നോർത്താംപ്‌ടൺ ഷെയർ: ഇംഗ്ലണ്ട് പര്യടനത്തിനിടെ നടക്കുന്ന സന്നാഹമത്സരത്തില്‍ ഇന്ത്യൻ ടി20 ടീമിന് എതിരെ നോർത്താംപ്‌ടൺ ഷെയറിന് ജയിക്കാൻ 150 റൺസ്. ടോസ് നഷ്‌ടമായി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ എട്ട് വിക്കറ്റ് നഷ്‌ടത്തിലാണ് 149 റൺസ് എടുത്തത്. മുൻനിര ബാറ്റർമാർ എല്ലാവരും പരാജയപ്പെട്ട മത്സരത്തില്‍ ഹർഷല്‍ പട്ടേല്‍ നേടിയ അതിവേഗ അർധ സെഞ്ച്വറിയാണ് ഇന്ത്യയെ വൻ തകർച്ചയില്‍ നിന്ന് രക്ഷിച്ചത്.
ഹർഷല്‍ പട്ടേല്‍ 36 പന്തില്‍ മൂന്ന് സിക്‌സും അഞ്ച് ഫോറും സഹിതം 54 റൺസെടുത്ത് പുറത്തായി. ഹർഷലിനെ കൂടാതെ 34 റൺസെടുത്ത നായകൻ ദിനേശ് കാർത്തിക്ക്, 20 റൺസെടുത്ത വെങ്കിടേഷ് അയ്യർ, 16 റൺസെടുത്ത ഇഷാൻ കിഷൻ എന്നിവർ മാത്രമാണ് തിളങ്ങിയത്. ഓപ്പണറായി ഇറങ്ങിയ മലയാളി താരം സഞ്ജു സാംസൺ ഗോൾഡൻ ഡക്കായപ്പോൾ സൂര്യകുമാർ യാദവ് പൂജ്യത്തിന് പുറത്തായി.
ഇന്ത്യൻ നിരയില്‍ ആവേശ് ഖാനും ഗോൾഡൻ ഡക്കായിരുന്നു. രാഹുല്‍ ത്രിപാഠി ഏഴ് റൺസെടുത്തും പുറത്തായി. നോർത്താംപ്‌ടൺഷെയറിന് വേണ്ടി ബ്രൻഡൻ ഗ്ലോവർ മൂന്ന് വിക്കറ്റ് നേടിയപ്പോൾ നതൻ ബക്ക്, ഫ്രെഡി ഹെല്‍ഡ്രെറിച്ച് എന്നിവർ രണ്ട് വിക്കറ്റും ജോഷ് കോബ്ബ് ഒരു വിക്കറ്റും നേടി.