഇതിനുശേഷം തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദി ചേര്‍ത്തുപിടിക്കുന്ന ഒരു ചിത്രം ഷമി എക്‌സില്‍ പോസ്റ്റ് ചെയ്‌തത് വൈറലായിരുന്നു. ഒപ്പം ഷമി കുറിച്ച വാക്കുകളും ശ്രദ്ധേയമായി. "നിര്‍ഭാഗ്യവശാല്‍ ഇന്നലെ നമ്മുടെ ദിവസമായിരുന്നില്ല, നമ്മുടെ ടീമിനെയും എന്നെയും ടൂര്‍ണമെന്‍റിലുടനീളം പിന്തുണച്ച എല്ലാ ഇന്ത്യക്കാരോടും നന്ദി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഡ്രസിങ് റൂമില്‍ വന്ന് ഞങ്ങളെ ആശ്വസിപ്പിക്കുകയും ആത്മാഭിമാനം ഉയര്‍ത്തുകയും ചെയ്‌ത പ്രധാനമന്ത്രിക്കും നന്ദി. നമ്മള്‍ തിരിച്ചുവരും." മുഹമ്മദ് ഷമി ട്വീറ്റ് ചെയ്‌തു.