ജാംനഗർ (ഗുജറാത്ത്): അരുമ മൃഗങ്ങളുടെ വാർത്തകൾ എന്നും ശ്രദ്ധ നേടാറുണ്ട്. നായയുടെയും പൂച്ചയുടെയും വാർത്തകൾ ക്ളിഷേകളായി മാറിയിട്ടുണ്ട്. എന്നാൽ ഇതിൽ നിന്നെല്ലാം വ്യത്യസ്‌തമായി കുതിരയുടേയും അവന്‍റെ യജമാനന്‍റെയും കഥ കേട്ടാലോ? സംഭവം നടക്കുന്നത് അങ്ങ് രാജസ്ഥാനിലാണ് (Marwari breed horse Kesariya offered Rs 10 crore at Pushkar animal fair owner rejects).
രാജസ്ഥാനിലുളള പുഷ്‌കറിലെ മൃഗ മേളകൾ എന്നും ശ്രദ്ധ നേടാറുണ്ട്. ഈ മേളയിലെ പ്രധാന ആകർഷണമായിരിക്കുകയാണ് ഗുജറാത്തിൽ നിന്നുളള കേസരിയ എന്ന കുതിര. മാർവാടി ഇനത്തിൽപ്പെട്ട 'കേസരിയ' തന്‍റെ രൂപത്തിലും വൈദഗ്ധ്യത്തിലും വേറിട്ടു നിന്നതാണ് മറ്റുളളവരുടെ ശ്രദ്ധ ആകർഷിക്കാനിടയായ പ്രധാന കാരണം.
കേസരിയയുടെ സൗന്ദര്യത്തിൽ മനം മയങ്ങി പാരീസിൽ നിന്നുവരെ അവനെ സ്വന്തമാകാൻ ആളെത്തി.10 കോടി രൂപയായിരുന്നു ഉടമയായ ജാംനഗറിലെ ലോത്തിയ ഗ്രാമത്തിൽ നിന്നുള്ള ചരൺജിത് സിംങ് മെഹ്‌തുവിന് പാരീസിൽ നിന്നും വന്ന ഓഫർ. എന്നാൽ എത്രയൊക്കെ പണം നൽകിയാലും കേസരിയയെ പിരിയുന്നത് അവന് ചിന്തിക്കാൻ പോലും കഴിയില്ല.
കേസരിയ വിൽപനയ്ക്കല്ല പകരം പ്രദർശനത്തിനാണ് വെച്ചിരിക്കുന്നതെന്ന് പറഞ്ഞായിരുന്നു അദ്ദേഹം വിദേശിയുടെ വാഗ്‌ദാനം നിരസിച്ചത്. എല്ലാ വർഷവും നടക്കുന്ന പുഷ്‌കറിലെ മൃഗ മേളയ്ക്ക് രാജ്യത്തു നിന്നും വിദേശത്തു നിന്നും വൻ ജനാവലിയാണ് എത്തുന്നത്. കാണികളിൽ ഫ്രാൻസ്, യുഎസ്എ, ഇംഗ്ലണ്ട് എന്നിവിടങ്ങളിൽ നിന്നുള്ളവരും പങ്കെടുക്കുന്നുണ്ട്.
പ്രദർശനത്തിനായി മാറ്റിനിർത്തുന്ന മൃഗങ്ങൾ ഒഴികെ, മറ്റ് മൃഗങ്ങളെ ഈ മേളയിൽ കച്ചവടം ചെയ്യും. കുതിരകൾ, പശുക്കൾ, കാളകൾ, ഒട്ടകങ്ങൾ തുടങ്ങിയവയായരിക്കും മേളയിലെ പ്രധാന ആകർഷണം. ഇവയെ വാങ്ങാനും വിതരണം ചെയ്യാനും നിരവധി ആളുകളാണ് രാജസ്ഥാനിൽ എത്തുന്നത്.
മൃഗസ്നേഹികൾ കേസരിയയുടെ സൗന്ദര്യത്തേയും ശക്തിയേയും അഭിനന്ദിക്കുകയും അവനെ സ്വന്തമാക്കാൻ ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്‌തിരുന്നു. കോടികൾ വില പറഞ്ഞാലും തന്‍റെ കുതിരയെ വിട്ടുകൊടുക്കാൻ മെഹ്‌ത്ത തയ്യാറല്ല. ഒരു പുഞ്ചിരിയോടെയാണ് പാരീസിൽ നിന്നുളള ഓഫർ മെഹ്‌തു നിരസിച്ചത്. പിന്നലെ കേസരിയയോട് പോകൂ എന്നും പറഞ്ഞു.
ALSO READ:Dog Farewell | സേവനത്തിന് സല്യൂട്ട് ; ജെനിക്ക് ഇനി വിശ്രമ ജീവിതം
മെഹ്‌തു കുതിരകളെ വളരെയധികം സ്നേഹിക്കുന്നതിനാൽ അവർക്കായി പ്രത്യേക ഫാം ഹൗസും നിർമ്മിച്ചിട്ടുണ്ട്. കേസരിയ ഉൾപ്പെടെ 10 മുതൽ 12 വരെ കുതിരകളെയാണ് കഴിഞ്ഞ 12 വർഷമായി ഫാം ഹൗസിൽ വളർത്തുന്നത്. കേസരിയ തന്‍റെ രൂപഭാവത്തിന്‍റെ പേരിൽ എപ്പോഴും വാർത്തകളിൽ ഇടം നേടാറുണ്ടെന്ന് മെഹ്‌തു പറഞ്ഞു.
മാർവാർ മേഖലയിൽ കൂടുതലായി കാണപ്പെടുന്ന മാർവാടി ഇനത്തിലുള്ള കുതിരയാണ് കേസരിയ. മുൻകാലങ്ങളിൽ മാർവാടി ഇനത്തിലുള്ള കുതിരകളെ യുദ്ധങ്ങളിൽ ഉപയോഗിച്ചിരുന്നു. മറ്റെല്ലാ ഇനങ്ങളെക്കാളും വേഗത്തിൽ ഓടാനും മരുഭൂമിയിലൂടെ അനായാസം ഓടാനും കഴിയുമെന്നതാണ് മാർവാടി ഇനത്തിലുള്ള കുതിരകളുടെ പ്രത്യേകത.