കൊപ്പാൽ: ഉച്ചത്തിൽ നിലവിളിച്ച് ബാങ്ക് കൊള്ളയടിക്കാനെത്തിയവരെ തുരത്തി യുവാവ്. കർണാടകയിലെ കാരട്ടഗി താലൂക്കിലെ മാറാലനഹള്ളിയിലാണ് സംഭവം. പ്രദേശത്തെ ബാങ്ക് കൊള്ളയടിക്കാൻ കട്ടിങ് മെഷീൻ അടക്കമുള്ള ഉപകരണങ്ങളുമായെത്തിയ കവർച്ചക്കാരാണ് സമീപവാസിയുടെ ഉച്ചത്തിലുള്ള നിലവിളി മൂലം ശ്രമം ഉപേക്ഷിച്ച് കടന്നത് (Man Stopped the Bank Robbery by Screaming Loudly).
ബാങ്കിനോട് ചേർന്ന കെട്ടിടത്തിൽ താമസിക്കുന്ന മദൻ എന്നയാളാണ് സമയോചിതമായ ഇടപെടലിലൂടെ വൻ കവർച്ച തടഞ്ഞത്. അർധരാത്രി മദൻ ബാങ്ക് പരിസരത്തുനിന്ന് അസ്വാഭാവികമായ ശബ്‌ദം കേട്ടു. പന്തികേട് തോന്നിയ ഇയാൾ ഉടൻ വീട്ടിലെ ലൈറ്റുകളെല്ലാം തെളിയിച്ച ശേഷം ഉറക്കെ ഒച്ചവെക്കുകയായിരുന്നു.
കട്ടിങ് മെഷീൻ ഉപയോഗിച്ച് ബാങ്കിന്‍റെ വാതിൽ മുറിക്കാൻ ശ്രമിച്ചുകൊണ്ടിരുന്ന കവര്‍ച്ചക്കാര്‍ മദന്‍റെ ശബ്‌ദം കേട്ടതോടെ രംഗം പന്തിയല്ലെന്ന് മനസിലാക്കി രക്ഷപെടുകയായിരുന്നു. തങ്ങള്‍ കവര്‍ച്ചക്കായി കൊണ്ടുവന്ന ഉപകരണങ്ങളടക്കം ഉപേക്ഷിച്ചാണ് ഇവര്‍ പാഞ്ഞത്. കട്ടിങ് മെഷീൻ, കട്ടിങ് പ്ലെയർ, ജിയോ കമ്പനിയുടെ ഇന്‍റര്‍നെറ്റ് ഡോങ്കിൾ, കറന്‍റ് കമ്പി എന്നിവയാണ് സംഘം സംഭവ സ്ഥലത്തു തന്നെ ഉപേക്ഷിച്ചത്.
Also Read: ജ്വല്ലറിയിൽ 75 ലക്ഷത്തിന്‍റെ കവര്‍ച്ച; അഞ്ച് വനിത ജീവനക്കാർക്കെതിരെ കേസ്
സംഭവം നടന്നതിനു പിന്നാലെ ബാങ്ക് ജീവനക്കാരും ഗ്രാമവാസികളും മദന്‍റെ മിടുക്കിനെ അഭിനന്ദിച്ച് രംഗത്തെത്തി. ബാങ്ക് മാനേജർ പ്രകാശ് വാലെ കാരട്ടഗി പോലീസ് സ്‌റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. മോഷ്‌ടാക്കൾ ഉപേക്ഷിച്ച സാധനങ്ങളെ ചുറ്റിപ്പറ്റി പൊലീസ് അന്വേഷണം ആരംഭിച്ചു.