മംഗളൂരു: കർണാടകയിൽ ഭിക്ഷയാചിച്ച് സമ്പാദിച്ച പണത്തിൽ നിന്ന് ഒരു ലക്ഷം രൂപ ക്ഷേത്രത്തിലെ അന്നദാനത്തിന് നൽകി വൃദ്ധ. 80 വയസുകാരിയായ അശ്വത്തമ്മയാണ് മാതൃക പ്രവർത്തനത്തിന്‍റെ പേരിൽ പ്രശസ്‌തി നേടുന്നത്. വിവിധ ക്ഷേത്രങ്ങൾക്കായി ഇതുവരെ ഒമ്പത് ലക്ഷത്തോളം രൂപയാണ് അശ്വത്തമ്മ തന്‍റെ ഭിക്ഷ പാത്രത്തിൽ നിന്ന് സംഭാവന നൽകിയത്.
തിങ്കളാഴ്‌ച മംഗളൂരു മുൽക്കിയിലെ ബപ്പനാട് ശ്രീ ദുർഗാപരമേശ്വരി ക്ഷേത്രത്തിലാണ് അന്നദാനത്തിനായി പണം നൽകിയത്. സംഭാവന സ്വീകരിച്ച ശേഷം ക്ഷേത്രം പൂജാരി നരസിംഹഭട്ട് അശ്വത്തമ്മയ്‌ക്ക് പ്രസാദം നൽകുകയും മറ്റു ഭാരവാഹികൾ ആദരമർപ്പിക്കുകയും ചെയ്‌തു. ക്ഷേത്രങ്ങളിലും ടോൾഗേറ്റുകളിലും അടക്കം പലയിടത്തും ഭിക്ഷ യാചിച്ച് സ്വരൂപിച്ച പണം വർഷങ്ങളായി ക്ഷേത്രങ്ങൾക്ക് സംഭാവനയായി നൽകിവരികയാണ് അശ്വത്തമ്മ.
18 വർഷം മുമ്പ് ഭർത്താവിന്‍റെ മരണത്തെത്തുടർന്നാണ് ഇവർ ഭിക്ഷയാചിക്കാൻ തുടങ്ങിയത്. പിന്നീട് രണ്ട് കുട്ടികളുടെ മരണം അവൾക്ക് മറ്റൊരു വലിയ തിരിച്ചടിയായി. അതോടെ സാലിഗ്രാമിലെ ഗുരു നരസിംഹ ക്ഷേത്രത്തിന് സമീപം ഭിക്ഷാടനം ആരംഭിച്ചു.
ഇതേ ക്ഷേത്രത്തിൽ തന്നെയാണ് ആദ്യമായി സംഭാവന നൽകുന്നതും. കൊവിഡ് കാലത്ത് അയ്യപ്പ മാലയുമായി ശബരിമലയിൽ പോയ അശ്വത്തമ്മ അവിടെ അന്നദാനത്തിനായി ഒന്നര ലക്ഷം രൂപ സംഭാവന നൽകി. ശേഷം നിരവധി ക്ഷേത്രങ്ങളിലേയ്‌ക്ക് തുക നൽകി.