കതിഹാർ (ബിഹാർ): ദിവസവും മൂന്ന് കിലോ അരി, 4 കിലോ റൊട്ടി, രണ്ട് കിലോ ചിക്കൻ, 1.5 കിലോ മത്സ്യം, മൂന്ന് ലിറ്റർ പാൽ... ഏതെങ്കിലും കടയിലെ കണക്കല്ല. മറിച്ച് ബിഹാറിലെ കതിഹാർ സ്വദേശിയായ റഫീഖ് അദ്‌നാൻ എന്ന 30കാരന്‍റെ ഒരു ദിവസത്തെ ഭക്ഷണമാണ്. റഫീഖിന്‍റെ ഭാരം എത്രയെന്ന് അറിയണ്ടേ? ദിവസവും 14-15 കിലോ ഭക്ഷണപാനീയങ്ങൾ കഴിക്കുന്ന റഫീഖിന്‍റെ ഭാരം 200 കിലോ ആണ്.
കുട്ടിക്കാലം മുതൽ തന്‍റെ ശരീരം ഇങ്ങനെയാണെന്നും എന്നാൽ ഇപ്പോൾ ഭാരം വീണ്ടും കൂടിയെന്നും റഫീഖ് പറയുന്നു. ശരീരത്തിന്‍റെ അമിതഭാരം കാരണം നടക്കാനും റഫീഖിന് ബുദ്ധിമുട്ടുണ്ട്. റഫീഖ് രണ്ട് തവണ വിവാഹം കഴിച്ചെങ്കിലും അമിതഭാരം കാരണം രണ്ട് വിവാഹത്തിലും കുട്ടികളില്ല.
'കല്യാണത്തിന് വിളിക്കില്ല': റഫീഖിന്‍റെ ഭക്ഷണശീലം കാരണം ഗ്രാമത്തിലെ ആളുകൾ റഫീഖിനെ വിവാഹം ഉൾപ്പെടെയുള്ള ചടങ്ങുകൾക്ക് ക്ഷണിക്കാറില്ല. സാധാരണ ബൈക്കുകൾ ഇദ്ദേഹത്തിന്‍റെ ഭാരം താങ്ങാനാകാത്തതിനാൽ ബുള്ളറ്റിലാണ് യാത്ര. എന്നാൽ ബുള്ളറ്റും ഇടയ്ക്കിടയ്ക്ക് നിന്നുപോകാറുണ്ട്. അപ്പോൾ ആളുകളെ വിളിച്ച് വണ്ടി തള്ളിക്കുകയാണ് പതിവ്.
കർഷകനായ റഫീഖിന് ആഹാരസാധനങ്ങൾ കിട്ടുന്നതിന് ബുദ്ധിമുട്ടില്ല. കൃഷി കൂടാതെ ഇദ്ദേഹം ധാന്യക്കച്ചവടവും നടത്താറുണ്ട്.
തുടർച്ചയായി ഭക്ഷണം കഴിക്കുന്ന ബുളീമിയ നെർവോസ എന്ന രോഗമോ ഹോർമോൺ തകരാറോ ആകാം റഫീഖിനെന്ന് പ്രദേശത്തെ ഡോക്‌ടർ മൃണാൾ രഞ്ജൻ പറയുന്നു. കൃത്യമായ പരിശോധനയിലൂടെ മാത്രമേ എന്താണ് റഫീഖിന്‍റെ ആരോഗ്യപ്രശ്‌നമെന്ന് കൃത്യമായി മനസിലാക്കാൻ പറ്റൂ എന്നും അദ്ദേഹം പറയുന്നു.
എന്താണ് ബുളീമിയ നെർവോസ രോഗം?: സാധാരണയായി ജനിതക രോഗമാണ് ബുളീമിയ നെർവോസ. ചില ചുറ്റുപാടുകൾ മൂലം വ്യക്തിയുടെ സ്വഭാവം മാറുകയും അയാൾക്ക് സോഷ്യൽ ഫോബിയ അനുഭവപ്പെടുകയും ആത്മവിശ്വാസം കുറയാൻ തുടങ്ങുകയും ചെയ്യും. ഇതുമൂലം പെട്ടന്ന് ശരീരഭാരം കൂടുകയോ കുറയുകയോ ചെയ്യാൻ തുടങ്ങും. മരുന്ന്, ചികിത്സ, മെച്ചപ്പെട്ട ഭക്ഷണക്രമം എന്നിവയിലൂടെ രോഗം ചികിത്സിച്ച് ഭേദമാക്കാം.