ചണ്ഡീഗഡ്: സാമൂഹിക മാധ്യമങ്ങളിൽ സാമുദായിക സ്പർധ വളർത്തുന്ന സന്ദേശങ്ങൾ പോസ്റ്റ് ചെയ്തെന്ന ആരോപണത്തിൽ ഓൺലൈന്‍ മാധ്യമമായ 'ദി ഇങ്ക്' ന്‍റെ സ്ഥാപകനും മാധ്യമ പ്രവർത്തകനുമായ രാജേഷ് കുണ്ടുവിനെതിരെ കേസെടുത്തു. വെള്ളിയാഴ്ചയാണ് രാജേഷ് തന്‍റെ ഫേസ്ബുക്ക് പേജിൽ ഹിസാറിലെ ജാതി സംബന്ധമായ അക്രമങ്ങളെക്കുറിച്ച് പോസ്റ്റ് ചെയ്തത്. തുടർന്ന് അതേ കുറിപ്പ് ഇയാൾ തന്‍റെ മറ്റ് സാമൂഹിക മാധ്യമങ്ങളിലും ഇത് പോസ്റ്റ് ചെയ്യുകയായിരുന്നു. പോസ്റ്റുകൾ വിശ്വാസയോഗ്യമല്ലാത്തതും പ്രകോപനപരമായതുമാണെന്ന് തെളിയിച്ചുവെന്ന് പൊലീസ് വക്താവ് പറഞ്ഞു. ഇത് രാജ്യത്തിന്‍റെ സുരക്ഷയെ ബാധിക്കുമെന്നും പൊലീസ് വക്താവ് അഭിപ്രായപ്പെട്ടു.
രാജേഷിനെതിരെ ഐപിസി 153 എ (സാമുദായിക പൊരുത്തക്കേട് പ്രോത്സാഹിപ്പിക്കുക), 153 ബി (ദേശീയ ഏകീകരണം തകർക്കുക), ഐടി ആക്റ്റ് 2000 ലെ സെക്ഷൻ 66 എഫ് (സൈബർ തീവ്രവാദം) എന്നി വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. "ഏപ്രിൽ 14 ന് ബി ആർ അംബേദ്കർ ജയന്തി ദിനത്തിൽ അക്രമത്തെക്കുറിച്ച് ഒരു പോസ്റ്റ് പങ്കിട്ടുകൊണ്ട് ഉത്തരവാദിത്തമുള്ള ഒരു പത്രപ്രവർത്തകനെന്ന നിലയിൽ ഞാൻ എന്‍റെ കടമ നിർവഹിച്ചു. ഞാൻ പങ്കിട്ട പോസ്റ്റ് വിവിധ വിശ്വസനീയമായ ഉറവിടങ്ങളിലൂടെ ശേഖരിച്ചതാണ്. അത്തരമൊരു സാഹചര്യം ഒഴിവാക്കാൻ ഞാൻ ജനങ്ങളെ ജാഗ്രതപ്പെടുത്താൻ ആഗ്രഹിച്ചു", എന്ന് രാജേഷ് ഇടിവി ഭാരതിനോട് പറഞ്ഞു. അതേസമയം പ്രതിപക്ഷവും വിവിധ പത്രപ്രവർത്തക യൂണിയനുകളും പൊലീസ് നടപടിയെ 'മാധ്യമ സ്വാതന്ത്ര്യത്തിനെതിരായ' നടപടിയെന്ന് ആരോപിച്ചു.