ന്യൂഡൽഹി : സമയ ദൈർഘ്യം കൊണ്ട് ഈ സമ്മേളനം വളരെ ചെറുതാണെങ്കിലും ചരിത്രപരമായ തീരുമാനങ്ങൾകൊണ്ട് വലിയ സെഷനാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി (Prime Minister Narendra Modi). പാർലമെന്‍റിന്‍റെ പ്രത്യേക സമ്മേളനത്തിന് തൊട്ടുമുമ്പ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം (PM Modi About Parliament Special Session). ചന്ദ്രയാൻ 3 ദൗത്യം വിജയിച്ചതും ജി 20 ഉച്ചകോടിയും രാജ്യത്തിന്‍റെ വലിയ നേട്ടങ്ങളായി മോദി ഉയർത്തിക്കാട്ടി.
'രാജ്യത്തെ പ്രചോദിപ്പിക്കുകയും അഭിമാനം നിറയ്ക്കുകയും ചെയ്യുന്ന സംഭവവികാസങ്ങളാണ് നടന്നത്. ജി 20 ഉച്ചകോടിക്ക് അധ്യക്ഷത (G 20 Presidency) വഹിച്ചതിലൂടെ അഭൂതപൂർവമായ വിജയവും സമവായവുമുണ്ടായി. ഇത് ഇന്ത്യക്ക് ശോഭനമായ ഭാവിയുടെ സന്ദേശമാണ് നൽകുന്നത്.
രാജ്യത്തിന്‍റെ 75 വർഷത്തെ യാത്ര പുതുതായി ആരംഭിക്കുന്നുവെന്നതാണ് ഈ സെഷന്‍റെ പ്രത്യേക വശം. രാജ്യം നവോന്മേഷത്താൽ നിറഞ്ഞിരിക്കുന്നു. ഒരു പുതിയ സ്ഥലത്ത് നിന്ന് പുതിയ ഊർജവും ആത്മവിശ്വാസവുമാണ് ലഭിക്കുന്നത്. 2047 ഓടെ രാജ്യത്തെ ഒരു വികസിത രാഷ്ട്രമാക്കി മാറ്റാനാണ് ലക്ഷ്യമിടുന്നത്" - അദ്ദേഹം പറഞ്ഞു.
'പാർലമെന്‍റിന്‍റെ 75 വർഷങ്ങൾ' : ഇന്ന് 11 മണിയോടെ പഴയ പാർലമെന്‍റ് മന്ദിരത്തിൽ എംപിമാരുടെ സമ്മേളനം ആരംഭിച്ചു (Parliament Session Begins Today). പഴയ പാർലമെന്‍റ് മന്ദിരത്തിലെ അവസാന സമ്മേളനമാണ് ഇന്ന് നടക്കുന്നത് (Special Session Of Parliament Begins Today). തുടർന്ന് പഴയ മന്ദിരത്തിന്‍റെ മുറ്റത്ത് ഇരുസഭകളിലെയും അംഗങ്ങളുടെ ഗ്രൂപ്പ്ഫോട്ടോ സെഷൻ നടക്കും. പാർലമെന്‍റിന്‍റെ 75 വർഷത്തോടനുബന്ധിച്ച് കോൺസ്റ്റിറ്റ്വന്‍റ് അസംബ്ലി മുതലുള്ള ചരിത്രം എന്ന വിഷയത്തിൽ ഇന്ന് പ്രത്യേക സമ്മേളനം നടക്കും. പാർലമെന്‍റിന്‍റെ നേട്ടങ്ങൾ, അനുഭവങ്ങൾ, ഓർമ്മകൾ, പഠനങ്ങൾ എന്നീ വിഷയങ്ങളെക്കുറിച്ച് ചർച്ച ചെയ്യും.
രാജ്യസഭ ഓഗസ്റ്റ് മൂന്നിന് പാസാക്കിയ അഭിഭാഷകരുടെ ഭേദഗതി ബിൽ, പ്രസ് ആൻഡ് രജിസ്ട്രേഷൻ ബിൽ, പോസ്റ്റ് ഓഫിസ് ബിൽ എന്നിവ ഉൾപ്പടെ എട്ട് ബില്ലുകൾ ലോക്‌സഭയുടെ (Lok sabha) പ്രത്യേക സമ്മേളനത്തില്‍ പരിഗണനയ്ക്ക് വരുമെന്നാണ് റിപ്പോർട്ട്. പ്രിവില്യേജ് കമ്മിറ്റിയുടെ റിപ്പോർട്ടും ഇന്ന് ബിജെപിയുടെ ലോക്‌സഭ എംപിമാരായ ഗണേഷ് സിംഗും സുനിൽ കുമാർ സിംഗും ചേർന്ന് അവതരിപ്പിക്കും.
നാളെ മുതൽ പുതിയ പാർലമെന്‍റ് മന്ദിരത്തിൽ സമ്മേളനം നടക്കും. പ്രത്യേക സമ്മേളനത്തോട് അനുബന്ധിച്ച് പാർലമെന്‍റിന്‍റെ പുതിയ മന്ദിരത്തിൽ ഉപരാഷ്‌ട്രപതി ജഗ്‌ദീപ് ധൻകർ (Jagdeep Dhankhar) ഇന്നലെ ദേശീയ പതാക ഉയർത്തിയിരുന്നു. പിന്നാലെ ചൊവ്വാഴ്‌ച മുതൽ സമ്മേളനം പുതിയ മന്ദിരത്തിലേക്ക് മാറുമെന്ന് പാർലമെന്‍ററികാര്യ മന്ത്രി പ്രഹ്‌ളാദ് ജോഷി വ്യക്തമാക്കിയിരുന്നു.