ഇംഫാൽ : മണിപ്പൂര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ ആദ്യഘട്ട തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നു. രാവിലെ ഏഴുമണിയ്ക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകിട്ട് നാലുവരെ തുടരും. 10:30 മണിവരെ 15 ശതമാനമാണ് പോളിങ്. ഇംഫാൽ ഈസ്റ്റ്, ഇംഫാൽ വെസ്റ്റ്, ബിഷ്‌ണുപൂർ, ചുരാചന്ദ്പൂർ, കാങ്‌പോക്‌സി എന്നിവയുൾപ്പടെ മണിപ്പൂരിലെ അഞ്ച് ജില്ലകളാണ് ഇന്ന് വിധിയെഴുതുന്നത്. 60 നിയമസഭ മണ്ഡലങ്ങളാണ് സംസ്ഥാനത്ത് ആകെയുള്ളത്. കൊവിഡ് പോസിറ്റീവ് ആയവരെയും ക്വാറന്‍റൈനില്‍ കഴിയുന്നവരെയും അവസാന മണിക്കൂറില്‍( ഉച്ചകഴിഞ്ഞ് 3 മുതൽ 4 വരെ) വോട്ടുചെയ്യാൻ അനുവദിക്കും.
39 സ്ഥാനാർഥികൾക്ക് ക്രിമിനൽ പശ്ചാത്തലം
15 വനിതകൾ ഉൾപ്പടെ 173 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. ചീഫ് ഇലക്‌ടറൽ ഓഫിസർ രാജേഷ് അഗർവാൾ പുറത്തുവിട്ട കണക്കുപ്രകാരം 39 സ്ഥാനാർഥികൾക്ക് ക്രിമിനൽ പശ്ചാത്തലമുണ്ട്. ബി.ജെ.പി 38 മണ്ഡലങ്ങളിലും മത്സരിക്കുമ്പോള്‍ 35 ഇടത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിനെ നേരിടുന്നു. 28 സീറ്റുകളില്‍ ജനതാദൾ (യു) മത്സരിക്കുന്നു. 5,80,607 പുരുഷൻമാരും 6,28,657 സ്ത്രീകളും 175 ട്രാൻസ്‌ജെൻഡർ വോട്ടർമാരും ഉൾപ്പടെ 12,09,439 പേരാണ് സമ്മതിദാനാവകാശം വിനിയോഗിക്കുക.
ALSO READ: India Covid Updates | കൊവിഡില്‍ ആശ്വാസക്കണക്കിന്‍റെ ദിവസങ്ങള്‍ ; രോഗം 8,013 പേർക്ക്, മരണം 119
1,721 പോളിങ് സ്‌റ്റേഷനുകളാണ് സംസ്ഥാനത്ത് ആകെയുള്ളത്. ഈ 38 നിയമസഭാമണ്ഡലങ്ങളിൽ ആകെ 10,041 ഭിന്നശേഷിക്കാരും 251 നൂറുവയസുള്ള വോട്ടർമാരുമുണ്ട്. 381 പോളിങ് സ്റ്റേഷനുകൾ പൂർണമായും വനിത ഉദ്യോഗസ്ഥരാണ് നിയന്ത്രിക്കുന്നത്. സൈക്കോട്ടിലെ ഒരു പോളിങ് സ്റ്റേഷനിൽ പൂർണമായും ശാരീരിക വെല്ലുവിളികള്‍ നേരിടുന്ന പോളിങ് ഉദ്യോഗസ്ഥരെയാണ് നിയമിച്ചത്.