ന്യൂഡല്‍ഹി: രാജ്യത്ത് അവയവദാനത്തില്‍ വലിയ വർധനയുണ്ടായതായി കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ. 2013 ലെ കണക്ക് പ്രകാരം 5000 അവയവദാനങ്ങളാണ് രാജ്യത്ത് ഓരോ വർഷവും നടന്നിരുന്നത്. എന്നാല്‍ ഇപ്പോൾ അത് പ്രതിവര്‍ഷം 15000 അവയവദാനം എന്ന നിലയിലേക്ക് വർധിച്ചു. 13-ാമത് ദേശീയ അവയവദാന ദിന ചടങ്ങിലാണ് മന്ത്രിയുടെ പ്രസ്‌താവന.
അവയവ ദാതാക്കളുടെ എണ്ണത്തിലുള്ള വർധന പ്രതീക്ഷ നല്‍കുന്നതാണെന്നും മൻസുഖ് മാണ്ഡവ്യ വ്യക്തമാക്കി. മറ്റൊരു വ്യക്തിക്ക് ജീവൻ നൽകുന്നതിനേക്കാൾ മഹത്തായ ഒരു സേവനം ഇല്ലെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. പ്രിയപ്പെട്ടവരുടെ അവയവങ്ങൾ ദാനം ചെയ്യാൻ തീരുമാനിച്ച കുടുംബങ്ങളെ അനുമോദിക്കുന്നതിനും അവയവദാനത്തെക്കുറിച്ച് ബോധവൽക്കരണം നടത്തുന്നതിനും അവയവദാന മേഖലകളിൽ പ്രവർത്തിക്കുന്നവരെ അംഗീകരിക്കുന്നതിനുമാണ് ചടങ്ങ് നടന്നത്.
അയ്യായിരത്തോളം പേർ തങ്ങളുടെ അവയവങ്ങൾ ദാനം ചെയ്യാൻ മുന്നോട്ടുവന്നു അതില്‍ നിന്നും ഇപ്പോൾ പ്രതിവർഷം അതിന്‍റെ രണ്ടിരട്ടി ആളുകള്‍ അവയവദാനത്തിനായി മുന്നോട്ട് വരുന്നുവെന്നും അവയദാനത്തിന്‍റെ മഹത്വം മനസിലാക്കി കൂടുതല്‍ അവയവദാതാക്കൾ മുന്നോട്ട് വരുമെന്നും മൻസുഖ് മാണ്ഡവ്യ പറഞ്ഞു.
രാജ്യത്ത് അവയവദാനം വർധിപ്പിക്കുന്നതിന് സർക്കാർ നിരവധി നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും അവയവദാനത്തിനുള്ള പ്രായപരിധിയായ 65 വയസ് ഒഴിവാക്കിയതായും രാജ്യത്ത് അവയവദാനത്തിന്‍റെ പ്രാധാന്യവും മഹത്വവും കൂടുതല്‍ ആളുകളിലേക്ക് എത്തിക്കുന്നതിനായി സർക്കാർ കൂടുതൽ പരിഷ്കാരങ്ങള്‍ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.
മെയ്ക്ക് ഇൻ ഇന്ത്യ ഉൽപ്പന്നങ്ങളായ നോവൽ ഹീമോഫീലിയ എ റാപ്പിഡ് കാർഡ് ടെസ്റ്റ്, ഐസിഎംആറിന്റെ വോൺ വില്ലെബ്രാൻഡ് ഡിസീസ് റാപ്പിഡ് കാർഡ് ടെസ്റ്റ് എന്നിവയും ആരോഗ്യ മന്ത്രാലയത്തിന്‍റെ ഇകെയർ പോർട്ടലും (മരണാനന്തര ജീവിത അവശിഷ്ടങ്ങളുടെ ഇ-ക്ലിയറൻസ്) മന്ത്രി ചടങ്ങില്‍ രാജ്യത്തിന് സമർപ്പിച്ചു. വിവിധ രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് അവയവങ്ങള്‍ വേഗത്തില്‍ എത്തിക്കാനായി ഇകെയർ പോർട്ടൽ സഹായിക്കും.
also read : അവയവങ്ങൾ സ്വീകരിക്കുന്നതിന് 65 വയസിന് മുകളിൽ ഉള്ളവർക്കും രജിസ്റ്റർ ചെയ്യാം; പുതിയ നിർദ്ദേശം