ഭോപ്പാൽ: ഭോപ്പാലിലെ ഭാരത് ഭവന്‍റെ ചുമരുകള്‍ ചിത്രങ്ങളാൽ സമ്പന്നമാണ്. എന്നാല്‍ ഈ ചിത്രങ്ങള്‍ കേവലം ഭംഗിക്കായി വരച്ചിരിക്കുന്നതല്ല. ഭൂരി ബായിയുടെ ആത്മസംഘർഷങ്ങളുടെയും പോരാട്ടങ്ങളുടെയും കഥ പറയാനുണ്ട് ഈ ചുമരുകൾക്ക്. ഭാരത് ഭവന്‍റെ കെട്ടിട നിർമാണത്തിനെത്തി അതിന്‍റെ ചുമരുകൾക്ക് സ്വന്തം ജീവിതഛായം പൂശി ഇന്ന് അതേ ഇടത്തിൽ പത്മശ്രീ ഭൂരി ബായി ആയെത്തി ആദരവ് ഏറ്റുവാങ്ങുമ്പോൾ അതൊരു പോരാട്ടത്തിന്‍റെ കഥകൂടിയാണ്. മധ്യപ്രദേശിലെ ജബുവാ ജില്ലയിലെ പീതള്‍ ഗ്രാമത്തിലാണ് ഭൂരി ബായിയുടെ ജനനം. 17-ആം വയസില്‍ വിവാഹിതയായ ശേഷമാണ് അവർ ഭോപ്പാലിലേക്ക് എത്തുന്നത്. ഭാരത് ഭവനിലെ കൂലി തൊഴിലാളിയായി എത്തിയതാണ് ഭൂരി ബായിയുടെ ജീവിതത്തിൽ നിർണായകമായത്. ഭാരത് ഭവനിലൂടെയാണ് അവർ തന്‍റെ കലാ ജീവിതം ആരംഭിച്ചത്. ആ യാത്രയിലൂടെ രാജ്യത്തെ നാലാമത്തെ വലിയ സിവിലിയൻ ബഹുമതിയായ പത്മശ്രീയിൽ എത്തി നിൽക്കുകയാണ് ഭൂരി ബായി.
കുട്ടിക്കാലം മുതല്‍ ഭുരി ബായ്‌ക്ക് ചിത്രരചനയിൽ താൽപ്പര്യമുണ്ടായിരുന്നു. തന്‍റെ വീടിന്‍റെ ചുമരുകളായിരുന്നു ആദ്യ കാൻവാസ്. ബാല്യകാലത്ത് അനുഭവിച്ച പട്ടിണിയും ദാരിദ്യവും തന്നെയാണ് ഭൂരി ബായിയിലെ കലാകാരിക്ക് ഇന്ധനമായത്. വെറും 10 വയസ് മാത്രം പ്രായമുള്ളപ്പോൾ തന്നെ കൂലിവേലയ്‌ക്ക് പോകാൻ നിർബന്ധിതമായ ജീവിത സാഹചര്യത്തിലൂടെയാണ് ഭൂരി ബായ് വളർന്നത്. 17-ആം വയസിൽ വിവാഹം. തുടർന്ന് ഭർത്താവനൊപ്പം കൂലിവേലയ്‌ക്കായി ഭോപ്പാലിലേക്ക്. ഭാരത് ഭവനിൽ നിർമാണ തൊഴിലാളിയായിരിക്കെ ആണ് ഭൂരി ബായി ഗുരു ജയ് സ്വാമിനാഥനെ കണ്ടു മുട്ടുന്നത്. അദ്ദേഹമാണ് ഭൂരി ബായിയ്ക്ക് വീണ്ടും ചിത്രം വരയ്ക്കാന്‍ പ്രചോദനം നല്‍കിയത്. ജീവിതാനുഭവങ്ങളുടെ തീഷ്‌ണത തന്‍റെ ചിത്രങ്ങളിലൂടെ പ്രതിഫലിപ്പിച്ച ഭൂരി ബായി അന്ന് മുതൽ ശ്രദ്ധിക്കപ്പെടാൻ തുടങ്ങി. 1986 ൽ മധ്യപ്രദേശ് സർക്കാർ കലാരംഗത്തെ പരമോന്നത പുരസ്കാരമായ ശിഖർ സമ്മാൻ നൽകി ഭൂരി ഭായിയെ ആദരിച്ചു. 1998ൽ അഹല്യ സമ്മാനും 2009ൽ റാണി ദുർഗാവതി അവാർഡും ഭൂരി ഭായിയെ തേടിയെത്തി. ഏറ്റവും ഒടുവിൽ ഈ വർഷം പത്മശ്രീയും.
താൻ തൊഴിലാളിയായെത്തിയ തന്‍റെ കലാജീവിതത്തിന് ഹരിശ്രീകുറിച്ച അതേ ഭാരത് ഭവനിൽ മുഖ്യാതിഥിയായി പത്മശ്രീ നേടിയ ശേഷം ഭൂരി ഭായി എത്തി. വീണ്ടും ഭാരത് ഭവനിലെത്തിയപ്പോൾ അവർ കടന്നുപോയത് ആ പഴയ നാളുകളിലൂടെയാണ്. ജോലിക്കായി ആദ്യമായി ഭാരത് ഭവനിലെത്തിയതും പിന്നീട് അവിടുത്തെ ചുമരുകളിൽ സ്വന്തം ജീവിതം പകർത്തിയതും എല്ലാം കണ്ണിനെ ഈറനണിയിച്ച ഓർമകളായിരുന്നു ഭൂരി ഭായിക്ക്. ഭാരത് ഭവനിലെ ഗ്യാലറിയിലൊരു ചിത്രമുണ്ട്. 1982 ഫെബ്രുവരിയില്‍ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ഭാരത് ഭവന്‍ ഉദ്ഘാടനം ചെയ്യുന്ന ചിത്രം. അതിൽ ഇന്ദിരാഗാന്ധിക്കും ജെ സ്വാമിനാഥനും ഒപ്പം ഭൂരി ബായിയും ഉണ്ട്.
കഴിവുണ്ടെങ്കില്‍ ലക്ഷ്യ സ്ഥാനത്തെത്തുന്നതില്‍ നിന്നും ആര്‍ക്കും നിങ്ങളെ തടയുവാന്‍ കഴിയില്ല എന്ന് ഭൂരി ബായ് വിശ്വസിക്കുന്നു. പ്രതിബന്ധങ്ങളിൽ തളരാതെ മുന്നോട്ട് പോവുക മാത്രമേ ചെയ്യേണ്ടതുള്ളൂവെന്നും ഭൂരി ബായി പറയുന്നു. ഭീല്‍ കലാകാരിയായാണ് ഭൂരി ബായിയുടെ യാത്ര ആരംഭിച്ചത്. ഭീല്‍ ദൈവങ്ങളും കാടുകളും മൃഗങ്ങളും പച്ചപ്പുമെല്ലാം അവരുടെ ചിത്രങ്ങൾക്ക് വിഷയമായി. പേപ്പറും ക്യാൻവാസും ഉപയോഗിച്ച് ചിത്രങ്ങൾ വരച്ച ആദ്യ വനിത ഭീല്‍ കലാകാരികൂടിയാണിവർ.
മദ്ധ്യപ്രദേശിലെയും മറ്റ് പല സംസ്ഥാനങ്ങളിലേയും മ്യൂസിയങ്ങളിൽ ഭൂരി ബായ് വരച്ച ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഇന്നിപ്പോള്‍ രാജ്യത്തുടനീളം ഭീല്‍, പിത്തോറ ചിത്രകല ശില്‍പ്പശാലകൾ സംഘടിപ്പിക്കുകയാണ് ഭൂരി ബായ്. ഇന്ത്യയുടെ പൗരാണിക നാടോടി ചിത്രകലാരൂപങ്ങളിലൊന്നായി ഭീലിനെ ജനപ്രിയമാക്കി നിലനിർത്തുന്നതില്‍ ഭൂരി ബായ് വഹിക്കുന്ന പങ്ക് വളരെ വലുതാണ്. അതിനുള്ള അംഗീകാരമായി മാറിയിരിക്കുകയാണ് ഭൂരി ബായിയെ തേടിയെത്തിയ പത്മശ്രീ പുരസ്‌കാരം.