ലക്‌നൗ: ഉത്തർപ്രദേശിൽ പുതിയ മതപരിവർത്തന വിരുദ്ധ നിയമപ്രകാരം ഒരാൾ അറസ്റ്റിൽ. യുപിയിലെ ബിജ്‌നോറിൽ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി മതപരിവർത്തനത്തിന് നിർബന്ധിച്ചുവെന്ന കേസിൽ സാകിബിനെയാണ് അറസ്റ്റ് ചെയ്‌തത്.
ധാംപൂർ സ്വദേശിയായ പെൺകുട്ടിയെ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കാണ്മാനില്ലെന്നും തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇരുവരെയും കണ്ടെത്തുകയുമായിരുന്നുവെന്നും ബിജ്‌നോർ പൊലീസ് സൂപ്രണ്ട് സഞ്ജയ് കുമാർ പറഞ്ഞു. തട്ടിക്കൊണ്ടു പോയതിനും മതപരിവർത്തനത്തിന് ഭീഷണിപ്പെടുത്തിയതിനുമാണ് ഇയാളെ അറസ്റ്റ് ചെയ്‌തത്.
സാകിബ് തന്‍റെ യഥാർഥ വ്യക്തിത്വം മറച്ചുവെച്ച് സോനു എന്ന പേരിലാണ് പെൺകുട്ടിയുമായി പരിചയത്തിലായതെന്ന് പൊലീസ് വ്യക്തമാക്കി. യുപിയിൽ പുതിയതായി നടപ്പിലാക്കിയ നിയമപ്രകാരം, മതപരിവർത്തനം നടത്തിയെന്ന് കണ്ടെത്തിയാൽ 10 വർഷം വരെ തടവും 15,000 രൂപ വരെ പിഴ ശിക്ഷയും ലഭിക്കും.