കൊൽക്കത്ത: റീകൗണ്ടിങ് അനുവദിച്ചാൽ ജീവൻ അപകടത്തിലെന്ന് നന്ദിഗ്രാം റിട്ടേണിങ് ഓഫിസർ പറഞ്ഞതായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. നന്ദിഗ്രാമിലെ തന്‍റെ പരാജയത്തിൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും മമത ആരോപിച്ചു. നന്ദിഗ്രാമിലെ റിട്ടേണിങ് ഓഫിസർ മറ്റൊരാൾക്ക് അയച്ച എസ്.എം.എസ് സന്ദേശം തനിക്ക് ലഭിച്ചെന്നും മമത പറഞ്ഞു. റീകൗണ്ടിങ് അനുവദിക്കുന്നത് തന്‍റെ ജീവൻ തന്നെ അപകടത്തിലാക്കുമെന്നായിരുന്നു സന്ദേശം. നാല് മണിക്കൂർ നേരത്തേക്ക് സെർവർ ഡൗണായത് സംശയാസ്പദമാണ്. ഗവർണർ പോലും തന്നെ വിളിച്ച് അഭിനന്ദനം അറിയിച്ചു. പെട്ടെന്ന് എല്ലാം മാറുകയായിരുന്നെന്നും മമത വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. തെരഞ്ഞെടുപ്പ് കമീഷൻ ഔദ്യോഗികമായി ഫലം പ്രഖ്യാപിച്ച ശേഷം നന്ദിഗ്രാമിലെ ഫലം മാറ്റി പറഞ്ഞതെങ്ങനെയെന്നും മമത ചോദിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി കോടതിയെ സമീപിക്കുമെന്നും മമത പറഞ്ഞു. ത്രിണമൂലിലെ മൂന്ന് അംഗങ്ങള്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറെ നേരില്‍ കണ്ട് പരാതി നല്‍കി.
Also Read: ബംഗാളില്‍ മന്ത്രിസഭ രൂപീകരിക്കാന്‍ ഗവര്‍ണറെ കാണാനൊരുങ്ങി മമത ബാനര്‍ജി
അതേസമയം സമാധാനം പാലിക്കാനും അക്രമ പ്രവർത്തനങ്ങളിൽ ഏർപ്പെടരുതെന്നും തന്‍റെ അനുയായികളോട് മമത അഭ്യർഥിച്ചു. നേരത്തേ നടന്ന കലാപങ്ങളുടേയും മറ്റും ഫോട്ടോകൾ ഉപയോഗിച്ചുകൊണ്ട് ബി.ജെ.പി പ്രകോപനത്തിന് ശ്രമിക്കുന്നുണ്ട്. എന്നാൽ ഒരു തരത്തിലുള്ള അക്രമവും താൻ ആഗ്രഹിക്കുന്നില്ല. ഇത്രയും വലിയ വിജയം നേടിയിട്ടും ആഹ്ളാദ പ്രകടനത്തിന് മുതിർന്നിട്ടില്ല. ഒരുമിച്ച് നിന്നാണ് ഈ വിജയം കരസ്ഥമാക്കിയത്. ഇനി 2024ലെ പോരാട്ടത്തിനായി ഒരുങ്ങാം. എന്നാൽ അതിനുമുൻപ് കൊവിഡിനെതിരെ യുദ്ധം ചെയ്യാമെന്നും മമത പറഞ്ഞു.
Also Read: നന്ദിഗ്രാമിലെ വോട്ടെണ്ണലിൽ കൃത്രിമം നടന്നതായും കോടതിയെ സമീപിക്കുമെന്ന് മമത ബാനർജി
ദേശീയതലത്തിൽ തന്നെ വലിയ തോതിൽ ശ്രദ്ധ ആകർഷിച്ച മത്സരമായിരുന്നു മമത ബാനർജിയും, അവരുടെ തന്നെ വിശ്വസ്തനും പിന്നീട് ബിജെപി സ്ഥാനാർഥിയുമായ സുവേന്ദു അധികാരിയും തമ്മിൽ ഉണ്ടായത്. 1956 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് സുവേന്ദു വിജയിച്ചത്. നന്ദിഗ്രാമിൽ മമത ബാനർജി വിജയിച്ചതായി പല മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ തെരഞ്ഞെടുപ്പ് കമീഷനിൽ നിന്നും വ്യക്തമായ ഉത്തരം ലഭിച്ചില്ല. പിന്നീട് സുവേന്ദു അധികാരിക്ക് 1,10,764 വോട്ടുകളും മമതക്ക് 1,08808 വോട്ടുകളും ലഭിച്ചതായി വ്യക്തമാക്കുകയായിരുന്നു. മമതയെ 50,000 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ തോല്‍പ്പിച്ചില്ലെങ്കില്‍ താന്‍ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുമെന്ന് സുവേന്ദു വെല്ലുവിളിച്ചിരുന്നു. അതേസമയം 294 സീറ്റുള്ള നിയമസഭാ മണ്ഡലങ്ങളില്‍ 213 സീറ്റുകള്‍ നേടിയാണ് മമത നയിച്ച ത്രിണമൂല്‍ കോണ്‍ഗ്രസ് വിജയിച്ചത്. 77 സീറ്റുകള്‍ മാത്രമാണ് ബിജെപിക്ക് നേടാന്‍ സാധിച്ചത്.