ETV Bharat / bharat

കാമക്കണ്ണുകളില്‍ നിന്ന് കുരുന്നുകളെ ഒളിപ്പിക്കാന്‍ ഉഴലുന്ന അമ്മമാരുടെ നാട് ; മധ്യപ്രദേശിലെ 'ചുവന്നതെരുവുകള്‍' പറയുന്നത്

author img

By

Published : Jun 25, 2023, 3:36 PM IST

മധ്യപ്രദേശ് രത്‌ലാം, മന്ദ്‌സൗര്‍ മേഖലകളിലെ ലൈംഗിക തൊഴിലാളികളുടെ ജീവിതത്തിന്‍റെ നേര്‍ക്കാഴ്‌ച. ഇടിവി ഭാരത് ചീഫ് റിപ്പോര്‍ട്ടര്‍ ഷിഫാലി പാണ്ഡെയുടെ റിപ്പോര്‍ട്ട്...

Madhya Pradesh sex workers life story  sex workers life story  sex workers  ETV Bharat Ground Report  ചുവന്ന തെരുവ്  മധ്യപ്രദേശ്  രത്‌ലാം  മന്ദ്‌സൗര്‍  ബാംച്‌ഡ വിഭാഗക്കാര്‍  ബാംച്‌ഡ
Madhya Pradesh sex workers life story

രത്‌ലാം/മന്ദ്സൗര്‍ : അമ്മയുടെ ഉദരത്തില്‍ ജീവന്‍റെ തുടിപ്പ് മിടിച്ച് തുടങ്ങുമ്പോള്‍ തന്നെ, ജനിക്കുന്നത് പെണ്‍കുട്ടിയാണെങ്കില്‍ ഇന്നയാള്‍ക്ക് വിവാഹം കഴിച്ച് നല്‍കണമെന്ന് മുതിര്‍ന്നവര്‍ തീരുമാനിച്ചിരുന്ന ഒരു കാലഘട്ടത്തെ കുറിച്ച് നാം കേട്ടിട്ടുണ്ട്. പഴയ തലമുറയുടെ അപക്വമായ രീതി എന്ന് പലരും വിശേഷിപ്പിച്ച്, അവഗണിച്ച സമ്പ്രദായമാണിത്. വ്യക്തി സ്വാതന്ത്ര്യത്തെ കുറിച്ച് അത്രമേല്‍ അവബോധമുള്ള ഇന്നത്തെ തലമുറയ്ക്ക്‌ ആലോചിക്കാന്‍ പോലും സധിക്കാത്ത ഈ രീതി ഇന്നും തുടരുന്ന സമൂഹം നമ്മുടെ രാജ്യത്തുണ്ട്.

മധ്യപ്രദേശിലെ രത്‌ലാം, മന്ദ്സൗര്‍ മേഖലയിലുള്ള ബാംച്‌ഡ വിഭാഗത്തെ നാം അടുത്തറിയണം. ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശങ്ങളൊന്നും രത്‌ലാം, മന്ദ്സൗര്‍ മേഖലകളുടെ ആകാശത്തിന് കീഴില്‍ ഇല്ല എന്ന് അപ്പോള്‍ വ്യക്തമാകും. സ്വന്തമായി നിയമങ്ങളും സമ്പ്രദായങ്ങളും ഉള്ള ഒരു ജനത. ലൈംഗിക തൊഴില്‍ ചെയ്യുന്നവരാണ് ബാംച്‌ഡ വിഭാഗക്കാര്‍. സ്‌ത്രീ ശരീരത്തെ ഒരു ലൈംഗിക ഉപകരണമായി മാത്രം കാണുന്ന കാമവെറി ചുവപ്പിച്ച കണ്ണുകളില്‍ നിന്ന് തങ്ങളുടെ പെണ്‍മക്കളെ രക്ഷിക്കാനുള്ള ഉപാധിയായാണ് രത്‌ലാം, മന്ദ്സൗറിലെ അമ്മമാര്‍ ഇത്തരമൊരു സമ്പ്രദായം തുടര്‍ന്ന് പോരുന്നതെന്നാണ് ഇടിവി ഭാരത് ഇവരുമായി നടത്തിയ അഭിമുഖങ്ങളില്‍ നിന്ന് വ്യക്തമായത്.

മധ്യപ്രദേശിന്‍റെ മറ്റ് ഗ്രാമങ്ങളില്‍ നിന്ന് ഏറെ വ്യത്യസ്‌തമാണ് ബാംച്‌ഡ വിഭാഗം താമസിക്കുന്ന മേഖലകള്‍. രത്‌ലാം, മന്ദ്സൗര്‍ ഹൈവേയുടെ ഓരത്തായാണ് പ്രധാനമായും ബാംച്‌ഡ വിഭാഗത്തിന്‍റെ വീടുകള്‍ സ്ഥിതി ചെയ്യുന്നത്. ഹൈവേയില്‍ നിര്‍ത്തുന്ന വാഹനങ്ങള്‍ക്ക് മുന്നിലേക്ക് പ്രാരാബ്‌ധങ്ങളുടെ ഭാണ്ഡം പേറി ഓടിയെത്തുന്ന നിരവധി സ്‌ത്രീകളെ കാണാനാകും. വില പേശി പറഞ്ഞുറപ്പിക്കുമ്പോള്‍ നീളുന്ന നോട്ടമുനകളില്‍ നിന്ന് തങ്ങളുടെ പെണ്‍മക്കളെ മറയ്‌ക്കാന്‍ ഈ അമ്മമാര്‍ പ്രത്യേകം ശ്രദ്ധിച്ച് പോരുന്നു. വാഹനങ്ങള്‍ റോഡിലെത്തുമ്പോള്‍ അവിടെ നിന്ന് ഓടിമറയാന്‍ ഇവിടുത്തെ പെണ്‍കുട്ടികള്‍ക്ക് വളരെ ചെറുപ്പത്തില്‍ തന്നെ പരിശീലനം ലഭിച്ചിട്ടുണ്ടെന്നുവേണം കരുതാന്‍. എന്നാല്‍ ജീവിതം വഴിമുട്ടുമ്പോള്‍ ലൈംഗിക തൊഴിലിലേക്ക് ഇറങ്ങുന്ന ചില പെണ്‍കുട്ടികളും ഇവര്‍ക്കിടയില്‍ ഉണ്ട്.

ഞങ്ങള്‍ ഇവിടുത്തെ അമ്മമാരുമായി സംസാരിച്ച് കൊണ്ടിരിക്കുമ്പോള്‍ മാന്‍വി (പേര് യഥാര്‍ഥമല്ല) ഒരു പാവയെടുത്ത് കളിക്കാനായി പോയി. അവള്‍ക്കൊപ്പം വേറെയും കുട്ടികള്‍ ഉണ്ടായിരുന്നു. അമ്മയുടെ ഉദരത്തില്‍ വച്ചുതന്നെ തങ്ങളുടെ വിഭാഗത്തില്‍ പെട്ട ആണ്‍കുട്ടികളുമായി വിവാഹം നിശ്ചയിക്കപ്പെട്ടവരാണ് ഇവരില്‍ പലരും. വിവാഹം ഉറപ്പിച്ചതിന് ശേഷമാണ് കുട്ടികള്‍ക്കിടാനുള്ള പേരുപോലും കണ്ടെത്തുന്നത്. വളരെ ചെറുപ്പത്തില്‍ തന്നെ കേട്ടു വളര്‍ന്നതിനാലാകണം, തങ്ങളുടെ വിവാഹം ഇന്നയാളുമായി ഉറപ്പിച്ചതാണെന്നും പതിനേഴ്‌ വയസാകുമ്പോള്‍ വിവാഹം ചെയ്‌ത് നല്‍കുമെന്നും ഈ കുട്ടികള്‍ക്ക് അറിയാം. അതിനപ്പുറം വിവാഹത്തെ കുറിച്ച് ഇവര്‍ക്ക് മറ്റൊന്നും അറിയില്ല എന്നതാണ് വാസ്‌തവം. വിവാഹം എന്ന വാക്കിന്‍റെ അര്‍ഥം പോലും ഒരുപക്ഷേ ഈ കുട്ടികള്‍ക്ക് അറിയണമെന്നില്ല.

രത്‌ലാമിന്‍റെ അതിര്‍ത്തിയിലായി സ്ഥിതിചെയ്യുന്ന മാനങ്കേഡ എന്ന ഗ്രാമത്തില്‍ ഏകദേശം 1800 വീടുകളുണ്ട്. ഇതില്‍ ഹൈവേയോട് ചേര്‍ന്നുള്ള എല്ലാ വീടുകളും ബാംച്‌ഡ വിഭാഗത്തിന്‍റേതാണ്. ഇവിടെ കണ്ട സരോജിനോട് (പേര് യഥാര്‍ഥമല്ല), ഇത്തരത്തില്‍ ഉദരത്തില്‍ വച്ചുതന്നെ കുട്ടിയുടെ വിവാഹം തീരുമാനിക്കപ്പെടുമ്പോള്‍, അത് കഴിക്കണോ വേണ്ടയോ എന്നുള്ള അവരുടെ സ്വാതന്ത്ര്യം എവിടെയാണെന്ന് ഞങ്ങള്‍ ചോദിച്ചു. വളരുമ്പോള്‍ അവര്‍ക്ക് ഈ ബന്ധത്തില്‍ താത്‌പര്യം ഇല്ലെങ്കില്‍ അപ്പോള്‍ നോക്കാം എന്നായിരുന്നു സരോജിന്‍റെ മറുപടി. ശേഷം ഞങ്ങള്‍ക്ക് മുന്നിലായി കളിച്ചുകൊണ്ടിരുന്ന ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ചൂണ്ടിക്കാണിച്ച് ഇതില്‍ ആരുടെ വിവാഹം ആരുമായി ഉറപ്പിച്ചു എന്ന് സരോജ് പറഞ്ഞു.

ലൈംഗിക തൊഴില്‍ തെരഞ്ഞെടുക്കാന്‍ നിര്‍ബന്ധിക്കപ്പെട്ട നിരവധി പെണ്‍കുട്ടികള്‍ സരോജിന് മുന്നിലൂടെ കടന്നുപോയിട്ടുണ്ടെന്ന് അവരുടെ സംസാരത്തില്‍ നിന്ന് ഞങ്ങള്‍ക്ക് വ്യക്തമായി. 'വിവാഹ ശേഷം ഈ കുട്ടികള്‍ എല്ലാം ഭര്‍ത്താക്കന്മാര്‍ക്കൊപ്പം ജീവിക്കണമെന്ന് മാത്രമാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്' -ഒരു നെടുവീര്‍പ്പോടെയാണ് സരോജ് പറഞ്ഞവസാനിപ്പിച്ചത്. അനന്യ, മാന്‍വി, രാധിക, ജീവിക...(യഥാര്‍ഥ പേരുകളല്ല) എല്ലാവരും വിവാഹം നിശ്ചയിക്കപ്പെട്ടവര്‍ തന്നെ. പേരിനൊപ്പം ഭാവി വരന്‍റെ പേരുചേര്‍ക്കപ്പെട്ട ഇവര്‍ ചിത്രശലഭങ്ങളെ പോലെ പാറിനടക്കുന്നുണ്ടെങ്കിലും കാലില്‍ ബന്ധിക്കപ്പെട്ട അജ്ഞാതമായ ഒരു വിലങ്ങില്‍ നിസഹായരാണ്.

ഇതിനിടെയാണ് ദേവിക (യഥാര്‍ഥ പേരല്ല) എന്ന പെണ്‍കുട്ടിയെ കാണുന്നത്. പത്തൊന്‍പതോ ഇരുപതോ വയസ് പ്രായം വരും അവള്‍ക്ക്. ക്യാമറ കണ്ടപ്പോള്‍ തന്നെ അവള്‍ വാതിലിന് മറവില്‍ അപ്രത്യക്ഷയായി. ചിത്രം പകര്‍ത്തില്ലെന്ന് വാക്കുപറഞ്ഞ് ക്യാമറ ഓഫ് ചെയ്‌തതിന് ശേഷമാണ് അവള്‍ ഞങ്ങളോട് സംസാരിക്കാന്‍ തയ്യാറായത്. 'വൈകിട്ട് എല്ലാവരും അത്താഴം ഒരുക്കാനായി അടുക്കളയില്‍ കയറുമ്പോള്‍ ഞാന്‍ പുറത്തേക്കാണ് പോകാറ്'...ദേവിക പറഞ്ഞു തുടങ്ങി.

തന്‍റെ ചുറ്റുമുള്ള സ്‌ത്രീകളെ പോലെ, ലൈംഗിക തൊഴില്‍ തന്നെയാണ് ദേവികയുടെയും ഉപജീവന മാര്‍ഗം. ഇതിനിടയില്‍ എപ്പോഴോ അവള്‍ ഗര്‍ഭിണിയാണെന്ന് അറിഞ്ഞു. ആഗ്രഹിക്കാതെ ലഭിച്ച ആ ഗര്‍ഭം, കുഞ്ഞ് തൊഴിലിന് ഭീഷണിയാകുമെന്ന ഭയം... പിന്നാലെ ഗര്‍ഭച്ഛിദ്രം നടത്തുകയായിരുന്നു. നോക്കൂ... വിവാഹം മാത്രമല്ല, ഇവിടുത്തെ സ്‌ത്രീകള്‍ അമ്മയാകുന്നത് പോലും സ്വന്തം ആഗ്രഹപ്രകാരം അല്ല.

ദേവികയുടെ അമ്മയും സഹോദരനും അടങ്ങുന്ന കുടുംബം അവളുടെ ചുമലിലാണ്. നിത്യരോഗിയായ അമ്മയെയും മദ്യപാനിയായ സഹോദരനെയും നോക്കേണ്ട ഉത്തരവാദിത്തം ചെറുപ്പത്തിലേ ഏറ്റെടുത്തവള്‍. വിദ്യാഭ്യാസത്തിന് ശേഷം മറ്റൊരു ജോലി ചെയ്യാന്‍ തയ്യാറാകുമോ എന്ന ഞങ്ങളുടെ ചോദ്യത്തിന് ഒരു പുഞ്ചിരി മാത്രമായിരുന്നു അവളുടെ മറുപടി. ബാല്യത്തില്‍ മറ്റ് പെണ്‍കുട്ടികളെ പോലെ വിവാഹ നിശ്ചയമൊക്കെ കഴിഞ്ഞതാണ് അവളുടെയും. എന്നാല്‍ ഉപജീവനത്തിനായി ലൈംഗിക തൊഴില്‍ ചെയ്യേണ്ടി വന്നു. 'ഇവിടെ മറ്റ് ജോലി ഒന്നും ഇല്ലാത്ത പെണ്‍കുട്ടികള്‍ ഈ തൊഴില്‍ തന്നെയാണ് ചെയ്യുന്നത്' - ദേവിക ഞങ്ങള്‍ക്കുവേണ്ടി വിശദീകരിച്ചു.

മന്ദ്‌സൗര്‍ ജില്ലയിലെ ഗുര്‍ജര്‍ബര്‍ടിയ ഗ്രാമത്തിന്‍റെ പേര് ചോദിച്ചാല്‍ ആളുകള്‍ അത്‌ഭുതത്തോടെയാണ് നോക്കുന്നത്. ഗ്രാമം മുഴുവന്‍ ബാംച്‌ഡ വിഭാഗക്കാര്‍ അല്ലെങ്കില്‍ പോലും പുറം ലോകം ഈ ഗ്രാമത്തിന് നല്‍കിയിരിക്കുന്ന ചിത്രം അത്തരത്തിലാണ്. ഇവിടെ നിന്നുള്ള ആളുകളെ മാത്രമല്ല, ഗ്രാമത്തില്‍ നിന്ന് പുറത്തുവരുന്ന വാഹനങ്ങള്‍ക്ക് നേരെ പോലും ചുളിഞ്ഞ നെറ്റിയോടെ നോക്കും.

പെണ്‍മക്കളെ നിര്‍ബന്ധിച്ച് ലൈംഗിക തൊഴിലിന് പറഞ്ഞുവിടുന്നവരുമുണ്ട് ഇക്കൂട്ടത്തില്‍. ഇതില്‍ നിന്ന് ലഭിക്കുന്ന വരുമാനത്തില്‍ ഭൂമി വാങ്ങി വലിയ ആഡംബര വീടുകള്‍ പണിതവരും ഏറെയാണ്. രത്‌ലാമിലെ പിപാലിയ ജോദ, ഡോണ്ടർ, പർവലിയ എന്നിവിടങ്ങളിൽ നിന്ന് മുന്നോട്ട് നീങ്ങി മന്ദ്‌സൗറിന്‍റെ ഗുർജർബർടിയ വരെ ഇത്തരത്തില്‍ നിരവധി ആഡംബര വീടുകള്‍ കാണാം. ബാംച്‌ഡ വിഭാഗത്തിന്‍റെ ഐഡന്‍റിറ്റിയാണ് ഈ വീടുകള്‍. സൂക്ഷിച്ച് നോക്കിയാല്‍ ഈ വീടുകളുടെ അകത്തളങ്ങളില്‍ വിയര്‍പ്പിന്‍റെയും രേതസിന്‍റെയും ഗന്ധത്തില്‍ നിറംമങ്ങിയ നിരവധി സ്വപ്‌നങ്ങള്‍ കാണാനാകും.

രത്‌ലാം/മന്ദ്സൗര്‍ : അമ്മയുടെ ഉദരത്തില്‍ ജീവന്‍റെ തുടിപ്പ് മിടിച്ച് തുടങ്ങുമ്പോള്‍ തന്നെ, ജനിക്കുന്നത് പെണ്‍കുട്ടിയാണെങ്കില്‍ ഇന്നയാള്‍ക്ക് വിവാഹം കഴിച്ച് നല്‍കണമെന്ന് മുതിര്‍ന്നവര്‍ തീരുമാനിച്ചിരുന്ന ഒരു കാലഘട്ടത്തെ കുറിച്ച് നാം കേട്ടിട്ടുണ്ട്. പഴയ തലമുറയുടെ അപക്വമായ രീതി എന്ന് പലരും വിശേഷിപ്പിച്ച്, അവഗണിച്ച സമ്പ്രദായമാണിത്. വ്യക്തി സ്വാതന്ത്ര്യത്തെ കുറിച്ച് അത്രമേല്‍ അവബോധമുള്ള ഇന്നത്തെ തലമുറയ്ക്ക്‌ ആലോചിക്കാന്‍ പോലും സധിക്കാത്ത ഈ രീതി ഇന്നും തുടരുന്ന സമൂഹം നമ്മുടെ രാജ്യത്തുണ്ട്.

മധ്യപ്രദേശിലെ രത്‌ലാം, മന്ദ്സൗര്‍ മേഖലയിലുള്ള ബാംച്‌ഡ വിഭാഗത്തെ നാം അടുത്തറിയണം. ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശങ്ങളൊന്നും രത്‌ലാം, മന്ദ്സൗര്‍ മേഖലകളുടെ ആകാശത്തിന് കീഴില്‍ ഇല്ല എന്ന് അപ്പോള്‍ വ്യക്തമാകും. സ്വന്തമായി നിയമങ്ങളും സമ്പ്രദായങ്ങളും ഉള്ള ഒരു ജനത. ലൈംഗിക തൊഴില്‍ ചെയ്യുന്നവരാണ് ബാംച്‌ഡ വിഭാഗക്കാര്‍. സ്‌ത്രീ ശരീരത്തെ ഒരു ലൈംഗിക ഉപകരണമായി മാത്രം കാണുന്ന കാമവെറി ചുവപ്പിച്ച കണ്ണുകളില്‍ നിന്ന് തങ്ങളുടെ പെണ്‍മക്കളെ രക്ഷിക്കാനുള്ള ഉപാധിയായാണ് രത്‌ലാം, മന്ദ്സൗറിലെ അമ്മമാര്‍ ഇത്തരമൊരു സമ്പ്രദായം തുടര്‍ന്ന് പോരുന്നതെന്നാണ് ഇടിവി ഭാരത് ഇവരുമായി നടത്തിയ അഭിമുഖങ്ങളില്‍ നിന്ന് വ്യക്തമായത്.

മധ്യപ്രദേശിന്‍റെ മറ്റ് ഗ്രാമങ്ങളില്‍ നിന്ന് ഏറെ വ്യത്യസ്‌തമാണ് ബാംച്‌ഡ വിഭാഗം താമസിക്കുന്ന മേഖലകള്‍. രത്‌ലാം, മന്ദ്സൗര്‍ ഹൈവേയുടെ ഓരത്തായാണ് പ്രധാനമായും ബാംച്‌ഡ വിഭാഗത്തിന്‍റെ വീടുകള്‍ സ്ഥിതി ചെയ്യുന്നത്. ഹൈവേയില്‍ നിര്‍ത്തുന്ന വാഹനങ്ങള്‍ക്ക് മുന്നിലേക്ക് പ്രാരാബ്‌ധങ്ങളുടെ ഭാണ്ഡം പേറി ഓടിയെത്തുന്ന നിരവധി സ്‌ത്രീകളെ കാണാനാകും. വില പേശി പറഞ്ഞുറപ്പിക്കുമ്പോള്‍ നീളുന്ന നോട്ടമുനകളില്‍ നിന്ന് തങ്ങളുടെ പെണ്‍മക്കളെ മറയ്‌ക്കാന്‍ ഈ അമ്മമാര്‍ പ്രത്യേകം ശ്രദ്ധിച്ച് പോരുന്നു. വാഹനങ്ങള്‍ റോഡിലെത്തുമ്പോള്‍ അവിടെ നിന്ന് ഓടിമറയാന്‍ ഇവിടുത്തെ പെണ്‍കുട്ടികള്‍ക്ക് വളരെ ചെറുപ്പത്തില്‍ തന്നെ പരിശീലനം ലഭിച്ചിട്ടുണ്ടെന്നുവേണം കരുതാന്‍. എന്നാല്‍ ജീവിതം വഴിമുട്ടുമ്പോള്‍ ലൈംഗിക തൊഴിലിലേക്ക് ഇറങ്ങുന്ന ചില പെണ്‍കുട്ടികളും ഇവര്‍ക്കിടയില്‍ ഉണ്ട്.

ഞങ്ങള്‍ ഇവിടുത്തെ അമ്മമാരുമായി സംസാരിച്ച് കൊണ്ടിരിക്കുമ്പോള്‍ മാന്‍വി (പേര് യഥാര്‍ഥമല്ല) ഒരു പാവയെടുത്ത് കളിക്കാനായി പോയി. അവള്‍ക്കൊപ്പം വേറെയും കുട്ടികള്‍ ഉണ്ടായിരുന്നു. അമ്മയുടെ ഉദരത്തില്‍ വച്ചുതന്നെ തങ്ങളുടെ വിഭാഗത്തില്‍ പെട്ട ആണ്‍കുട്ടികളുമായി വിവാഹം നിശ്ചയിക്കപ്പെട്ടവരാണ് ഇവരില്‍ പലരും. വിവാഹം ഉറപ്പിച്ചതിന് ശേഷമാണ് കുട്ടികള്‍ക്കിടാനുള്ള പേരുപോലും കണ്ടെത്തുന്നത്. വളരെ ചെറുപ്പത്തില്‍ തന്നെ കേട്ടു വളര്‍ന്നതിനാലാകണം, തങ്ങളുടെ വിവാഹം ഇന്നയാളുമായി ഉറപ്പിച്ചതാണെന്നും പതിനേഴ്‌ വയസാകുമ്പോള്‍ വിവാഹം ചെയ്‌ത് നല്‍കുമെന്നും ഈ കുട്ടികള്‍ക്ക് അറിയാം. അതിനപ്പുറം വിവാഹത്തെ കുറിച്ച് ഇവര്‍ക്ക് മറ്റൊന്നും അറിയില്ല എന്നതാണ് വാസ്‌തവം. വിവാഹം എന്ന വാക്കിന്‍റെ അര്‍ഥം പോലും ഒരുപക്ഷേ ഈ കുട്ടികള്‍ക്ക് അറിയണമെന്നില്ല.

രത്‌ലാമിന്‍റെ അതിര്‍ത്തിയിലായി സ്ഥിതിചെയ്യുന്ന മാനങ്കേഡ എന്ന ഗ്രാമത്തില്‍ ഏകദേശം 1800 വീടുകളുണ്ട്. ഇതില്‍ ഹൈവേയോട് ചേര്‍ന്നുള്ള എല്ലാ വീടുകളും ബാംച്‌ഡ വിഭാഗത്തിന്‍റേതാണ്. ഇവിടെ കണ്ട സരോജിനോട് (പേര് യഥാര്‍ഥമല്ല), ഇത്തരത്തില്‍ ഉദരത്തില്‍ വച്ചുതന്നെ കുട്ടിയുടെ വിവാഹം തീരുമാനിക്കപ്പെടുമ്പോള്‍, അത് കഴിക്കണോ വേണ്ടയോ എന്നുള്ള അവരുടെ സ്വാതന്ത്ര്യം എവിടെയാണെന്ന് ഞങ്ങള്‍ ചോദിച്ചു. വളരുമ്പോള്‍ അവര്‍ക്ക് ഈ ബന്ധത്തില്‍ താത്‌പര്യം ഇല്ലെങ്കില്‍ അപ്പോള്‍ നോക്കാം എന്നായിരുന്നു സരോജിന്‍റെ മറുപടി. ശേഷം ഞങ്ങള്‍ക്ക് മുന്നിലായി കളിച്ചുകൊണ്ടിരുന്ന ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ചൂണ്ടിക്കാണിച്ച് ഇതില്‍ ആരുടെ വിവാഹം ആരുമായി ഉറപ്പിച്ചു എന്ന് സരോജ് പറഞ്ഞു.

ലൈംഗിക തൊഴില്‍ തെരഞ്ഞെടുക്കാന്‍ നിര്‍ബന്ധിക്കപ്പെട്ട നിരവധി പെണ്‍കുട്ടികള്‍ സരോജിന് മുന്നിലൂടെ കടന്നുപോയിട്ടുണ്ടെന്ന് അവരുടെ സംസാരത്തില്‍ നിന്ന് ഞങ്ങള്‍ക്ക് വ്യക്തമായി. 'വിവാഹ ശേഷം ഈ കുട്ടികള്‍ എല്ലാം ഭര്‍ത്താക്കന്മാര്‍ക്കൊപ്പം ജീവിക്കണമെന്ന് മാത്രമാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്' -ഒരു നെടുവീര്‍പ്പോടെയാണ് സരോജ് പറഞ്ഞവസാനിപ്പിച്ചത്. അനന്യ, മാന്‍വി, രാധിക, ജീവിക...(യഥാര്‍ഥ പേരുകളല്ല) എല്ലാവരും വിവാഹം നിശ്ചയിക്കപ്പെട്ടവര്‍ തന്നെ. പേരിനൊപ്പം ഭാവി വരന്‍റെ പേരുചേര്‍ക്കപ്പെട്ട ഇവര്‍ ചിത്രശലഭങ്ങളെ പോലെ പാറിനടക്കുന്നുണ്ടെങ്കിലും കാലില്‍ ബന്ധിക്കപ്പെട്ട അജ്ഞാതമായ ഒരു വിലങ്ങില്‍ നിസഹായരാണ്.

ഇതിനിടെയാണ് ദേവിക (യഥാര്‍ഥ പേരല്ല) എന്ന പെണ്‍കുട്ടിയെ കാണുന്നത്. പത്തൊന്‍പതോ ഇരുപതോ വയസ് പ്രായം വരും അവള്‍ക്ക്. ക്യാമറ കണ്ടപ്പോള്‍ തന്നെ അവള്‍ വാതിലിന് മറവില്‍ അപ്രത്യക്ഷയായി. ചിത്രം പകര്‍ത്തില്ലെന്ന് വാക്കുപറഞ്ഞ് ക്യാമറ ഓഫ് ചെയ്‌തതിന് ശേഷമാണ് അവള്‍ ഞങ്ങളോട് സംസാരിക്കാന്‍ തയ്യാറായത്. 'വൈകിട്ട് എല്ലാവരും അത്താഴം ഒരുക്കാനായി അടുക്കളയില്‍ കയറുമ്പോള്‍ ഞാന്‍ പുറത്തേക്കാണ് പോകാറ്'...ദേവിക പറഞ്ഞു തുടങ്ങി.

തന്‍റെ ചുറ്റുമുള്ള സ്‌ത്രീകളെ പോലെ, ലൈംഗിക തൊഴില്‍ തന്നെയാണ് ദേവികയുടെയും ഉപജീവന മാര്‍ഗം. ഇതിനിടയില്‍ എപ്പോഴോ അവള്‍ ഗര്‍ഭിണിയാണെന്ന് അറിഞ്ഞു. ആഗ്രഹിക്കാതെ ലഭിച്ച ആ ഗര്‍ഭം, കുഞ്ഞ് തൊഴിലിന് ഭീഷണിയാകുമെന്ന ഭയം... പിന്നാലെ ഗര്‍ഭച്ഛിദ്രം നടത്തുകയായിരുന്നു. നോക്കൂ... വിവാഹം മാത്രമല്ല, ഇവിടുത്തെ സ്‌ത്രീകള്‍ അമ്മയാകുന്നത് പോലും സ്വന്തം ആഗ്രഹപ്രകാരം അല്ല.

ദേവികയുടെ അമ്മയും സഹോദരനും അടങ്ങുന്ന കുടുംബം അവളുടെ ചുമലിലാണ്. നിത്യരോഗിയായ അമ്മയെയും മദ്യപാനിയായ സഹോദരനെയും നോക്കേണ്ട ഉത്തരവാദിത്തം ചെറുപ്പത്തിലേ ഏറ്റെടുത്തവള്‍. വിദ്യാഭ്യാസത്തിന് ശേഷം മറ്റൊരു ജോലി ചെയ്യാന്‍ തയ്യാറാകുമോ എന്ന ഞങ്ങളുടെ ചോദ്യത്തിന് ഒരു പുഞ്ചിരി മാത്രമായിരുന്നു അവളുടെ മറുപടി. ബാല്യത്തില്‍ മറ്റ് പെണ്‍കുട്ടികളെ പോലെ വിവാഹ നിശ്ചയമൊക്കെ കഴിഞ്ഞതാണ് അവളുടെയും. എന്നാല്‍ ഉപജീവനത്തിനായി ലൈംഗിക തൊഴില്‍ ചെയ്യേണ്ടി വന്നു. 'ഇവിടെ മറ്റ് ജോലി ഒന്നും ഇല്ലാത്ത പെണ്‍കുട്ടികള്‍ ഈ തൊഴില്‍ തന്നെയാണ് ചെയ്യുന്നത്' - ദേവിക ഞങ്ങള്‍ക്കുവേണ്ടി വിശദീകരിച്ചു.

മന്ദ്‌സൗര്‍ ജില്ലയിലെ ഗുര്‍ജര്‍ബര്‍ടിയ ഗ്രാമത്തിന്‍റെ പേര് ചോദിച്ചാല്‍ ആളുകള്‍ അത്‌ഭുതത്തോടെയാണ് നോക്കുന്നത്. ഗ്രാമം മുഴുവന്‍ ബാംച്‌ഡ വിഭാഗക്കാര്‍ അല്ലെങ്കില്‍ പോലും പുറം ലോകം ഈ ഗ്രാമത്തിന് നല്‍കിയിരിക്കുന്ന ചിത്രം അത്തരത്തിലാണ്. ഇവിടെ നിന്നുള്ള ആളുകളെ മാത്രമല്ല, ഗ്രാമത്തില്‍ നിന്ന് പുറത്തുവരുന്ന വാഹനങ്ങള്‍ക്ക് നേരെ പോലും ചുളിഞ്ഞ നെറ്റിയോടെ നോക്കും.

പെണ്‍മക്കളെ നിര്‍ബന്ധിച്ച് ലൈംഗിക തൊഴിലിന് പറഞ്ഞുവിടുന്നവരുമുണ്ട് ഇക്കൂട്ടത്തില്‍. ഇതില്‍ നിന്ന് ലഭിക്കുന്ന വരുമാനത്തില്‍ ഭൂമി വാങ്ങി വലിയ ആഡംബര വീടുകള്‍ പണിതവരും ഏറെയാണ്. രത്‌ലാമിലെ പിപാലിയ ജോദ, ഡോണ്ടർ, പർവലിയ എന്നിവിടങ്ങളിൽ നിന്ന് മുന്നോട്ട് നീങ്ങി മന്ദ്‌സൗറിന്‍റെ ഗുർജർബർടിയ വരെ ഇത്തരത്തില്‍ നിരവധി ആഡംബര വീടുകള്‍ കാണാം. ബാംച്‌ഡ വിഭാഗത്തിന്‍റെ ഐഡന്‍റിറ്റിയാണ് ഈ വീടുകള്‍. സൂക്ഷിച്ച് നോക്കിയാല്‍ ഈ വീടുകളുടെ അകത്തളങ്ങളില്‍ വിയര്‍പ്പിന്‍റെയും രേതസിന്‍റെയും ഗന്ധത്തില്‍ നിറംമങ്ങിയ നിരവധി സ്വപ്‌നങ്ങള്‍ കാണാനാകും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.