ബെംഗളൂരു: ബെംഗളൂരുവിലെ ഡിജെ ഹള്ളി, കെജി ഹള്ളി പൊലീസ് സ്റ്റേഷനുകൾക്കെതിരെ നടന്ന അക്രമങ്ങളിൽ എൻഐഎ 17 പേരെ അറസ്റ്റ് ചെയ്‌തു. ഈ വർഷം ഓഗസ്റ്റ് 11 നാണ് പൊലീസ് സ്റ്റേഷനുകൾക്ക് നേരെ ആക്രമണം ഉണ്ടായത്. എസ്‌ഡിപിഐ, പോപ്പുലർ ഫ്രണ്ട് പ്രവർത്തകരാണ് അറസ്റ്റിലായത്. കോണ്‍ഗ്രസ് എംഎൽഎ അഖണ്ഡ ശ്രീനിവാസ മൂർത്തിയുടെ അനന്തിരവൻ നവീനിന്‍റെ ഫെയ്‌സ്ബുക്ക് പോസ്റ്റിനെ തുടർന്നാണ് ആക്രമണം ഉണ്ടായത്.
എസ്‌ഡിപിഐ ബെംഗളൂരു പ്രസിഡന്‍റ് എംഡി ഷെരീഫ്, ഇമ്രാൻ അഹമ്മെദ്, മറ്റ് മുതിർന്ന നേതാക്കളായ റൂബാ വഖാസ് , ഷബ്ബർ ഖാൻ, ഷെയ്‌ക്ക് അജ്‌മൽ തുടങ്ങിയവർ ഓഗസ്റ്റ് 11 വൈകിട്ട് ഒത്തുകൂടി കലാപത്തിനുള്ള ഗൂഢാലോചന നടത്തിയെന്ന് എൻഐഎ കണ്ടെത്തി. പ്രതികൾ കലാപാഹ്വാനത്തിനും ആളുകളെ സംഘടിപ്പിക്കുന്നതിനും സാമൂഹ്യ മാധ്യമങ്ങൾ ഉപയോഗിച്ചതായും എൻഐഎ കണ്ടെത്തി കേസിൽ അന്വേഷണം തുടരുകയാണെന്ന് എൻഐഎ അറിയിച്ചു. ആക്രമണത്തിൽ മൂന്ന് പേർ മരിക്കുകയും 60 പൊലീസുകാർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു.