ജയ്‌പൂര്‍: രാജ്യത്ത് നാരങ്ങയുടെ വില കുതിച്ചുയരുന്ന സാഹചര്യത്തില്‍ നാരങ്ങ മോഷ്‌ടാക്കളുടെ എണ്ണത്തിലും വലിയ വര്‍ധനവാണുണ്ടായിരിക്കുന്നത്. പലയിടത്തും നാരങ്ങ കിലോഗ്രാമിന് 400 രൂപ വരെ ഉയര്‍ന്നിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് കള്ളന്മാർ ചെറുനാരങ്ങ മോഷ്‌ടിക്കാനായി കടകൾ ലക്ഷ്യമിടുന്നത്. നാരങ്ങ മോഷണവുമായി ബന്ധപ്പെട്ട നിരവധി കേസുകളാണ് രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ റിപ്പോർട്ട് ചെയ്യപ്പെട്ടത്.
ജയ്‌പൂരിൽ നാരങ്ങ മൊത്തവ്യാപാരിയായ ദീപകില്‍ നിന്ന് പൊലീസിന് ലഭിച്ച സിസിടിവി ദൃശ്യങ്ങളില്‍ ഒരാള്‍ ഇ-റിക്ഷയിൽ വന്ന് കടയ്ക്ക് മുന്നിൽ പാർക്ക് ചെയ്യുന്നതും തുടർന്ന് 50 കിലോഗ്രാം നാരങ്ങയുടെ പെട്ടിയുമായി രക്ഷപ്പെടുന്നതും കാണാം. ഇയാള്‍ മുൻപും ഇതേ കട ലക്ഷ്യമിട്ട് നാരങ്ങ മോഷ്‌ടിച്ചതായി പൊലീസ് പറയുന്നു.
എന്നാൽ ആദ്യ മോഷണത്തെക്കുറിച്ച് കടയുടമയായ ദീപക് അറിഞ്ഞിരുന്നില്ല. രണ്ടാമത്തെ മോഷണത്തിന് ശേഷമാണ് സംഭവം ഇയാള്‍ അറിഞ്ഞത്. ആദ്യ മോഷണം കടയുടമ തിരിച്ചറിയാത്തതും രണ്ടാമത്തേതും വിജയകരമായി നടത്തിയതും മോഷ്‌ടാവിന് ആത്മവിശ്വാസം നല്‍കിയെന്ന് പൊലീസ് പറയുന്നു. ദീപക് മുഹന്ന പോലീസ് സ്‌റ്റേഷനിൽ നൽകിയ പരാതിയിൽ നാരങ്ങ മോഷ്‌ടാവിനെ കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചു.