ബെംഗളൂരു: കേരള കർണാടക അന്തർ സംസ്ഥാന യാത്ര വിലക്കിയിട്ടില്ലെന്ന് കർണാടക ആരോഗ്യമന്ത്രി ഡോ. കെ. സുധാകർ. മുഖ്യമന്ത്രി പിണറായി വിജയൻ കർണാടക സർക്കാരിന്‍റെ നടപടിയിൽ കേന്ദ്ര സർക്കാർ ഇടപെടണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതിയതിന് പിന്നാലെയാണ് കർണാടക ആരോഗ്യമന്ത്രി രംഗത്തെത്തിയത്.
കൊവിഡ് വ്യാപന മുൻകരുതൽ നടപടിയായി കേരളത്തിൽ നിന്ന് കർണാടകയിലേക്ക് പ്രവേശിക്കുന്ന യാത്രക്കാർ 72 മണിക്കൂറിനുള്ളിൽ നടത്തിയ ആർടിപിസിആർ പരിശോധന റിപ്പോർട്ട് നിർബന്ധമായും കരുതണമെന്ന മാർഗനിർദേശം മാത്രമാണ് പുറപ്പെടുവിച്ചിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തിൽ ശരാശരി 4,000 മുതൽ 5,000 പേർക്കും മഹാരാഷ്‌ട്രയിൽ ശരാശരി 5,000 മുതൽ 6,000 പേർക്കും ദിനംപ്രതി കൊവിഡ് സ്ഥിരീകരിക്കുന്നുണ്ടെന്നും രണ്ട് സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്നതിനാലാണ് മുൻകരുതലെന്നും അദ്ദേഹം കൂട്ടിചേർത്തു.