ഭുവനേശ്വര്‍: രാജ്യത്ത് കൊവിഡ് രൂക്ഷമാവുകയും, ഓക്സിജന്‍ ക്ഷാമം നേരിടുന്നതിനുമിടെ വിവിധ സംസ്ഥാനങ്ങള്‍ക്കായി 135 ടാങ്കറുകളിലായി 2516.882 മെട്രിക് ടൺ മെഡിക്കൽ ഓക്സിജൻ വിതരണം ചെയ്ത് ഒഡീഷ. പൊലീസ് സംരക്ഷണത്തിലാണ് ഇവ കയറ്റിയക്കുന്നത്. 300.12 മെട്രിക് ടണ്‍ ഓക്സിജനുമായി 19 ടാങ്കറുകളും 374.91 മെട്രിക് ടണ്ണുമായി ധെങ്കനാലിൽ നിന്ന് 23ഉം ജെയ്പൂരില്‍ നിന്ന് 792.55 മെട്രിക് ടണ്ണുമായി 55 ടാങ്കുകളും ഇതുവരെ അയച്ചതായി ഒഡീഷ പൊലീസ് അറിയിച്ചു. 889.55 മെട്രിക് ടൺ ഓക്സിജനുമായി 42 ടാങ്കറുകൾ ആന്ധ്രാപ്രദേശിലേക്കും അയച്ചിട്ടുണ്ട്. തമിഴ്നാട്, തെലങ്കാന, ഹരിയാന, മഹാരാഷ്ട്ര, ഛത്തീസ്‌ഗഢ്, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ് എന്നിവിടങ്ങളിലും ഒഡീഷയില്‍ നിന്നും ഓക്സിജന്‍ കയറ്റിയയച്ചിട്ടുണ്ട്.
Also Read: മുംബൈയിൽ നിന്നും 3 ലക്ഷം ഡോസ് കൊവിഷീൽഡ് ചെന്നൈയിലെത്തിച്ചു
മുഖ്യമന്ത്രി നവീൻ പട്നായിക്കിന്‍റെ നിർദ്ദേശത്തിന്‍റെ അടിസ്ഥാനത്തിൽ, ഒഡീഷ മെഡിക്കൽ ഓക്സിജൻ ലോഡ് ചെയ്യുന്നതിനും കയറ്റിയയക്കുന്നതിനും ഒരു പ്രത്യേക സെൽ രൂപീകരിച്ചിട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങളിലേക്ക് തടസങ്ങളില്ലാതെ ഓക്സിജന്‍ കയറ്റിയയക്കാന്‍ പ്രത്യേക ഗതാഗത സൗകര്യങ്ങളും ഒഡീഷ പൊലീസ് സജ്ജമാക്കിയിട്ടുണ്ട്.
ഉത്തർപ്രദേശ്, മധ്യപ്രദേശ്, ഹരിയാന, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, തെലങ്കാന, തമിഴ്‌നാട്, തുടങ്ങിയ സംസ്ഥാനങ്ങളിലെ ആയിരക്കണക്കിന് നിർദ്ധനരായ രോഗികൾക്ക് ഉടനടി സേവനം ലഭ്യമാക്കുന്നതിനായി കയറ്റുമതിക്കും ഗതാഗതത്തിനും കാലതാമസമില്ലെന്ന് ഉറപ്പാക്കാൻ ഒഡീഷ പൊലീസ് പ്രതിജ്ഞാബദ്ധമാണെന്ന് പൊലീസ് അധികൃതര്‍ വ്യക്തമാക്കി.