ന്യൂഡൽഹി : സ്വവർഗ വിവാഹം നിയമ വിധേയമാക്കണമെന്ന ഹർജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ എസ് കെ കൗൾ, രവീന്ദ്ര ഭട്ട്, ഹിമ കോഹ്‌ലി, പി എസ് നരസിംഹ എന്നിവരടങ്ങുന്ന അഞ്ചംഗ ഭരണഘടന ബഞ്ചാണ് ഹർജികൾ പരിഗണിക്കുന്നത്. സ്വവർഗ വിവാഹത്തെ എതിർത്തുകൊണ്ട് കേന്ദ്രസർക്കാർ രണ്ട് തവണ സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു.
സ്വവർഗ വിവാഹത്തിന് നിയമപരമായ അംഗീകാരം നൽകണമെന്ന ആവശ്യം 'സാമൂഹിക സ്വീകാര്യതയ്ക്ക് വേണ്ടിയുള്ള നഗര വരേണ്യ വീക്ഷണം' ആണെന്നാണ് കേന്ദ്ര സർക്കാർ നിലപാട്. ഈ വിഷയത്തിൽ തീരുമാനം എടുക്കേണ്ടത് നിയമനിർമാണ സഭകൾ ആണെന്നാണ് കേന്ദ്രത്തിന്‍റെ വാദം. ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 246 പ്രകാരം ഒരു നിയമത്തിലൂടെ നിയമ നിർമ്മാണ സഭയ്ക്ക് സൃഷ്‌ടിക്കാനും അംഗീകരിക്കാനും നിയമപരമായ പവിത്രത നൽകാനും നിയന്ത്രിക്കാനും കഴിയുന്ന ഒരു സാമൂഹിക-നിയമ സ്ഥാപനമാണ് വിവാഹം. കോടതികൾക്ക് ജുഡീഷ്യൽ വ്യാഖ്യാനത്തിലൂടെ വിവാഹങ്ങൾക്കായി നിലവിലുള്ള നിയമ നിർമ്മാണ ചട്ടക്കൂട് പൊളിച്ച് വിവാഹത്തെ അംഗീകരിക്കാൻ കഴിയില്ലെന്നാണ് കേന്ദ്ര സർക്കാരിന്‍റെ വാദം.
സ്വവർഗ വിവാഹം അംഗീകരിക്കപ്പെട്ട രാജ്യങ്ങളിൽ പോലും അത് നിയമനിര്‍മാണ സംവിധാനത്തിലൂടെയാണ് നടക്കുന്നതെന്ന് കേന്ദ്രം വ്യക്തമാക്കി. പവിത്രത, സാമൂഹിക ധാർമ്മികത, കുടുംബം എന്ന സങ്കൽപ്പത്തിലെ വിലമതിക്കുന്ന മൂല്യങ്ങൾ, മറ്റ് പ്രസക്തമായ പരിഗണനകൾ എന്നിവ കണക്കിലെടുത്താണ് വിവാഹ ബന്ധങ്ങൾ നിയമപരമായി അംഗീകരിക്കപ്പെടുന്നതെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.
സ്വവർഗ വിവാഹങ്ങൾ ക്രിമിനൽ കുറ്റമാക്കുന്ന സെക്ഷൻ 377 നേരത്തേ തന്നെ സുപ്രീംകോടതി റദ്ദാക്കിയിരുന്നു. എന്നാൽ സെക്ഷൻ 377 റദ്ദാക്കിയതുകൊണ്ട് സ്വവർഗ വിവാഹം നിയമപരമാണെന്ന് അവകാശപ്പെടാൻ ആകില്ലെന്നും കേന്ദ്രം വാദിക്കുന്നു. രാജ്യത്തെ മത വിഭാഗങ്ങളെ അടക്കം കണക്കിലെടുത്ത് മാത്രമേ വിഷയത്തിൽ സർക്കാരിന് മുന്നോട്ട് പോകാൻ ആകൂ എന്നും കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. കേന്ദ്ര ബാലാവകാശ കമ്മിഷനും സുപ്രീംകോടതിയിൽ എതിർപ്പ് അറിയിച്ചിട്ടുണ്ട്.
'സ്വവർഗ വിവാഹം നഗര-വരേണ്യ കാഴ്‌ചപ്പാട്' : നിയമപരമായ അംഗീകാരം നൽകണമെന്ന നിരവധി ഹർജികളാണ് സുപ്രീം കോടതിക്ക് മുന്നിലുള്ളത്. സ്വവർഗ വിവാഹം സാധാരണയുള്ളതിൽ നിന്നും വിഭിന്നമാണെന്നും നഗര വരേണ്യ കാഴ്‌ചപ്പാടാണ് ഇതെന്നുമാണ് കേന്ദ്രസർക്കാർ ഉന്നയിക്കുന്ന ന്യായം. അശ്വിനി കുമാർ ഉപാധ്യായ വേഴ്‌സസ് യൂണിയൻ ഓഫ് ഇന്ത്യ എന്ന കേസിൽ സുപ്രീം കോടതിയുടെ തന്നെ നേരത്തെയുള്ള ഉത്തരവ് കേന്ദ്രം ഉദ്ധരിച്ചു. നിയമനിർമാണ പരിധിയിൽ വരുന്നതിനാൽ ലിംഗ, മതപരമായ നിയമങ്ങൾ രൂപീകരിക്കുന്നതിൽ നിന്ന് കോടതി വിട്ടുനിൽക്കുന്നു എന്നതാണ് കേന്ദ്രം ഉദ്ധരിച്ചത്.
'ഇന്ത്യയിൽ നിയമസാധുതയില്ല' എന്ന് ഹൈക്കോടതി : ഇക്കഴിഞ്ഞ ഏപ്രിൽ അഞ്ചിന് സ്വവർഗ വിവാഹത്തിന് ഇന്ത്യയിൽ നിയമസാധുത ഇല്ലെന്ന് ചൂണ്ടിക്കാട്ടി പഞ്ചാബ് - ഹരിയാന ഹൈക്കോടതി ഉത്തരവിട്ടിരുന്നു. വിവാഹിതരാകാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് രണ്ട് സ്‌ത്രീകൾ സമർപ്പിച്ച ഹർജിയാണ് ഹൈക്കോടതി തള്ളിയത്. ഇരുവർക്കും ഒന്നിച്ച് ജീവിക്കാൻ കോടതി അനുമതി നൽകി.