ഹൈദരാബാദ്: തമിഴ് താരം സിദ്ധാര്‍ഥിനോട് (Siddharth) കന്നഡിഗന്‍സിനു വേണ്ടി മാപ്പ് ചോദിക്കുന്നതായി നടന്‍ പ്രകാശ് രാജ് (Prakash Raj). കാവേരി നദീജല (Kaveri river dispute) തര്‍ക്കത്തെ തുടര്‍ന്ന് കര്‍ണാടകയില്‍ ബന്ദ് നടക്കവെ റിലീസ് ചെയ്‌ത തന്‍റെ ഏറ്റവും പുതിയ ചിത്രമായ 'ചിറ്റാ'യുടെ (Chithha) വാര്‍ത്താസമ്മേളനം നടക്കുന്ന വേളയില്‍ ഏതാനും ചില പ്രതിഷേധക്കാര്‍ സിദ്ധാര്‍ഥിനോട് ഇറങ്ങി പോകാന്‍ ആവശ്യപ്പെട്ട സംഭവത്തിലാണ് പ്രകാശ് രാജ് മാപ്പ് ചോദിച്ചത്. കലാകാരന്മാരെ അധിക്ഷേപിക്കുന്നതിനെക്കാള്‍ തെരഞ്ഞെടുക്കപ്പെട്ട അധികാരികളുടെ നേര്‍ക്കാണ് ശബ്‌ദം ഉയര്‍ത്തേണ്ടതെന്ന് അദ്ദേഹം എക്‌സില്‍ കുറിച്ചു.
സംഭവത്തിന്‍റെ വീഡിയോ പങ്കുവച്ചുകൊണ്ടായിരുന്നു അദ്ദേഹം എക്‌സില്‍ കുറിച്ചത്. 'പതിറ്റാണ്ടുകള്‍ പഴക്കമുള്ള ഈ പ്രശ്‌നം പരിഹരിക്കാന്‍ എല്ലാ രാഷ്‌ട്രീയ പാര്‍ട്ടികളെയും നേതാക്കളെയും ചോദ്യം ചെയ്യേണ്ടതിന് പകരം... വിഷയത്തില്‍ ഇടപെടാന്‍ കേന്ദ്രത്തോട് സമ്മര്‍ദം ചെലുത്താത്ത യാതൊരു ഗുണവുമില്ലാത്ത പാര്‍ലമെന്‍റ് അംഗങ്ങളെ ചോദ്യം ചെയ്യേണ്ടതിന് പകരം...സാധാരണക്കാരനെയും അഭിനേതാക്കളെയും ഇത്തരത്തില്‍ ബുദ്ധിമുട്ടിക്കുന്നത് ഒരിക്കലും അംഗീകരിക്കാന്‍ കഴിയാത്ത കാര്യമാണ്. ഒരു കന്നഡിഗന്‍ എന്ന നിലയില്‍, കന്നഡിഗരുടെ ഭാഗത്ത് നിന്നും സിദ്ധാര്‍ഥ് നിങ്ങളോട് ഞാന്‍ ക്ഷമ ചോദിക്കുകയാണ്'- അദ്ദേഹം എക്‌സില്‍ കുറിച്ചു.
'ചിറ്റാ' എന്ന സിനിമയുടെ പ്രൊമോഷന്‍ പരിപാടിക്കിടെ ചില പ്രതിഷേധക്കാര്‍ ഹാളില്‍ പ്രവേശിക്കുകയും മുദ്രാവാക്യങ്ങളുയര്‍ത്തി വാര്‍ത്താസമ്മേളനം തടസ്സപ്പെടുത്തുകയും ചെയ്‌തിരുന്നു. കാവേരി നദീജല തര്‍ക്കം നടക്കുമ്പോള്‍ ചിത്രം പ്രൊമോട്ട് ചെയ്യുവാനുള്ള സമയം അല്ലെന്നും ഉടനടി പുറത്ത് പോകണമെന്നും പ്രതിഷേധക്കാര്‍ താരത്തിനോട് ആവശ്യപ്പെട്ടിരുന്നു. കര്‍ണാടക രക്ഷിണ വേദികെ എന്ന രാഷ്‌ട്രീയ പാര്‍ട്ടിയുടെ അംഗങ്ങളായിരുന്നു സിദ്ധാര്‍ഥിന്‍റെ വാര്‍ത്താസമ്മേളനം തടസ്സപ്പെടുത്തിയത്.
എസ് യു അരുണ്‍ കുമാര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്‌ത ചിത്രത്തില്‍ സിദ്ധാര്‍ഥും നിമിഷ സജയനുമാണ് മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അമ്മാവന്‍റെയും അനന്തരവളുടെയും ആത്മബന്ധത്തിന്‍റെ കഥയാണ് ചിത്രത്തിന്‍റെ പ്രധാന പ്രമേയം. സെപ്‌റ്റംബര്‍ 28നായിരുന്നു ചിത്രം തിയേറ്ററില്‍ റിലീസ് ചെയ്‌തത്. പ്രേക്ഷകരില്‍ നിന്നും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്.
കര്‍ണാടകയില്‍ ബന്ദ് പുരോഗമിക്കുന്നു: അതേസമയം, കാവേരി നദീജല തർക്കത്തിൽ പ്രതിഷേധിച്ച് കർണാടകയിൽ ഇന്ന് ബന്ദ് (Karnataka bandh over Cauvery issue disrupts). കന്നട ഓക്കൂട്ടയാണ് (വിവിധ കന്നഡ സംഘടനകളുടെ കൂട്ടായ്‌മ- Kannada Okkoota) ബന്ദിന് ആഹ്വാനം ചെയ്‌തിരിക്കുന്നത്. ഇന്ന് വൈകിട്ട് ആറ് മണി വരെയാണ് ബന്ദ്.
ബന്ദിന്‍റെ പശ്ചാത്തലത്തിൽ 44 വിമാനങ്ങൾ റദ്ദാക്കിയിട്ടുണ്ട്. ആക്രമണസാധ്യത കണക്കിലെടുത്ത് ബെംഗളൂരു അർബൻ, മാണ്ഡ്യ, മൈസൂരു, ചാമരാജനഗര, രാമനഗര, ഹാസൻ എന്നിവിടങ്ങളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇവിടത്തെ സ്‌കൂളുകൾക്കും കോളജുകൾക്കും അവധി പ്രഖ്യാപിച്ചു.
ബന്ദിന്‍റെ പശ്ചാത്തലത്തിൽ ഫ്രീഡം പാർക്കിൽ പ്രതിഷേധം ആരംഭിച്ചു. ബിസ്‌ലേരി കമ്പനിയുടെ കുപ്പിവെള്ളത്തിൽ കുളിച്ചാണ് ഇവിടെ പ്രതിഷേധം നടത്തുന്നത്. കാവേരിയിൽ ജലമില്ല എന്നും ബിസ്‌ലേരി കമ്പനിയുടെ വെള്ളം ഉപയോഗിച്ച് കുളിക്കേണ്ട സാഹചര്യമാണെന്നും പറഞ്ഞാണ് പ്രതിഷേധം.
കന്നഡ സിനിമാലോകം ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. കർണാടക ഫിലിം എക്‌സിബിറ്റേഴ്‌സ് അസോസിയേഷന്‍റെ (Karnataka Film Exhibitors Association) പിന്തുണയോടെ സംസ്ഥാനത്തുടനീളമുള്ള തിയേറ്ററുകൾ വൈകുന്നേരം വരെ പ്രദർശനങ്ങൾ റദ്ദാക്കി. ബെംഗളൂരുവിലെ മിക്ക ഇൻഫർമേഷൻ ടെക്‌നോളജി കമ്പനികളും മറ്റ് സ്ഥാപനങ്ങളും തങ്ങളുടെ ജീവനക്കാരോട് വീട്ടിലിരുന്ന് ജോലി ചെയ്യാൻ ആവശ്യപ്പെട്ടിട്ടുണ്ട്.