ന്യൂഡൽഹി: കൊവിഡ് വ്യാപനത്തിനിടെ പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടത്തിയ ഉത്തർപ്രദേശ് സർക്കാരിനെതിരെ പ്രിയങ്കാ ഗാന്ധി വാദ്ര. മനുഷ്യരാശിക്കെതിരായ കുറ്റകൃത്യത്തിന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷനും കൂട്ടുനിൽക്കുന്നുവെന്നും പ്രിയങ്ക ഗാന്ധി ആരോപിച്ചു. ഗർഭിണി ഉൾപ്പെടെ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽ പങ്കെടുക്കാൻ നിർബന്ധിതരായ 700 പേർ കൊവിഡിന് കീഴടങ്ങിയതായി പ്രിയങ്കാ ഗാന്ധി വിമർശിച്ചു.
ഉത്തർപ്രദേശിൽ നാല് ഘട്ട പഞ്ചായത്ത് തെരഞ്ഞെടുപ്പ് വ്യാഴാഴ്‌ച അവസാനിച്ചു. അവസാന ഘട്ടത്തിൽ 75 ശതമാനം പോളിംഗ് രേഖപ്പെടുത്തി. 60,000 ഗ്രാമസഭകളിലാണ് തെരഞ്ഞെടുപ്പ് നടന്നത്. തെരഞ്ഞെടുപ്പ്, ഗ്രമങ്ങളിലടക്കം രോഗ വ്യാപനത്തിന് കാരണമായെന്ന് പ്രിയങ്കാ ഗാന്ധി വിമർശിച്ചു. കൊവിഡ് മൂലം മരണമടഞ്ഞ സർക്കാർ ജീവനക്കാരുടെ കുടുംബങ്ങൾക്ക് 50 ലക്ഷം രൂപ നഷ്‌ടപരിഹാരം നൽകണമെന്ന് പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടിരുന്നു.