ന്യൂഡല്‍ഹി: സ്‌ത്രീ -ശിശുവികസന മന്ത്രാലയത്തിന്‍റെ ഓൺലൈൻ പരാതി പോർട്ടലിലെ സ്ഥിതി വിവര കണക്കുകള്‍ ലോക്‌സഭയില്‍ പങ്കിട്ട് കേന്ദ്രമന്ത്രി സ്‌മൃതി ഇറാനി. 2017ല്‍ ആരംഭിച്ച പോര്‍ട്ടലില്‍ 2022 ജൂലൈ 27 വരെ ലഭിച്ചത് 1349 പരാതികള്‍ മാത്രമെന്ന് രേഖാമൂലം ലോക്‌സഭയില്‍ സമര്‍പ്പിച്ചു. ജോലിസ്ഥലത്ത് സ്‌ത്രീകള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമം കാര്യക്ഷമമാക്കുന്നതിന് (തടയൽ, നിരോധനം, പരിഹാരം) എന്നീ നിയമത്തിന് കീഴില്‍ 2017ലാണ് കേന്ദ്രത്തിന്‍റെ ഓൺലൈൻ പരാതി പോർട്ടലായ 'ലൈംഗിക പീഡന ഇലക്ട്രോണിക് ബോക്‌സ് (ഷീ-ബോക്‌സ്) ആരംഭിച്ചത്.
ഇത്തരത്തില്‍ ഷീ ബോക്‌സ് വഴി നല്‍കുന്ന പരാതികള്‍ ഉചിതമായ നടപടിക്കായി ബന്ധപ്പെട്ട അധികാരികളിലേക്ക് നേരിട്ട് എത്തുമെന്ന് ഇറാനി പറഞ്ഞു. ഇത്തരത്തില്‍ പോര്‍ട്ടല്‍ വഴി പരിഹരിച്ച കേസുകളുടെ സ്ഥിതി വിവര കണക്കുകള്‍ സൂക്ഷിക്കുന്നത് അതുമായി ബന്ധപ്പെട്ട അധികാരികളാണെന്നും ഇറാനി കൂട്ടിച്ചേര്‍ത്തു.