മുംബൈ : ഇന്ത്യയിലെ ഏറ്റവും നീളമേറിയ കടല്‍പ്പാലമായ അടല്‍ സേതു ട്രാന്‍സ്‌ഹാര്‍ബര്‍ ലിങ്ക് തുറന്നു. മുംബൈയിലെ ശിവ്‌രിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പാലത്തിന്‍റെ ഉദ്‌ഘാടനം നിര്‍വഹിച്ചത്. അടല്‍ സേതു പാലം ഇന്ത്യയുടെ അഭിമാനമെന്ന് ഉദ്‌ഘാടന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. രാജ്യം മാറും രാജ്യം ഉയിര്‍ത്തേഴുന്നേല്‍ക്കും എന്നായിരുന്നു തന്‍റെ വാഗ്‌ദാനമെന്നും അത് പാലിച്ചുവെന്നും അദ്ദേഹം പറഞ്ഞു. പാലം ഉദ്‌ഘാടനം ചെയ്യുമ്പോള്‍ രാജ്യം മുഴുവന്‍ ഉറ്റുനോക്കി കൊണ്ടിരിക്കുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി കൂട്ടിച്ചേര്‍ത്തു.
ഉദ്‌ഘാടനത്തിന് ശേഷം പാലത്തിലൂടെ സഞ്ചരിച്ച പ്രധാനമന്ത്രി നവി മുംബൈയിലെത്തി. മഹാരാഷ്‌ട്ര ഗവർണർ രമേഷ് ബൈസ്, മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ, ഉപമുഖ്യമന്ത്രിമാരായ ദേവേന്ദ്ര ഫഡ്‌നാവിസ്, അജിത് പവാർ, മഹാരാഷ്‌ട്ര ബിജെപി അധ്യക്ഷൻ ചന്ദ്രശേഖർ ബവൻകുലെ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ഉദ്‌ഘാടനത്തിന് പിന്നാലെ എംഎംആര്‍ഡിഎ (Mumbai Metropolitan Region Development Authority) കമ്മിഷണര്‍ ഡോ. സഞ്ജയ് മുഖര്‍ജി പ്രധാനമന്ത്രിക്ക് ചരിത്ര പ്രസിദ്ധമായ പാലത്തെ കുറിച്ച് വിശദീകരണം നല്‍കി. ജപ്പാൻ ഇന്‍റര്‍നാഷണൽ കോ-ഓപ്പറേഷൻ ഏജൻസിയാണ് പദ്ധതിക്ക് ധനസഹായം നല്‍കിയത്.
രണ്ടുപതിറ്റാണ്ട് കാത്തിരിപ്പുകള്‍ക്കൊടുവിലാണ് പാലം യാഥാര്‍ഥ്യമായത്. മുംബൈ നഗരത്തെ നവി മുംബൈയിലെ നവ്‌സേവയുമായി ബന്ധിപ്പിക്കുന്നതാണ് പാലം. 22 കിലോമീറ്റര്‍ ആറുവരിപ്പാതയാണ് അടല്‍ സേതുവിന്‍റെ നിര്‍മാണം. ഇതില്‍ 16.5 കിലോമീറ്റര്‍ കടലിന് കുറുകെയാണ് പാലം കടന്നുപോകുന്നത്. ഏകദേശം 17,840 കോടി രൂപ ചെലവിലാണ് പാലത്തിന്‍റെ നിര്‍മാണം പൂര്‍ത്തീകരിച്ചത്.
പാലം നിര്‍മാണം പൂര്‍ത്തിയായതോടെ മുംബൈയ്‌ക്കും പൂനെയ്‌ക്കും ഇടയിലുള്ള യാത്രാസമയം ഏകദേശം 20 മിനിറ്റായി കുറയ്ക്കാന്‍ സാധിക്കുമെന്ന് ഐഎഎസ് ഓഫിസർ സഞ്ജയ് ഖണ്ഡാരെ പറഞ്ഞു.
വികസനം അതിവേഗത്തിലെന്ന് ഷിന്‍ഡെ : അടല്‍ സേതുവിന്‍റെ ഉദ്ഘാടനം പ്രധാനമന്ത്രി നിര്‍വഹിച്ചതില്‍ അഭിമാനമുണ്ടെന്ന് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ പറഞ്ഞു. പാലം യാഥാര്‍ഥ്യമായതോടെ നവി മുംബൈയ്ക്കും മുംബൈയ്ക്കും ഇടയിലുള്ള യാത്രാസമയം 20 മിനിറ്റായി ചുരുങ്ങുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ രാജ്യത്ത് അതിവേഗത്തിലാണ് വികസനങ്ങള്‍ നടക്കുന്നത്.
Also Read: കടലില്‍ ഇന്ത്യൻ എൻജിനീയറിങ് വിസ്‌മയം, അടല്‍ സേതു...മുംബൈയില്‍ രണ്ട് മണിക്കൂർ യാത്ര 20 മിനിട്ടാകും...
2024ലെ പൊതു തെരഞ്ഞെടുപ്പിനായി 400ല്‍ അധികം വാഗ്‌ദാനങ്ങളാണ് പ്രധാനമന്ത്രി നല്‍കുന്നതെന്നും മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ പറഞ്ഞു. അന്തരിച്ച ശിവസേന സ്ഥാപകൻ ബാലാസാഹേബ് താക്കറെയുടെ സ്വപ്‌നമായിരുന്നു അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്‌ഠയെന്നും അദ്ദേഹം ജീവിച്ചിരിപ്പുണ്ടെങ്കില്‍ പ്രധാനമന്ത്രിക്ക് ഹൃദയം നിറഞ്ഞ നന്ദി പറയുമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.