കോപ്പൻഹേഗൻ: മൂന്ന് ദിവസത്തെ യൂറോപ്യൻ സന്ദർശനത്തിന്‍റെ അവസാന ദിനമായ ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഡെൻമാർക്കിൽ നടക്കുന്ന ഇന്ത്യ-നോർഡിക് ഉച്ചകോടിയിൽ പങ്കെടുക്കും. ഡെന്മാർക്ക്, ഐസ്‌ലൻഡ്, ഫിൻലൻഡ്, സ്വീഡൻ, നോർവേ എന്നീ രാജ്യങ്ങളിലെ പ്രധാനമന്ത്രിമാരുടെ പങ്കാളിത്തവും ഉച്ചകോടിയിൽ ഉണ്ടാവും. 2018ൽ സ്വീഡനിലെ സ്റ്റോക്ക്ഹോമിൽ നടന്ന ആദ്യ ഉച്ചകോടിയുടെ തുടർ നടപടികളും ഇത്തവണ സ്വീകരിക്കും.
സാമ്പത്തിക വീണ്ടെടുക്കൽ, കാലാവസ്ഥാ വ്യതിയാനം, സാങ്കേതികവിദ്യയും നവീകരണവും, പുനരുപയോഗിക്കാവുന്ന ഊർജം, ആഗോള സുരക്ഷാ സാഹചര്യം, ആർട്ടിക് മേഖലയിലെ ഇന്ത്യ-നോർഡിക് സഹകരണം തുടങ്ങിയ വിഷയങ്ങളിൽ ഉച്ചകോടി ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചിട്ടുണ്ട്.
കൂടാതെ ഉച്ചകോടിയുടെ ഭാഗമായി നാല് നോർഡിക് രാജ്യങ്ങളിലെ നേതാക്കളെ കാണുമെന്നും അവരുമായുള്ള ഇന്ത്യയുടെ ഉഭയകക്ഷി ബന്ധത്തിലെ പുരോഗതി അവലോകനം ചെയ്യുമെന്നും മോദി പ്രസ്‌താവനയിലൂടെ അറിയിച്ചു. തുടർന്ന് ഫ്രാൻസിലെത്തി പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോണുമായും അദ്ദേഹം ചർച്ച നടത്തും.
കഴിഞ്ഞ ദിവസം ആറാമത് ഇന്ത്യ-ജർമ്മനി ഇന്‍റർ ഗവൺമെന്‍റ് കൺസൾട്ടേഷനിൽ പങ്കെടുക്കുന്നതിന് മുന്നോടിയായി ബെർലിനിൽ എത്തിയ മോദി ജർമ്മൻ ചാൻസലർ ഒലാഫ് ഷോൾസുമായി ഉഭയകക്ഷി ചർച്ച നടത്തിയിരുന്നു. തുടർന്ന് ഇന്ത്യയും ജർമ്മനിയും തമ്മിൽ ആകെ ഒമ്പത് കരാറുകളിൽ ഒപ്പുവച്ചു. കൂടാതെ 2030 വരെ ഇന്ത്യയ്ക്ക് 10 ബില്യൺ യൂറോയുടെ അധിക വികസന സഹായം നൽകാമെന്നും ജർമ്മനി സമ്മതിച്ചിട്ടുണ്ട്.